Breaking News

തിരഞ്ഞെടുപ്പ് അടുക്കേ കോൺഗ്രസിൽ ഭിന്നത, പിജെ കുര്യനെതിരെ പടയൊരുക്കം, തർക്കം തിരുവല്ല..

 


തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത് വരവേ പാര്‍ട്ടിയിലും മുന്നണിയിലും ഉളള ഭിന്നതകള്‍ കോണ്‍ഗ്രസിന് വലിയ തലവേദന ആയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന് എതിരെയാണ് പാര്‍ട്ടിയില്‍ പടയൊരുക്കം.


നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിന് വേണ്ടിയുളള കരുക്കള്‍ പല നേതാക്കളും നേരത്തെ തന്നെ നീക്കി തുടങ്ങിയിട്ടുണ്ട്. കുര്യന് സീറ്റ് നല്‍കും എന്ന അഭ്യൂഹങ്ങളാണ് കോണ്‍ഗ്രസില്‍ കലാപത്തിന് തുടക്കമിട്ടിരിക്കുന്നത്.


കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ കെ മുരളീധരന്‍ അടക്കമുളള നേതാക്കള്‍ എതിര്‍ശബ്ദം ഉയര്‍ന്നിരുന്നു. മാത്രമല്ല മുരളീധരന്‍ അടക്കമുളള എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള താല്‍പര്യവും പാര്‍ട്ടിക്കുളളില്‍ വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. അതിനിടെയാണ് പിജെ കുര്യന് എതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിജെ കുര്യന്‍ ആയിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതോടെയാണ് കുര്യനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കത്തിന് തുടക്കമിട്ടത്. കുര്യന്‍ പക്ഷപാതിത്വം കാണിക്കുന്നു എന്നതാണ് പ്രധാനമായും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്.


ചില കോണ്‍ഗ്രസ് നേതാക്കളെ കുര്യന്‍ അവഗണിക്കുന്നുവെന്നും ഒരു വിഭാഗത്തെ ഒഴിവാക്കുന്നു എന്നുമാണ് പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ ഉയരുന്ന ആക്ഷേപം. കുര്യന്‍ മത്സരിക്കുന്നുവെന്ന അഭ്യൂഹം പരന്നതിന് പിറകെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായും രംഗത്ത് എത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളിയില്‍ ഒരു വിഭാഗം പിജെ കുര്യന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.


പിജെ കുര്യനെതിരെ പ്രാദേശിക നേതാക്കള്‍ നിരവധി ആരോപണങ്ങള്‍ ആണ് ഉന്നയിക്കുന്നത്. അടുത്തിടെ കോണ്‍ഗ്രസ് ബോക്ക് പ്രസിഡണ്ടിനെ ഒഴിവാക്കി സംസ്ഥാന നേതൃത്വം പുതിയ ആളെ നിയോഗിച്ചിരുന്നു. ബ്ലോക്ക് പ്രസിഡണ്ടിനെ തെറിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പിജെ കുര്യന്‍ ആണെന്നാണ് പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്.


മാത്രമല്ല പുറമറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ യുഡിഎഫ് തോല്‍വിക്ക് പിന്നിലും പിജെ കുര്യന്റെ പങ്ക് ആരോപിക്കപ്പെടുന്നു. യുഡിഎഫ് അംഗം മരണപ്പെട്ടതിനെ തുടര്‍ന്നാണ് പുറമറ്റത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുകയും ഭരണം എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്തു. ഇതിലും കുര്യന് പങ്കുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.

No comments