Breaking News

ഇരു മുന്നണികളും കൈവിട്ടു..!! കിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കി..

 


എല്‍ഡിഎഫിലേക്ക് പോകില്ല. യുഡിഎഫിലേക്ക് ചേക്കാറാനുള്ള ശ്രമം പാതി വഴിയില്‍ വീണു. ഇനിയെന്ത് എന്ന് ആലോചിച്ചിരിക്കാന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ കിട്ടില്ല. ഇടതിനെയും വലതിനെയും ഒരുപോലെ നേരിട്ട് പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലെത്തിയ നേതാവാണ് അദ്ദേഹം. കേരളത്തില്‍ ഇത്തരത്തിലുള്ള വിജയം അപൂര്‍വമാണ്.


ഒരുപക്ഷത്തും ഉള്‍പ്പെടാതെ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ ജനപക്ഷം മല്‍സരിക്കും. തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുക്കം തുടങ്ങി. പിസി ജോര്‍ജ് അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോ കേരളത്തില്‍ കിങ്‌മേക്കറാകുമോ എന്ന ചോദ്യവും അസ്ഥാനത്തല്ല. വിശദാംശങ്ങള്‍...


സ്വന്തം വഴി തേടിയാണ് പിസി ജോര്‍ജ് ഇറങ്ങുന്നത്. ഇരുപക്ഷവും കൂടെ ചേര്‍ക്കില്ലെന്ന് ഉറപ്പായതോടെയാണിത്. മുന്നണി വിപുലീകരണത്തിന് ഇപ്പോള്‍ ആലോചനയില്ല എന്ന യുഡിഎഫ് കണ്‍വീനല്‍ എംഎം ഹസന്റെ പ്രസ്താവന പിസി ജോര്‍ജിനെ ചൊടിപ്പിച്ചിട്ടുണ്ട്. കടുത്ത ഭാഷയിലായിരുന്നു ഹസനോടുള്ള പിസി ജോര്‍ജിന്റെ പ്രതികരണം.


ജനപക്ഷത്തിന് ഹസന്റെ ഔദാര്യം വേണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒരു മുന്നണിയുടേയും പിറകേ അപേക്ഷയുമായി പോയിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തെളിവ് പുറത്തുവിടട്ടെ എന്നാണ് ജോര്‍ജ് പ്രതികരിച്ചത്. കോണ്‍ഗ്രസിനൊപ്പം നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ. ആറ് കഷ്ണമായി നില്‍ക്കുകയാണ് മുന്നണി. ആ മുന്നണിയിലെടുക്കുമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. ഹസന് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറയുന്നു.


താന്‍ പള്ളിക്കൂടത്തില്‍ പഠിച്ചു പാസായതാണ്. ഹസന്റേത് കോപ്പിയടിച്ച പാരമ്പര്യമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെത്താന്‍ നീക്കം നടത്തിയിരുന്നു പിസി ജോര്‍ജ്. പക്ഷേ സാധിച്ചില്ല. പരസ്യമായി തടസം നിന്നത് ഹസ്സനാണ്. മറ്റു പാര്‍ട്ടികളെ മുന്നണിയിലെടുക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ഹസന്‍ തീര്‍ത്തുപറഞ്ഞു.


പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എ ഗ്രൂപ്പിന് പിസി ജോര്‍ജിനോട് തീരെ താല്‍പ്പര്യമില്ല. ഐ ഗ്രൂപ്പിനാണ് അല്‍പ്പമെങ്കിലും താല്‍പ്പര്യം. എങ്കിലും പിസി ജോര്‍ജിനെ ഒരു പാര്‍ട്ടി എന്ന നിലയില്‍ വേണ്ട എന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ചുവരട്ടെ എന്നും അവര്‍ അഭിപ്രായപ്പെടുന്നു.


തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെത്താന്‍ സാധിക്കില്ല എന്ന് പിസി ജോര്‍ജിന് ഉറപ്പായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുകയാണ് ഇപ്പോള്‍ പിസിയുടെ ലക്ഷ്യം. അങ്ങനെ വന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വിലപേശല്‍ നടത്താമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ഏത് മുന്നണിയില്‍ ചേരണമെന്ന് അദ്ദേഹം നേരത്തെ പ്രവര്‍ത്തകരോട് അന്വേഷിച്ചിരുന്നു.


