Breaking News

ചടുല നീക്കവുമായി കോൺഗ്രസ്; 'ക്രൈസിസ് മാനേജർ' ബിഹാറിലേക്ക്..!! ഗോവയും മണിപ്പൂരും ആവർത്തിക്കില്ല.. ബിജെപിയുടെ നാടകീയ നീക്കങ്ങൾക്ക് സാധ്യത..

 


നാളെയാണ് ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേറുമോ അതോ മഹാസഖ്യം ഇക്കുറി ഭരണം പിടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം മഹാസഖ്യത്തിനാണ് സാധ്യത പ്രവചിക്കുന്നത്.


ഇതോടെ സർക്കാർ രൂപീകരണത്തിനുള്ള അണിയറ തന്ത്രങ്ങൾ മെനയുകയാണ് ആർജെഡിയും കോൺഗ്രസും. ചടുല നീക്കങ്ങളാണ് കോൺഗ്രസ് ദേശീയ നേതൃത്വം നടത്തുന്നത്. 


കൊവിഡ് പ്രതിസന്ധിയ്ക്കിടയിൽ നടക്കുന്ന രാജ്യത്തെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് എൻഡിഎ ഭരണം വീണാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടി ഭരണപരാജയമായിട്ടായിരിക്കും ഫലം വിലയിരുത്തപ്പെടുക.ഇക്കുറി പല അട്ടിമറികളും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രവചിക്കപ്പെടുന്നത്.


പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ജെഡിയു നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് തന്നെ ഭരണതുടർച്ച ലഭിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.എന്നാൽ ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി എൻഡിഎ സഖ്യം വിട്ടതോടെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം പാടെ മാറി. ജെഡിയുമായുള്ള സീറ്റ് വിഭജനത്തെ തുടർന്നായിരുന്നു എൽജെപി സഖ്യം വിട്ടത്.


ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി വീണ്ടും മുഖ്യമന്ത്രിയാകാമെന്നായിരുന്നു നിതീഷിന്റെ കണക്കുകൂട്ടൽ. എന്നാൽ മോഹത്തിന് വലിയ തുരങ്കമാണ് ചിരാഗ് പസ്വാൻ തീർത്തത്. ജെഡിയുവിനേയും നിതീഷിനേയും ഇനി ഭരണത്തിൽ വാഴിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ചിരഗിന്റെ പ്രചരണങ്ങൾ.നിതീഷിന്റെ ഭരണപരാജയങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു ചിരാഗ് തിരഞ്ഞെടുപ്പ് പ്രചരണ നയിച്ചത്. മാത്രമല്ല ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.


ജെഡിയുവിനെതിരെ 137 മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർത്ഥിയെ നിർത്തി. എൽജെപി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട്ചെയ്യൂവെന്നായിരുന്നു ചിരാഗ് പാർട്ടി അണികളോട് ആഹ്വാനം ചെയ്തത്. അതേസമയം ചിരാഗിന്റെ ഈ നീക്കങ്ങളെല്ലാം ഒരു പരിധി വരെ മഹാസഖ്യത്തേയും തുണച്ചുവെന്ന് വേണം വിലയിരുത്താൻ.



നിതീഷ് കുമാറിന്റെ ഭരണപരാജയങ്ങൾ നിരത്താൻ സഖ്യകക്ഷിയായിരുന്ന പാർട്ടി തന്നെ തയ്യാറായിരുന്നതോടെ ആർജെഡിയും കോൺഗ്രസും ചേർന്നുള്ള മഹാസഖ്യത്തിന് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ സുഗമമാക്കി.എക്സിറ്റ് പോൾ ഫലങ്ങൾ കൂടി പുറത്തുവന്നതോടെ പ്രതീക്ഷ ഉയർന്ന നിലയിലാണ് മഹാസഖ്യം. വൻ മുന്നേറ്റമാണ് മഹാസഖ്യത്തിന് സർവ്വേകളെല്ലാം പ്രവചിച്ചത്.


പല സർവ്വേകളിലും 120 മുതൽ 130 സീറ്റുകൾ വരെയാണ് പ്രവചിക്കപ്പെട്ടത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്.അതേസമയം എക്സിറ്റ് പോൾ ഫലങ്ങളെ പൂർണമായി വിശ്വസിക്കുന്നില്ലേങ്കിലും സാഹചര്യങ്ങൾ മഹാസഖ്യത്തിന് അനുകൂലമാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. ആർജെഡിയെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തിരുമാനം ഗുണം ചെയ്തെന്നും കോമ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്.


