Breaking News

കോട്ടയത്ത് മേല്‍ക്കൈ നേടാന്‍ യുഡിഎഫിന്റെ അറ്റകൈ നീക്കം..!! 4 നഗരസഭകള്‍ കൂടി ഭരിക്കും..?? ഉമ്മൻചാണ്ടിയും ജോസും നേർക്ക് നേർ..?? ഇവരുടെ തീരുമാനം നിർണായകം..

 


സത്യപ്രതിജ്ഞ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കോട്ടയത്തെ നഗരസഭകള്‍ ആര് ഭരിക്കുമെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ആറില്‍ നാല് മുന്‍സിപ്പാലിറ്റികളിലും ഭരണം ത്രിശങ്കുവില്‍. ജോസ് കെ മാണിയുടെ ബലത്തില്‍ ജില്ലയില്‍ മികച്ച മുന്നേറ്റം നടത്തിയ ഇടതുപക്ഷം എല്ലായിടത്തും ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ സ്വതന്ത്രരെ വരുതിയിലാക്കാതെ എവിടെയും ഭരണം സാധ്യമല്ല. എന്ത് വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഭരണം പിടിക്കുക എന്നതാണ് ഉറ്റുനോക്കുന്നത്. ഏതൊക്കെ മുന്‍സിപ്പാലിറ്റിയിലാണ് പ്രതിസന്ധി. വിശദമാക്കാം....


കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ ശ്രദ്ധാ കേന്ദ്രം സ്വതന്ത്രയായി വിജയിച്ച ബിന്‍സി സെബാസ്റ്റ്യനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യം പ്രചാരണം തുടങ്ങുകയും ചില ഇടപെടലുകളെ തുടര്‍ന്ന് മറ്റൊരു സ്ഥാനാര്‍ഥി എത്തുകയും ചെയ്തതോടെയാണ് ഇനി സ്വതന്ത്രയായി മല്‍സരിക്കാമെന്ന് ബിന്‍സി തീരുമാനിച്ചത്. 52ാം വാര്‍ഡില്‍ നിന്ന് എട്ട് വോട്ടിന് ജയിച്ച ബിന്‍സിക്ക് ഇരു മുന്നണികളും അധ്യക്ഷ പദവി വാഗ്ദാനം ചെയ്തു എന്നാണ് വിവരം.


എല്‍ഡിഎഫ് 22, യുഡിഎഫ് 21, എന്‍ഡിഎ 8 എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില. ബിന്‍സിയുടെ നിലപാടാണ് ഇനി നിര്‍ണായകം. നാട്ടിലും വിദേശത്തും നഴ്‌സായി ജോലി ചെയ്ത ബിന്‍സി കഴിഞ്ഞ 10 വര്‍ഷമായി നാട്ടിലുണ്ട്. ഭര്‍ത്താവ് ഷോബി ലൂക്കോസ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റാണ്. തുടര്‍ന്നാണ് മല്‍സരിക്കാന്‍ തീരുമാനിച്ചതും പിന്നീടുള്ള സംഭവവികാസങ്ങളും.


ചങ്ങനാശേരി നഗരസഭയില്‍ 37 വാര്‍ഡുകളാണുള്ളത്. 16 ഇടത്ത് എല്‍ഡിഎഫ് ജയിച്ചു. 15 വാര്‍ഡുകളില്‍ യുഡിഎഫും. മൂന്ന് വീതം വാര്‍ഡുകളില്‍ എന്‍ഡിഎയും സ്വതന്ത്രരും ജയിച്ചു. സ്വതന്ത്രര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഭരണം പിടിക്കാനുള്ള ശ്രമം യുഡിഎഫും നടത്തുന്നു. കോണ്‍ഗ്രസ് റിബല്‍ ബെന്നി ജോസഫിന്റെയും ജോസഫ് വിഭാഗം വിമത ബീന ജോബിയുടെയും സ്വതന്ത്ര സന്ധ്യ മനോജിന്റെയും നിലപാടുകള്‍ സുപ്രധാനമാണ്.


ഏറ്റുമാനൂര്‍ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി യുഡിഎഫ് ആണ്. 35 അംഗ നഗരസഭയില്‍ 13 സീറ്റ് യുഡിഎഫ് നേടി. 12 ഇടത്ത് എല്‍ഡിഎഫ് ആണ്. ഏഴ് സീറ്റുകള്‍ എന്‍ഡിഎക്ക് സ്വന്തം. മൂന്ന് സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാണ്. ഇവരുടെ പിന്തുണ ഉറപ്പിക്കാന്‍ ഇരുമുന്നണികളും നെട്ടോട്ടത്തിലാണ്. 18 സീറ്റ് കിട്ടിയവര്‍ക്ക് ഭരണം ഉറപ്പിക്കാം.


കഴിഞ്ഞ തവണ വൈക്കം നഗരസഭ ഭരിച്ചത് എല്‍ഡിഎഫ് ആയിരുന്നു. ഇത്തവണ യുഡിഎഫ് ആണ് വലിയ കക്ഷി. 11 സീറ്റ് ലഭിച്ചു. എല്‍ഡിഎഫിന് 9 സീറ്റ് കിട്ടി. എന്‍ഡിഎക്ക് നാല് സീറ്റുകളും. രണ്ടു സ്വതന്ത്രരുടെ നിലപാടാണ് നിര്‍ണായകം. 26 അംഗ നഗരസഭയില്‍ 14 സീറ്റ് കിട്ടിയല്‍ ഭരണം എളുപ്പമാകും. സ്വതന്ത്രരുടെ പിന്തുണ കിട്ടിയാലും യുഡിഎഫിന് ഭരണം ഞാണിന്‍മേല്‍ കളിയാകും.


ജില്ലയിലെ മറ്റു രണ്ടു മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫും യുഡിഎഫും ഭരിക്കും. പാലായില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് ചരിത്രത്തുടക്കമാണ്. ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫിനാണ്. സത്യപ്രതിജ്ഞ നടക്കാന്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്. തൂക്കുസഭയുള്ള നാലിടത്തും സ്വതന്ത്രരുടെ പിന്തുണയാണ് നിര്‍ണായകം.

No comments