Breaking News

ഒടുവില്‍ വിജയം കോണ്‍ഗ്രസിന്; ബിഹാര്‍ മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി.. കോൺഗ്രസിന് ലഭിക്കുക ഇത്രയും സീറ്റുകൾ..

 


ആദ്യ ഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തു വന്നിട്ടും ബിഹാറിലെ സഖ്യ കക്ഷികള്‍ക്കിടയില്‍ സീറ്റ് വിതരണം സംബന്ധിച്ചുള്ള അവ്യക്ത തുടരുകയാണ്. ഭരണ സഖ്യമായ എന്‍ഡിഎയിലും പ്രതിപക്ഷ സഖ്യമായ മഹാസഖ്യത്തില്‍ ഒരേപോലെ ആശങ്കകള്‍ നിനില്‍ക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്ക് പിന്നാലെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും മുന്നണി വിട്ടത് പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തുന്നത്. ഏതായാലും സീറ്റ് വീതം വെപ്പ് സംബന്ധിച്ച് കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഇടയില്‍ അന്തിമ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.


സീറ്റ് വീതം വെക്കുന്നതിന് സംബന്ധിച്ച് കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഇടയില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 70 ലേറെ സീറ്റായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 60 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ആര്‍ജെഡിയുടെ നിലപാട്. കോണ്‍ഗ്രസിന് 60-61 സീറ്റിലധം നല്‍കരുതെന്ന് ആര്‍ജെഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ടും ഇതോടൊപ്പം പുറത്തു വന്നു.


കൂറുമാറ്റം ഭയന്നായിരുന്നു ലാലു പ്രസാദ് യാദവിന്‍റെ താക്കീത്. തൂക്ക് മന്ത്രിസഭയുണ്ടാവുകയാണെങ്കില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് നിതീഷ് കുമാറിനെ പിന്തുണക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. അതിനാല്‍ ആര്‍ജെഡി തന്നെ കൂടുതല്‍ സീറ്റില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് മറ്റൊരു മുതിര്‍ന്ന ആര്‍ജെഡി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുകയും ചെയ്തു.


ഇരുവിഭാഗവും തമ്മില്‍ സീറ്റിന്‍റെ കാര്യത്തില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. ഒടുവില്‍ വലിയ വിലപേശലുകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്‍റെ ആവശ്യം ആര്‍ജെഡി അംഗീകരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 68 മുതല്‍ 70 സീറ്റുവരെ കോണ്‍ഗ്രസിന് നല്‍കാമെന്ന് ധാരണയായെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.


2015 ല്‍ ജെഡിയു കൂടി അടങ്ങിയ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന് 27 സീറ്റുകളിലായിരുന്നു വിജയിക്കാന്‍ സാധിച്ചത്. നിലവിലെ ധാരണയനുസരിച്ച് 243 സീറ്റുകളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റാണ്. ധാരണ പ്രകാരം മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റാണ് ലഭിക്കുക.


സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും സിപിഐ (എംഎല്‍) 19 ഇടത്തും ജനവിധി തേടും. നിലവില്‍ സിപിഐ(എംഎല്‍)ന് മൂന്ന് എംഎല്‍എമാരുണ്ട്. സീറ്റ് ധാരണ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. സിപിഐക്ക് ലഭിച്ച സീറ്റുകളിലൊന്നില്‍ കനയ്യ കുമാര്‍ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


മുകേഷ് സാഹ്‌നിയുടെ വികാസ്-ഷീൽ ഇൻസാൻ പാർട്ടിക്ക് (വിഐപി) 6 സീറ്റുകളും രണ്ട് സീറ്റുകൾ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) നൽകും. ഏതൊക്കെ സീറ്റുകള്‍ എന്നത് സംബന്ധിച്ച് കക്ഷികള്‍ക്ക് ഇടയില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ട്. ഈ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക എന്നുള്ളതാണ് നിലപാടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.


നിലവിലെ ധാരണ അനുസരിച്ച് ആർ‌ജെ‌ഡിക്ക് 138 സീറ്റുകളുണ്ടാകും. വിജയസാധ്യതയെക്കുറിച്ചുള്ള അന്തിമ, പരിശോധനകളെ അടിസ്ഥാനമാക്കി, ഇത് ഒന്നോ രണ്ടോ സീറ്റുകൾ കൂടുാനോ, അല്ലെങ്കിൽ ഒന്ന് കുറയാനോ സാധ്യതയുണ്ടെന്നാണ് ഒരു മുതിര്‍ന്ന ആര്‍ജെഡി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


സിപിഐ (എം എൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയും പാർട്ടിയുടെ ബീഹാർ യൂണിറ്റ് സെക്രട്ടറി കുനാലും ആർ‌ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവിനെ സന്ദർശിച്ച് വെള്ളിയാഴ്ച സീറ്റ് പങ്കിടൽ വിശദാംശങ്ങൾ ചർച്ച ചെയ്തിരുന്നു. ഇരുപതോളം സീറ്റായിരുന്നു അവരുടെ ആവശ്യം. 15 സീറ്റുകള്‍ എന്നതായിരുന്നു ആര്‍ജെഡിയുടെ നിലപാട്. ഒടുവില്‍ ഇടതുപക്ഷത്ത് എല്ലാവര്‍ക്കും കൂടി 29, അതില്‍ 19 സിപിഐ.എംല്ലിന് എന്ന ധാരണയിലേക്ക് എത്തുകയായിരുന്നു.


അതേസമയം, ഭരണപക്ഷത്ത് സീറ്റ് വീതം വെപ്പ് എല്‍ജെപിയുടെ മുന്നണി വിടലില്‍ കലാശിച്ചിരിക്കുകയാണ്. 43 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് എല്‍ജെപി നീക്കം. നിതീഷ് കുമാറിനോടുള്ള ഭിന്നതയെ തുടര്‍ന്നാണ് ചിരാഗ് പാസ്വാന്‍റെ എല്‍ജെപി മുന്നണി വിടാന്‍ തീരുമാനിച്ചത്. അതേസമയം തന്നെ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ചാലും തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്നും അവര്‍ അറിയിക്കുന്നു.


വോട്ടെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ എല്‍ജെപി പിന്തുണ നല്‍കും. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തനിച്ച് മത്സരിക്കാനുള്ള തീരുമാനം ചിരാഗ് പ്രഖ്യാപിച്ചത്. എല്‍ജെപി മത്സരിക്കുന്ന 143 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

No comments