ആദ്യഘട്ടത്തിൽ തേജസ്വിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ കോൺഗ്രസ് വിമുഖത കാട്ടിയിരുന്നു. എന്നാൽ പിന്നീട് പ്രിയങ്കയുടേയും രാഹുലിന്റേയും ഇടപെടലോട നേതാക്കൾ വഴങ്ങി. തേജസ്വി യാദവിന് പൂർണ പിന്തുണ നൽകി വിശ്വാസികളായ ഒപ്പം തന്നെ നിന്നു. ഇത് അനുകൂല വോട്ടായെന്ന് നേതൃത്വം കണക്കാക്കുന്നുണ്ട്. ഇക്കാര്യങ്ങൾ വിലയിരുത്തി സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ തകൃതിയാക്കിയിരിക്കുകയാണ് കോൺഗ്രസ് ക്യാമ്പ്.

മുൻ ചരിത്രം വെച്ച് അധികാരം നേടാൻ ബിജെപി ഏത് വിധേനയും ശ്രമിക്കുമെന്ന് നേതാക്കൾ കണക്കാക്കുന്നുണ്ട്.ഇതിന് തടയിടുകയാണ് പ്രധാന ലക്ഷ്യം.സർക്കാര് രൂപീകരിക്കാൻ കഴിഞ്ഞാൽ സഖ്യകക്ഷികളെ ഒന്നിച്ച് നിർത്തി പൊതുമിനിമം പരിപാടി തയ്യാറാക്കാൻ കോൺഗ്രസ് മുൻകൈ എടുത്തേക്കും. കാര്യങ്ങൾ പരിശോധിക്കാൻ എൈസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ഉൾപ്പെടെയുള്ളവരെ ബിഹാറിലേക്ക് തിരിച്ചിട്ടുണ്ട്.


നേരത്തേ ഗോവയിലും മണിപ്പൂരിലും ഉണ്ടായ പ്രതിസന്ധി ബിഹാറിൽ ഉണ്ടാകരുതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം. ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ബിജെപി കളമറിഞ്ഞ് കളിച്ചതോടെയാണ് ഇവിടങ്ങളിൽ പാർട്ടിക്ക് ഭരണം നഷ്ടമായത്. വിജയിച്ച സ്ഥാനാർത്ഥികൾ മറുകണ്ടം ചാടാതിരിക്കാനുള്ള ശ്രമങ്ങളാകും കോൺഗ്രസ് ശക്തമാക്കുക.


മഹാസഖ്യം അധികാരം നേടാതിരിക്കാൻ ബിജെപി ഏതറ്റം വരേയും പോയേക്കും . ഇത് തടയിടാനാണ് കോൺഗ്രസിന്റെ ക്രൈസിസ് മാനേജരെന്ന വിശേഷിപ്പിക്കുന്ന സുർജേവാല പാട്നയിൽ എത്തിയതെന്ന് നേതാക്കൾ പറയുന്നു. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ സർക്കാരിനെതിരെ വിമത നീക്കം നടന്നപ്പോൾ സുർജേവാലയുടെ നേതൃത്വത്തിലായിരുന്നു പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയത്.


സുർജേവാല ബിജെപി നീക്കത്തെ തകർത്തെന്ന് മാത്രമല്ല പാർട്ടിയെ ഒഒറ്റക്കെട്ടായി നിർത്താനും സഹായിച്ചു, ഈ വിജയം ബിഹാറിലും ആവർത്തിക്കും, എഐസിസി അംഗം കിഷോർ കുമാർ ഝാ പറഞ്ഞു. അതേസമയം ബിജെപിയ്ക്ക് സംസ്ഥാനത്ത് അധികാരം ലഭിക്കാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും മഹാസഖ്യം 140 സീറ്റുകൾ വരെ നേടി അധികാരത്തിലേറുമെന്ന് എഐസിസി മീഡിയ പാനലിസ്റ്റ് പ്രേംചന്ദ്ര മിശ്ര പ്രതികരിച്ചു.

No comments