യുഡിഎഫില്‍ ചേരണം എന്നാണ് പിസി ജോര്‍ജിനൊപ്പമുള്ളവരുടെ ആവശ്യം. ചിലര്‍ എന്‍ഡിഎയില്‍ ചേരണമെന്നും ആവശ്യപ്പെടുന്നു. എന്‍ഡിഎയ്ക്ക് കേരളത്തില്‍ സ്‌കോപ്പില്ല എന്ന് തോന്നിയതിനാലാണ് യുഡിഎഫ് പ്രവേശനത്തിന് പിസി ജോര്‍ജ് ശ്രമിച്ചത്. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ജനപക്ഷം തീരുമാനിച്ചു.


പ്രാദേശികമായി ഏത് പാര്‍ട്ടിയുമായും കക്ഷികളുമായും സഖ്യമുണ്ടാക്കാമെന്നാണ് പിസി ജോര്‍ജ് അണികള്‍ക്ക് നല്‍കിയ നിര്‍ദേശം. ജയമാണ് പ്രധാനം. കരുത്ത് തെളിയിക്കലാണ്. ജയസാധ്യതയുള്ളവരുമായി നീക്കുപോക്കുകള്‍ നടത്താമെന്നും ജനപക്ഷം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പിനും പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്.


കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും മല്‍സരിക്കുമെന്നാണ് പിസി ജോര്‍ജ് മീഡിയാ വണ്ണിനോട് പറഞ്ഞത്. അങ്ങനെ വരുമ്പോള്‍ ഇടത് വലത് മുന്നണികള്‍ക്ക് തിരിച്ചടിയാകും. നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016ലെ തിരഞ്ഞെടുപ്പില്‍ മിക്ക സീറ്റുകളിലും വിജയം. പിസി ജോര്‍ജിന്റെ സാന്നിധ്യം ഇതോടെ നിര്‍ണായകമാകും. തുല്യമായ സീറ്റുകളില്‍ മുന്നണികളെത്തിയാല്‍ ചെറുകക്ഷികള്‍ കിങ് മേക്കറാകുകയും ചെയ്യും.


ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെയാണ് പിസി ജോര്‍ഡ് മുന്നണിയിലെത്താന്‍ ശ്രമം തുടങ്ങിയത്. അതേസമയം, യുഡിഎഫിന് താല്‍പ്പര്യം എന്‍സിപിയോടാണ്. മാണി സി കാപ്പന്‍ വിഭാഗത്തെ കൂടെനിര്‍ത്താന്‍ യുഡിഎഫ് ശ്രമം തുടങ്ങി. എല്‍ഡിഎഫ് വിട്ട് മാണി സി കാപ്പനെത്തിയാല്‍ പാലായില്‍ തന്നെ അദ്ദേഹത്തെ മല്‍സരിപ്പിച്ചേക്കും.


മാണി സി കാപ്പന്‍ പാലായില്‍ മല്‍സരിക്കണമെന്ന് പിജെ ജോസഫിന് അഭിപ്രായമുണ്ട്. ജോസ് കെ മാണിക്കൊപ്പമുള്ള പ്രധാനികളെ അടര്‍ത്തിയെടുക്കാനും ജോസഫ് കളമൊരുക്കുന്നു. ഇജെ അഗസ്തി കഴിഞ്ഞദിവസം ജോസഫ് ക്യാമ്പിലെത്തിയത് ജോസിന് കനത്ത തിരിച്ചടിയാണ്. പിസി തോമസ് പക്ഷത്തെയും തന്നോടൊപ്പം നിര്‍ത്താന്‍ ജോസഫ് ശ്രമിച്ചേക്കും.


പല മുന്നണികളിലും മാറി മാറി ചേര്‍ന്നതാണ് പിസി ജോര്‍ജിന് തടസമായി പറയുന്ന ഒരു ഘകടം. എന്‍ഡിഎയുമായി സഹകരിച്ചതും യുഡിഎഫ് പ്രവേശനത്തിന് തടസമായി. അടുത്തിടെ വര്‍ഗീയമായി പ്രസംഗിച്ചതും അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നു. എങ്കിലും തന്റെ സാന്നിധ്യം കോട്ടയത്തെ പല മണ്ഡലങ്ങളിലും നിര്‍ണായകമാണ് എന്ന് പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു.

No comments