Breaking News

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുനിസിപ്പിലാറ്റികള്‍ തൂത്തുവാരി, ഗെലോട്ട് മാജിക്ക്, ബിജെപി മൂന്നാമത്..!! ബിജെപിയുടെ..

 


ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എഴുതി തള്ളിയവര്‍ക്ക് മറുപടിയുമായി അശോക് ഗെലോട്ട്. മുനിസിപ്പാലിറ്റികള്‍ തൂത്തുവാരിയാണ് ബിജെപിയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നത്. 50 മുനിസിപ്പിലാറ്റികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് സ്വന്തമാക്കി. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഗെലോട്ടിന് വ്യക്തിപരമായേറ്റ തോല്‍വിയായിരുന്നു. സച്ചിന്‍ പൈലറ്റിന്റെ ടോങ്കില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും, ഭരണം പിടിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ഗെലോട്ടിനെ അലട്ടിയിരുന്നു. തോല്‍വിയില്‍ ഗെലോട്ടിനോട് ഗെലോട്ടിനോട് നേതൃത്വം വിശദീകരണവും തേടിയിരുന്നു. ഇത്തരം പ്രതിസന്ധികള്‍ക്കിടെയാണ് ഈ ജയം കോണ്‍ഗ്രസ് നേടിയത്.


12 ജില്ലകളിലായി 1775 വാര്‍ഡുകളിലേക്കാണ് മത്സരം നടന്നത്. ഇതില്‍ 620 വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടി. വളരെ മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. ