എൽഡിഎഫിൽ വീണ്ടും പോരുമായി ജോസ് കെ മാണി വിഭാഗം..!! ഉപാധ്യക്ഷ സ്ഥാനം വേണം..!! യുഡിഎഫിലും പിടിവലി..
കോട്ടയം; യുഡിഎഫിൽ നിന്ന് ജോസ് കെ മാണിയുടെ വഴിപിരയിലിന് വഴിവെച്ച കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഇടതുമുന്നണിയിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് സിപിഎം പറയുമ്പോൾ അഞ്ച് വർഷവും പദവി തങ്ങൾക്ക് വേണമെന്ന് കട്ടായം പറയുകയാണ് കേരള കോൺഗ്രസ് (എം).
അതിനിടെ ജില്ലാ പഞ്ചായത്തിന് പുറമെ കോട്ടയം നഗരസഭയിലും ഇടതുമുന്നണിയിൽ തർക്കം രൂക്ഷമായിരിക്കുകയാണ്.ഉപാധ്യക്ഷ സ്ഥാനമാണ് ഇവിടെ തർക്ക പദവി. യുഡിഎഫിലും ഈ സ്ഥാനത്തിനായി പിടിവലി ശക്തമായിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്
ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് കോട്ടയം നഗരസഭയിൽ ഇത്തവണ ജയിച്ച് കയറിയത്. 52 അംഗ നഗരസഭയിൽ എൽഡിഎഫ് 22 സീറ്റും (സ്വതന്ത്രനുള്‍പ്പെടെ) യുഡിഎഫ് 21 സീറ്റുമാണ് നേടിയത്. കേവല ഭൂരിപക്ഷത്തിന് 26 സീറ്റുകളായിരുന്നു വേണ്ടത്.
തുല്യ നില വന്നതോടെ നഗരസഭയിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്ക് നറക്കെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. 28 നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.
അധ്യക്ഷ സ്ഥാനം സംബന്ധിച്ച് എൽഡിഎഫിലും യുഡിഎഫിലും അന്തിമ തിരുമാനമായിട്ടുണ്ട്. അധ്യക്ഷ സ്ഥാനാർഥിയായി സിപിഎം പരിഗണിക്കുന്നത് ഷീജ അനിലിനെയാണ്. യുഡിഎഫാകട്ടെ സ്ഥാനാർഥിയായി സ്വതന്ത്ര അംഗം ബിൻസി സെബാസ്റ്റ്യനാണ് മത്സരിക്കുക.
നറുക്കെടുപ്പിൽ പരാജയപ്പെട്ടാൽ 5 വർഷം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യവും ഇവർ യുഡിഎഫിന് മുന്നിൽ വെച്ചിട്ടുണ്ട്. അതേസമയംഇപ്പോൾ പക്ഷേ തർക്കം ഉടലെടുത്തിരിക്കുന്നത് ഉപാധ്യക്ഷ സ്ഥാനം സംബന്ധിച്ചാണ്.യുഡിഎഫിലും എൽഡിഎഫും ഇത് സംബന്ധിച്ച് ചർച്ചകൾ പുകയുകയാണ്.
നഗരസഭയിൽ ഉപാധ്യക്ഷ സ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരിക്കുന്നത്. നഗരസഭയിൽ ഒരു അംഗമാണ് കേരള കോൺഗ്രസിനുള്ളത്. ചിങ്ങവനം വാർഡിൽ നിന്നു വിജയിച്ച ജോസ് പള്ളിക്കുന്നേലാണ് പാർട്ടിയുടെ ഏക പ്രതിനിധി.
എന്നാൽ സിപിഐയും സ്ഥാനത്തിനായി അവകാശം ഉയർത്തുന്നുണ്ട്. സിപിഐയ്ക്ക് രണ്ട് സീറ്റുകളാണ് ഇവിടെ ഉള്ളത്. കാരാപ്പുഴ വാർഡ് അംഗം എൻഎൻ വിനോദ്, ചെട്ടിക്കുന്ന് വാർഡ് അംഗം എബി കുന്നേൽ പറമ്പിൽ എന്നിവരാണ് പ്രതിനിധികൾ.സിപിഎമ്മിനു 16 അംഗങ്ങളാണ് നഗരസഭയിൽ ഉള്ളത്.
കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം, കോൺഗ്രസ് എസ് എന്നിവയ്ക്ക് ഓരോ അംഗങ്ങൾ വീതവും ഒരു എൽഡിഎഫ് സ്വതന്ത്രനുമാണ് ഇടതുമുന്നണിയിലെ സീറ്റ് നില. സിപിഐ, കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് (സ്കറിയ തോമസ്) പ്രതിനിധികൾക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നൽകാമെന്നാണ് സിപിഎം ആലോചന.
കേരള കോൺഗ്രസ് എമ്മിന് ഉപാധ്യക്ഷ പദവി നൽകിയാൽ അത് മുന്നണിയിൽ കൂടുതൽ ഭിന്നതകൾക്ക് കാരണമായേക്കും. പ്രത്യേകിച്ച് ജില്ലാ പഞ്ചായത്തിലെ പദവി പങ്കിടൽ ഉൾപ്പെടെ തർക്കത്തിലായ സാഹചര്യത്തിൽ. ജില്ലാ പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങളേയും കൂടി പരിഗണിക്കണമെന്ന് നേത്തേ സിപിഐ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ജോസ് പക്ഷം കടുപിടിത്തം തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് സിപിഎം.22 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 14 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. സിപിഎം-6, കേരള കോണ്‍ഗ്രസ് (എം)-, സിപിഐ 3 എന്നിങ്ങനെയാണ് എല്‍ഡിഎഫിലെ സീറ്റ് നില.
11 ജില്ലാ പഞ്ചായത്തുകളിൽ ഭരണം ഉണ്ടെന്നിരിക്കെ കോട്ടയത്ത് തങ്ങൾക്ക് മാത്രമായി പഞ്ചായത്ത് പദം വിട്ട്നൽകണമെന്ന് ജോസ് പക്ഷം കട്ടായം പറയുകയാണ്. സമവായ സാധ്യതൾ തേടുകയാണ് ഇവിടെ സിപിഎം.
അതിനിടെ നഗരസഭയിൽ ഉപാധ്യക്ഷസ്ഥാനത്തിനായി യുഡിഎഫിലും പിടിവലി ഉയരുന്നുണ്ട്. എം.പി. സന്തോഷ് കുമാർ, എൻ ജയചന്ദ്രൻ ചീറോത്ത്, ടി.സി. റോയി, ബി. ഗോപകുമാർ, ജൂലിയസ് ചാക്കോ ന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. 8 അംഗങ്ങളുള്ള ബിജെപി സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കും.

No comments