Breaking News

കടുംപിടിത്തത്തിൽ പിജെ ജോസഫ്; 'വീഴ്ത്താൻ' കച്ചകെട്ടി ഇറങ്ങി ഉമ്മൻചാണ്ടി..!! യുഡിഎഫിൽ പുതിയ നീക്കം..

 


നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നണികൾ കണക്കാക്കുന്നത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം വിഭാഗം മുന്നണിയിൽ എത്തിയത് വോട്ടാക്കാനുള്ള തന്ത്രങ്ങൾ എൽഡിഎഫിൽ ആരംഭിച്ച് കഴിഞ്ഞു.


അതേസമയം മറുവശത്ത് ജോസിന്റെ അഭാവം നികത്താനുള്ള നീക്കങ്ങളാണ് യുഡിഎഫിൽ നടക്കുന്നത്. എന്നാൽ സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനം നേതൃത്വത്തിന് വെല്ലുവിളിയാകുന്നുണ്ട്. സീറ്റ് ചർച്ചകളിൽ വെല്ലുവിളി ഉയർത്തുന്ന ജോസഫിനെ മെരുക്കാനാണ് മുന്നണിയിലെ ആദ്യ നീക്കം.


കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശം തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ജോസിന്റെ വരവോടെ സീറ്റ് ചർച്ചകൾ മുന്നണിയിൽ ആരംഭിച്ച് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾഎൽഡിഎഫിൽ ഏകദേശം പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം.


ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്ന സീറ്റുകൾ പരമാവധി തർക്കങ്ങൾ ഒഴിവാക്കി വിട്ടുനൽകാനാണ് എൽഡിഎഫിലെ ആലോചന. മാത്രമല്ല സിപിഎമ്മിന് വിജയ സാധ്യത ഇല്ലാത്ത സീറ്റുകളും ജോസിന് വിട്ട് കൊടുത്തേക്കും. അതേസമയം യുഡിഎഫിലാകട്ടെ ജോസിന്റെ അഭാവത്തിൽ കേരള കോൺഗ്രസിന്റെ പകുതിയിൽ അധികം സീറ്റുകളും ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.


കഴിഞ്ഞ തവണ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച 15 നിയമസഭാ സീറ്റുകളിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച 867 വാർഡുകളിലും ജോസ് വിഭാഗത്തിന്റെ സീറ്റുകൾ ഏറ്റെടുക്കാനായിരുന്നു കോൺഗ്രസിന്റെ ആലോചന. ജോസിന്റെ അഭാവത്തിൽ പല സീറ്റുകളിലും കോൺഗ്രസിന് അനുകൂലമാണ് സാഹചര്യം എന്ന വിലയിരുത്തൽ പാർട്ിയിൽഉണ്ട്.


എന്നാൽ കഴിഞ്ഞതവണ മത്സരിച്ച മുഴുവൻ സീറ്റുകളും തങ്ങൾക്ക് ഇക്കുറിയും വേണമെന്നാണ് പിജെ ജോസഫ് പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഴയ മാണി വിഭാഗം 10 ഇടത്ത് മത്സരിച്ചപ്പോള്‍ 4 സീറ്റുകളിലായിരുന്നു ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്.

.


പാലാ, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറപ്പ്, ആലത്തൂര്‍ സീറ്റുകളിൽ മാണി വിഭാഗമാണ് മത്സരിച്ചത്. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് സീറ്റുകളില്‍ ജോസഫ് വിഭാഗവും മത്സരിച്ചു.


അതേസമയം വരും തിരഞ്ഞെടുപ്പിൽ ഈ മുഴുവൻ സീറ്റുകളിലും തങ്ങൾ തന്നെ മത്സരിക്കുമെന്നാണ് പിജെ ജോസഫ് പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് വെച്ച് മാറാനാണെങ്കിൽ അതിന് തയ്യാറാണ്, എന്നാൽ അല്ലാതെയുള്ള ഒരു ഉപാധിയും അംഗീകരിക്കില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്.


ജോസഫിന്റെ ആവശ്യം അംഗീകിച്ചാൽ ഇക്കുറി നിർണായക പോരാട്ടത്തിനൊരുങ്ങുന്ന പാലാ ഉൾപ്പെടെയുള്ള സീറ്റുകൾ ജോസഫ് വിഭാഗത്തിന് വിട്ട് നൽകേണ്ടി വരും. പാലാ മാത്രമല്ല ജോസ് വിഭാഗം മത്സരിച്ച പല സീറ്റുകളും ഇക്കുറി കോൺഗ്രസിന് അഭിമാന പ്രശ്നമാണ്.


പാലായിൽ ഇക്കുറിഎൽഡിഎഫ് സ്ഥാനാർത്ഥിയായി ഇത്തവണ ജോസ് എത്തിയാൽ പോരാട്ടം കനക്കും. ജോസിനെ നേരിടാൻ ജോസഫ് പക്ഷത്ത് നേതാക്കൾ ഇല്ലെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇതുൾപ്പെടെ പല മണ്ഡലങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പിലും പിജെ ജോസഫ് വിഭാഗത്തിൽ മികച്ച നേതാക്കൾ ഇല്ലെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.


അതുകൊമ്ട് തന്നെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. പരമാവധി ആറ് നിയമസഭ സീറ്റ് വരെ ജോസഫ് വിഭാഗത്തിന് നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്. അതേസമയം 15 എന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും പത്ത് സീറ്റുകൾ ലഭിച്ചാൽ പിജെ ജോസഫ് വിഭാഗം തൃപ്തരാകും എന്ന് കോൺഗ്രസ് കരുതുന്നു.


അതേസമയം കോട്ടയം, എറണാകുളം, ഇടുക്കി , പത്തംതിട്ട എന്നിവിടങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തിലും തർക്കം നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇന്ന് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കോട്ടയത്ത് ഇന്ന് പിജെ ജോസഫ് വിഭാഗവുമായി ചർച്ച നടക്കും.


ജോസ് വിഭാഗം മത്സരിച്ച സീറ്റുകളിൽ ഇതിനോടകം തന്നെ പല കോൺഗ്രസ് നേതാക്കളും ചരടുവലികൾ തുടങ്ങിയിട്ടുണ്ട് .വിജയ സാധ്യത മാത്രം മുൻനിർത്തിയാകും യുഡിഎഫിന്റെ ഓരോ നീക്കങ്ങളും. ഉമ്മൻചാണ്ടി നയിക്കുന്ന ചർച്ചയിൽ ജോസഫ് വഴങ്ങിയില്ലേങ്കിൽ തിരഞ്ഞെടുപ്പ് അടുക്കവേ യുഡിഎഫിനുള്ളിൽ പുതിയ തലവേദനകൾ രൂക്ഷമാകും.

No comments