സാഹചര്യം അനുകൂലം; ഇടത് കോട്ടകള്‍ തകര്‍ക്കാന്‍ യുഡിഎഫ്..!! പുതിയ സമവാക്യം.. നേരിട്ടറങ്ങി സംസ്ഥാന നേതാക്കൾ.. നീക്കങ്ങൾ
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒരാഴ്ചക്കുള്ളിൽ ഇറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് നടത്താൻ പൂർണസജ്ജമാണെന്ന് കമ്മീഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തല് തിരഞ്ഞെടുപ്പ് ഓരോ ദിവസത്തെ ഇടവേളയിൽ 3 ഘട്ടമായി നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്. ഇക്കാര്യം സർക്കാരുമായി കമ്മീഷൻ ചർച്ച ചെയ്തിട്ടുണ്ട്.
അതേസമയം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമായതോടെ സീറ്റ് വിഭജന ചർച്ചകളും മുന്നണികൾ ശക്തമാക്കിയിട്ടുണ്ട്. തർക്കങ്ങൾ ഇല്ലാത്തിടങ്ങളിലെല്ലാം പാർട്ടികൾ സ്ഥാനാർത്ഥികളെ നിർണയിച്ച് പ്രചരണം തുടങ്ങിയിട്ടുണ്ട്.ഇക്കുറി എന്ത് വിലകൊടുത്തും തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് യുഡിഎഫ് നേതൃത്വം.
സംസ്ഥാനത്ത് പതിവുകൾ തെറ്റിച്ച് ഇത്തവണ എൽഡിഎഫ് തന്നെ ഭരണത്തിലേറുമെന്നായിരുന്നു ആദ്യഘട്ടത്തിലെ പ്രവചനങ്ങൾ. എന്നാൽ സ്വർണക്കടത്ത് കേസോട് കൂടി കാര്യങ്ങൾ മാറി മറിഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തതും ലഹരിമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകൻ അറസ്റ്റിലായതുമെല്ലാം സർക്കാരിന് ക്ഷീണമായി.
ഇതോടെ 'സുവർണാവസരം' മുതലെടുക്കാൻ കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് പ്രഥമ ലക്ഷ്യം. നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയതിന്റെ ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ജോസിനും എൽഡിഎഫിനും മറുപടി നൽകി ആത്മവിശ്വാസത്തോടെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിനായി ജില്ലാ ഘടകങ്ങളെ സജ്ജമാക്കാൻ നേരിട്ട് ഇറങ്ങാനാണ് യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ തിരുമാനം.
പ്രതിസന്ധിയ്ക്കിടയിലും കടുത്ത ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. അതേസമയം അനുകൂല സാഹചര്യം ഉണ്ടായിട്ട് പോലും യുഡിഎഫിൽ ഇപ്പോഴും പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് നേതാക്കൾ കരുതുന്നു. സീറ്റ് വിഭജനവും ഗ്രൂപ്പ് പോരും താഴെ തട്ടിൽ കല്ലുകടിയായി തുടരുകയാണെന്നാണ് വിലയിരുത്തൽ.
ഇന്ന് മുതലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ നേതൃ യോഗങ്ങൾ ചേരുന്നത്. യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുംയുഡിഎഫ് കൺവീനർ എംഎം ഹസനും അടക്കമുള്ളവർ പങ്കെടുക്കും. ആശക്കുഴപ്പങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുകയാണ് ലക്ഷ്യം.
സീറ്റ് ചർച്ചകൾ വേഗം പൂർത്തിയാക്കി പരമാവധി തർക്കങ്ങൾ ഒഴിവാക്കി മുൻപോട്ട് നീങ്ങണമെന്നാണ് നേതാക്കൾ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്ത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇനി കൂടുതൽ കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തേണ്ടെന്നാണ് പാർട്ടി തിരുമാനം.
മുന്നണി വിപുലീകരിക്കേണ്ട പകരം കൂടുതൽ ഗ്രൂപ്പുകളേയും വ്യക്തികളേയും സഹകരിപ്പിക്കുക. അഴിമതിയേയും വർഗീയതയേയും എതിർക്കുന്നവരുമായി കൂടുതൽ സഹകരണം എന്നതാണ് സഖ്യത്തിനുള്ളിലെ പുതിയ സമവാക്യം. അതേസമയം വെൽഫെയർ പാർട്ടിയുമായി നീക്ക് പോക്ക് ഉണ്ടാക്കിയേക്കും.
തദ്ദേശ തിരഞ്ഞെടുപ്പന് പിസി ജോർജ്ജിന്റെ ജനപക്ഷം യുഡിഎഫ് മുന്നണിയിൽ ചേക്കാറുള്ള ശ്രമം ഊർജ്ജിതമാക്കിയിരുന്നു. എന്നാൽ ജോർജ്ജിനെ മുന്നണിയിൽ എടുക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തിരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കവെ പ്രാദേശിക സഹകരണം ഉണ്ടാകുമോയെന്നുള്ള ചർച്ചകൾ ഉണ്ട്.
അതേസമയം പിസി തോമസിനെ മുന്നണിയിൽ എടുക്കണമെന്ന താത്പര്യം നേതൃത്വത്തിനുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചിലപ്പോൾഇത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗവുമായി ലയിക്കണമെന്ന നിർദ്ദേശം നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്

No comments