Breaking News

കയ്യടിക്കടാ.. വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു, വന്നു; സിനിമയിലല്ല, യുപിയില്‍,; ഇതാണ് ഹീറോയിസം-കുറിപ്പ്

 


നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഹത്രാസിലേക്ക് പോവാന്‍ അനുമതി നല്‍കിയിരിക്കുകയാണ് യുപി പൊലീസ്. ഇരുവര്‍ക്കുമൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കൂടി ഹത്രാസിലേക്ക് യാത്രാനുമതി നല്‍കിയിട്ടുണ്ട്. കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഏകദേശം 2 മണിക്കൂറുകള്‍ക്ക് ശേഷം ഇരുവരും ഹാത്രാസില്‍ എത്തുമെന്നാണ് കരുതുന്നത്. യാത്ര തുടരുന്ന രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..


ലോകത്ത് ഒരു ശക്തിക്കും ഹത്രസിലെ ദുഖാർത്തരായ ആ കുടുംബത്തെ കണ്ട് അവരുടെ വേദന പങ്ക് വയ്ക്കുന്നതിൽ നിന്ന് തടയാനാവില്ല എന്ന് പറഞ്ഞത് രാഹുൽ ഗാന്ധിയാണ്.പപ്പുവെന്ന് വിളിച്ച് നിങ്ങളൊക്കെ പുച്ഛിക്കുന്ന നേതാവ്.


ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ഇറ്റലിക്കാരിയെന്ന് വിളിക്കപ്പെട്ട സോണിയയുടെ മകൻ. നിസാരനെന്നും മണ്ടനെന്നും മുദ്രകുത്താനുള്ള വർഷങ്ങളുടെ ശ്രമവും നിരന്തരം ഓൺലൈൻ ആക്രമണവും നേരിട്ടവൻ. ആ രാഹുലിൻ്റെ വരവിനാണ് അതിർത്തിയിൽ പൊലീസിനെ നിരത്തിനിർത്തിയത്. ഒന്നും രണ്ടുമല്ല...പൊലീസ് പടയെ.


പപ്പുവിനെ... മണ്ടനായ രാഹുലിനെ നിസാരനായ രാഹുലിനെ..ആരും കാര്യമായെടുക്കാത്ത രാഹുലിനെ.. നിന്ന അത്രയും പൊലീസുകാരെ കാഴ്ചക്കാരാക്കിക്കൊണ്ട് ഉത്തർപ്രദേശിൻ്റെ മണ്ണിലേക്ക് കാൽ കുത്തിയിട്ടുണ്ട്.... വരുമെന്ന് രാഹുൽ പറഞ്ഞു. വന്നു, വെള്ളിത്തിരയിലല്ല, ഡൽഹി ഉത്തർപ്രദേശ് നാഷനൽ ഹൈവേയിലെ ഹീറോയിസം. കയ്യടിക്കെടാ..-നെല്‍സണ്‍ കുറിപ്പ് അവസാനിക്കുന്നു.


രാഹുലിനും പ്രിയങ്കയ്ക്കും പിന്തുണ അറിയിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രംഗത്തെത്തി. 'യോഗി ആദിത്യനാഥിന്റെ കിരാതമായ കാട്ടുനീതിക്കെതിരെ ജനമനസ്സാക്ഷിയെ ഉണർത്തിക്കൊണ്ട് നിശ്ചയദാർഢ്യത്തോടെ ഹത്രാസിലേക്ക് നീങ്ങുന്ന രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും മറ്റു നേതാക്കൾക്കും ഐക്യദാർഢ്യം'- സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യമുന എക്സ്പ്രസ് വേയില്‍ വെച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. വാക്കു തര്‍ക്കത്തിനിടെ രാഹുല്‍ ഗാന്ധിയെ പൊലീസ് പിടിച്ച് തള്ളിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. അന്ന് ദില്ലിയിലേക്ക് മടങ്ങിയ രാഹുല്‍ ഇന്ന് എംപിമാരുടെ സംഘത്തേയും നിയിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലേക്ക് എത്തുകയായിരുന്നു.


രാഹുല്‍ ഗാന്ധിയേയും സംഘത്തേയും ആദ്യം തടഞ്ഞ പൊലീസ് പിന്നീട് ഉപാധികളോടെ രാഹുല്‍ ഗാന്ധിയേയും സംഘത്തേയും മുന്നോട്ട് പോവാന്‍ അനുവദിക്കുകയായിരുന്നു. ഹത്രാസിലെത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പൊലീസ് വഴങ്ങിയത്.


രാഹുലിന്‍റെ വരവിനോട് അനുബന്ധിച്ച് നൂറ് കണക്കിന് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. പൊലീസിന്‍റെ ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ എടുത്ത് മാറ്റിയത് സംഘര്‍ഷത്തിന് ഇടയാക്കി. ടോള്‍ ഗേറ്റില്‍ കാത്തിരുന്ന പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി വാഹനത്തിന് മുകളില്‍ കയറി നിന്ന് അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകരോട് പ്രകോപിതരാകരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

No comments