Breaking News

തൃത്താലയില്‍ ഇത്തവണ പൊടിപാറും; ബല്‍റാമിനെതിരെ എംബി രാജേഷോ? ചുവപ്പുകോട്ട തിരിച്ചുപിടിക്കുമോ..?? തോറ്റ എംപി എന്ന പേര് മാറ്റുമോ..??

 


നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടികളിലും അണികള്‍ക്കിടയിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ചൂട് പിടിക്കുകയാണ്. മിക്ക മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അണികളും നേതാക്കളും മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. അതിനിടെ വിടി ബല്‍റാമിന്റെ മണ്ഡലമായ പാലക്കാട് ജില്ലയിലെ തൃത്താലയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.


തൃത്താലയില്‍ ബല്‍റാമിനെ വീഴ്ത്താന്‍ സിപിഎം എംബി രാജേഷിനെ കളത്തിലിറക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബല്‍റാം മത്സരിക്കുന്നതുവരെ ചുവപ്പു കോട്ടയായിരുന്ന മണ്ഡലം ഇത്തവണ എംബി രാജേഷിലൂടെ തിരിച്ച് പിടിക്കുമോ എന്നതാണ് രാഷ്ട്രീയ ലോകം നോക്കുന്നത്...വിശദാംശങ്ങളിലേക്ക്...


ബാലപീഡനം ആരോപിച്ച് എകെജിയെ അപമാനിച്ചത് അടക്കമുളള വിഷയങ്ങളില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷമുളള നേതാവാണ് ബല്‍റാം. തൃത്താലയില്‍ ബല്‍റാമിനെ ബഹിഷ്‌ക്കരിക്കല്‍ അടക്കമുളള പ്രതിഷേധങ്ങള്‍ സിപിഎം നടത്തിയിരുന്നു. ഇക്കുറി ബല്‍റാമിനെ തൃത്താലയില്‍ തോല്‍പ്പിച്ച് മണ്ഡലം തിരിച്ച് പിടിക്കണം എന്ന വികാരം പാര്‍ട്ടിയിലും അണികളിലും ശക്തമാണ്.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സ്വരാജിനെ മത്സരിപ്പിക്കാനയിരുന്നു തീരുമാനിച്ചത്. എന്നാല്‍ സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സിപിഎം പ്രാദേശിക നേതൃത്വം എതിര്‍ത്തു. ഡിവൈഎഫ്ഐ നേതാക്കളായ കെ പ്രേംകുമാര്‍, വിപി റജീന അടക്കമുളളവരുടെ പേരുകളും പരിഗണിക്കപ്പെട്ടു. ഒടുവില്‍ സുബൈദ ഇസ്ഹാഖ് ആണ് തൃത്താലയില്‍ ബല്‍റാമിനെതിരെ അന്ന് നിയോഗിക്കപ്പെട്ടത്.


10547 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബല്‍റാം ജയിച്ച് കയറിയത്. 2011ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെ അധിക ഭൂരിപക്ഷം ബല്‍റാമിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ തൃത്താല തിരിച്ചുപിടിക്കാന്‍ ശക്തനായ ഒരു നേതാവിനെ തന്നെ സിപിഎം മത്സരിപ്പിക്കണം.


ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തൃത്താല തിരിച്ച് പിടിക്കാന്‍ സ്വരാജിനെ ഇറക്കും എന്ന് ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇരുപാര്‍ട്ടികളുടേയും അണികള്‍ തമ്മില്‍ കനത്ത വാക്പോരും നടന്നിരുന്നു. ബല്‍റാമിനെതിരെ മത്സരിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് സ്വരാജെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ല.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4467 വോട്ടുകള്‍ക്ക് കെ ബാബുവിനെ തൃപ്പൂണിത്തുറയില്‍ അട്ടിമറിച്ചാണ് സ്വരാജ് നിയമസഭയിലെത്തിയത്. തൃപ്പൂണിത്തുറയില്‍ എംഎല്‍എ എന്ന നിലയ്ക്കും മികച്ച പ്രവര്‍ത്തനമാണ് സ്വരാജ് കാഴ്ച വെക്കുന്നത്. സ്വരാജിനെ തൃത്താലയിലേക്ക് കൊണ്ടുവരാന്‍ സിപിഎം ഇക്കുറി തയ്യാറാകുമോ എന്നത് കണ്ടറിയണം.


ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും മണ്ഡലം തിരിച്ച് പിടിക്കണമെന്ന വാശിയിലാണ് സിപിഎം. അതുകൊണ്ട് യുവ നേതാക്കളെ കളത്തിലിറക്കിയേക്കും. ഇപ്പോഴത്തെ ചര്‍ച്ചയില്‍ മുന്‍ എംപിയായ എംബി രാജേഷിന്റെ പേരാണ് ഉയര്‍ന്നുവരുന്നത്. അതിനുള്ള സാധ്യത പാര്‍ട്ടി വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.


ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പാലക്കാട് മുന്‍സിപ്പാലിറ്റിയുടെ ചാര്‍ജാണ് എംബി രാജേഷിനുള്ളത്. അതുകൊണ്ട് ജില്ലയില്‍ കൈവിട്ട പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം സിപിഎം നല്‍കുമോ എന്നുള്ളത് കണ്ടറിയേണ്ടട കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട തീരുമാനം വരും മാസങ്ങളില്‍ അറിയാന്‍ സാധിക്കും.

No comments