Breaking News

ഭരണ മാറ്റം ഉറപ്പിച്ച് യുഡിഎഫ്; 30 സീറ്റ് ചോദിച്ച ലീഗിന് 26 സീറ്റുകള്‍, പെതുസമ്മതരും കളത്തിലേക്ക്..

 


ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാറിയും മറിഞ്ഞു നിന്നിട്ടുണ്ടെങ്കിലും നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ എന്നും ഇടതിന് ഏറെ വളക്കൂറുള്ള മണ്ണാണ് കോഴിക്കോട്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജില്ലയിലെ എല്‍ഡിഎഫിന്‍റെ ആധിപത്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങുന്നത്. മുന്നണിയിലെ സീറ്റ് വിഭജനം, സ്ഥനാര്‍ത്ഥി പ്രഖ്യാപനം തുടങ്ങിയ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് നേതാക്കളുടെ നീക്കം.


പാര്‍ട്ടികള്‍ക്ക് ഉറപ്പുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. ചിലയിടത്ത് പ്രചരണവും തുടങ്ങിക്കഴിഞ്ഞുന്നു. തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകളുടെ കാര്യത്തിലാണ് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നത്. ഘടകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് രംഗത്ത് എത്തിയതോടെയാണ് സീറ്റ് വിതരണം നീണ്ടുപോയത്.


സംസ്ഥാനത്ത് തന്നെ ഏറ്റവും ആദ്യം രൂപീകരിക്കപ്പെട്ട കോര്‍പ്പറേഷനുകളില്‍ ഒന്നായ കോഴിക്കോട് കോര്‍പ്പറേഷനില്‍ ആകെ 75 വാര്‍ഡുകളാണ് ഉള്ളത്. കഴിഞ്ഞ തവണ ഇതില്‍ 51 എണ്ണം സ്വന്തമാക്കിയായിരുന്നു എല്‍ഡിഎഫില്‍ അധികാരത്തില്‍ എത്തിയത്. യുഡിഎഫിന് വലയി തിരിച്ചടി നേരിട്ടു. 17 ഇടത്ത് മാത്രമായിരുന്നു മുന്നണിക്ക് കഴിഞ്ഞ തവണ വിജയിക്കാന്‍ സാധിച്ചത്.


അതേസമയം 7 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് വലിയ മുന്നേറ്റം നടത്താനും സാധിച്ചു. 2010 ല്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിച്ചത്.എന്നാല്‍ ഇത്തവണ വലിയൊരു തിരിച്ചു വരവ് ലക്ഷ്യമിട്ടാണ് യുഡിഎഫ് പ്രവര്‍ത്തനം. കോര്‍പ്പറേഷന്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെ വളരെ നേരത്തെ തന്നെ യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും പ്രതീക്ഷകളുടെ ആക്കം വര്‍ധിപ്പിക്കുന്നു


മുന്നണിയില്‍ സീറ്റ് വീതം വെപ്പ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവര്‍ മുന്നണി വിട്ടതോടെ ബാക്കിയായ സീറ്റുകള്‍ വീതം വെച്ചെടുക്കുന്നതിലെ അഭിപ്രായ വ്യത്യാസം മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ഇടയിലുണ്ട്. 30 സീറ്റുകളാണ് കോര്‍പ്പറേഷനില്‍ ഇത്തവണ മുസ്ലിം ലീഗ് ചോദിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.


കഴിഞ്ഞ തവണ 22 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചത്. ഇതില്‍ നിന്നും ഒറ്റയടിക്ക് എട്ട് സീറ്റുകള്‍ വര്‍ധിപ്പിച്ച് 30 എണ്ണം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കഴിഞ്ഞ തവണത്തേതില്‍ നിന്നും 4 എണ്ണം കൂടുതലായി നല്‍കാനാണ് നിലവിലെ ധാരണ. ഇതോടെ ലീഗിന് മത്സരിക്കാന്‍ 26 സീറ്റുകള്‍ ലഭിക്കും. കോഴിക്കോട് കോര്‍പ്പറേഷനില്‍ ലീഗിന് ഏറ്റവും കുടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ കിട്ടുന്ന മത്സരം കൂടിയായിരിക്കും ഇത്തവണത്തേത്.


കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും യുഡിഎഫിനോട് സീറ്റ് ആവശ്യപ്പെട്ടുണ്ട്. എന്നാല്‍ കോര്‍പറേഷന്‍ നഗരപരിധിയില്‍ ഒരിടത്തും സാന്നിധ്യമില്ലാത്ത കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ലീഗിനും കോണ്‍ഗ്രസിനും ഇടയിലുള്ള ധാരണ. ചില സീറ്റുകള്‍ പൊതുസമ്മതരെ അണിനിരത്തിയുള്ള പരീക്ഷണത്തിനും മുന്നണി തയ്യാറെടുക്കുന്നുണ്ട്.


മേയര്‍ സ്ഥാനത്തേക്ക് ഇത്തവണ വനിതാ സംവരണം ആണ്. കെപിസിസി സെക്രട്ടറി ഉഷാദേവി ടീച്ചര്‍ യൂത്ത്കോണ്‍ഗ്രസ്സ് നേതാവ് വിദ്യാബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്നണി വിജയിച്ച് മേയര്‍ സ്ഥാനം എ ഗ്രൂപ്പിന് ലഭിക്കുകയാണെങ്കില്‍ പേരുകളില്‍ ഇനിയും മാറ്റം വന്നേതും. ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ലീഗ് പരിഗണിക്കപ്പെട്ടേക്കും.


കോര്‍പ്പറേഷനില്‍ ഇത്തവണ അട്ടിമറി വിജയം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. ബിജെപിയുണ്ടാക്കിയ നേട്ടമായിരുന്നു കഴിഞ്ഞ തവണ യുഡിഎഫിന് തിരിച്ചടിയായത്. എന്നാല്‍ വാര്‍ഡുകളിലെ മുന്നണി സംവിധാനം ശക്തമാണെന്നും വോട്ടുകള്‍ ചോരാതെയുള്ള പ്രവര്‍ത്തനം ഇത്തവണ വിജയത്തിലേക്ക് എത്തിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.


തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫ് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തുന്നുവെന്ന ആരോപണവുമായി യുഡിഎഫ് നേരത്തെ രംഗത്ത് വന്നിരുന്നു. ജീവിച്ചിരിക്കുന്നവരുടെയും സ്ഥലത്തുള്ളവരുടെയും പേരുകൾ ഒഴിവാക്കാനുള്ള ശ്രമം നടന്നെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ഇരു മുന്നണികള്‍ക്കിടയിലും തര്‍ക്കങ്ങളും നടന്നിരുന്നു.


അതേസമയം, മറുപക്ഷത്തും സീറ്റം വിതരണത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മുന്നണിയിലേക്ക് പുതുതായി കടന്നു വന്ന കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവര്‍ക്ക് സീറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ചാണ് തര്‍ക്കം. മുന്നണിയില്‍ നേരത്തെ ഉണ്ടായിരുന്നപ്പോഴത്തെ സീറ്റുകളാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ജെഡിഎസ് കൂടി ഉള്ളതോടെ ഇത് സാധ്യമല്ലെന്നാണ് സിപിഎം നിലപാട്.

No comments