Breaking News

കോണ്‍ഗ്രസിന്റെ ആ വലിയ ലക്ഷ്യം നേടിയെടുപ്പിക്കാൻ കമൽനാഥ്..!! വിമത കൂടിക്കാഴ്ചയിലെ ട്രബിൾ ഷൂട്ടർ..!! നിർണായക പങ്ക്..

 


പാര്‍ട്ടിക്കകത്ത് വിവാദങ്ങളുയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെയാണ് വിമത ശബ്ദം ഉയര്‍ത്തിയ 23 പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയെ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. ഈ സാഹചര്യത്തില്‍ 23 നേതാക്കളുടെ പ്രതിനിധികളുമായാണ് സോണി ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നീക്കത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച നടക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ ഇന്നത്തെ യോഗത്തില്‍ കമല്‍നാഥിന് വലിയ പങ്കുണ്ടെന്ന കാര്യം ഉറപ്പിച്ച് പറയാം.


സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലെ വീട്ടില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുക. എല്ലാ നേതാക്കള്‍ക്കും കൊവിഡ് പരിശോധന നടത്തിയതിന് ശേഷമായിരിക്കും എത്തുക. അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് കമല്‍നാഥ് കടന്നുവരുന്നതിന്റെ സൂചനകള്‍ക്കൊപ്പമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന ചില മാറ്റങ്ങള്‍ എന്നു വേണം പറയാന്‍.


കാമല്‍നാഥിന് ഗാന്ധി കുടുംബവുമായി വളരെക്കാലമായി അടുപ്പമുണ്ട്. കൂടാതെ ബീഹാര്‍ പോലുള്ള സമീപകാല തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയില്‍ വിമതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കമല്‍നാഥ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ നേതാക്കളുമായുള്ള കൂടിക്കാഴ്ച വളരെ അത്യാവശ്യമാണെന്ന് അദ്ദേഹം സോണിയ ഗാന്ധിയെ ധരിപ്പിച്ചിരുന്നു.


തിരഞ്ഞെടുപ്പ് തോല്‍വികള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ 23 നേതാക്കള്‍ ആഗസ്റ്റിലാണ് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ നേതൃത്വ ശൈലി പാര്‍ട്ടിക്ക് ഗുണത്തേക്കാള്‍ വലിയ ദോഷമാണ് വരുത്തുക എന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കമല്‍നാഥ് മുന്‍കയ്യെടുത്ത് ഇങ്ങനെ ഒരു കൂടിക്കാഴ്ച നടത്താന്‍ നീക്കം നടത്തിയത്.


പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം നേടാന്‍ വിമതരെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ''സത്യസന്ധനായ ബ്രോക്കര്‍'' എന്ന നിലയിലാണ് കമല്‍ നാഥ് സ്വയം ഇരുവിഭാഗത്തിനും മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് പുനരുജ്ജീവിച്ച നേതൃത്വത്തെ നല്‍കുക, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഗാന്ധി കുടുംബത്തെ സഹായിക്കുക എന്നിവയാണ് കമല്‍നാഥിന്റെ ചുമതലകള്‍.


സോണിയ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായിരുന്നു അഹമ്മദ് പട്ടേല്‍. അദ്ദേഹം പോയതോടെ പ്രിയങ്കരനായ ഒരു നേതാവ് പാര്‍ട്ടിക്ക് ഇല്ലാതായിരിക്കുകയാണ്. അഹമ്മദ് പട്ടേല്‍ വഹിച്ചിരുന്നു പാര്‍ട്ടി ട്രഷറര്‍ പദവി ഇനി പദവി കമല്‍നാഥിനെ സോണിയ ഏല്‍പ്പിച്ചേക്കുമെന്നാണ് സൂചന. കോര്‍പ്പറേറ്റ് ഗ്രൂപ്പുമായി കമല്‍നാഥിനുള്ള അടുപ്പം പാര്‍ട്ടി തലത്തില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. നിലവില്‍ പവന്‍ ബന്‍സാലാണ് ട്രഷറര്‍ ചുമതല വഹിക്കുന്നത്.


അതേസമയം, കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി തന്നെ വീണ്ടും അധ്യക്ഷനാവണമെന്ന വാദം ശക്തമായിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് എകെ ആന്റണിയും ഇതേ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഈ നീക്കത്തിന് പിന്നില്‍ ഒന്നാമത്തെ ആവശ്യം യുപിഎ അധ്യക്ഷ സ്ഥാനം നഷ്ടമാവാതിരിക്കാനുള്ള നീക്കം കൂടിയാണിത്. യുപിഎ അധ്യക്ഷ സ്ഥാനം നേടിയെടുക്കാന്‍ ശരത് പവാര്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.


കോണ്‍ഗ്രസിനെ സംബന്ധിച്ച് കമല്‍നാഥിനെ പോലുള്ള ഒരു നേതാവ് ദേശീയ നേതൃത്വത്തിലേക്ക് ആവശ്യമാണ്. രാഹുല്‍ ഗാന്ധിക്ക് ഒട്ടും താല്‍പര്യമില്ലാത്ത നേതാവായിരുന്നു അഹമ്മദ് പട്ടേല്‍. എന്നാല്‍ കമല്‍നാഥ് രാഹുലിന്റെ വിശ്വസ്തനാണ്. കൂടാതെ പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ കമല്‍നാഥിന് വലിയ പിന്തുണയുണ്ട്.


നേരത്തെ പല സംസ്ഥാനങ്ങളുടെയും ചുമതല വഹിക്കാന്‍ കമല്‍നാഥിനെ ചുമതലപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ മമത ബാനര്‍ജി, നവീന്‍ പട്‌നായിക്ക്, മായാവതി, എന്നിവരുമായി നല്ല അടുപ്പമുള്ള നേതാവാണ് കമല്‍നാഥ്. ഇത് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് കരുതുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കിടയിലും വലിയ പിന്തുണയാണ് കമല്‍നാഥിനുള്ളത്.

No comments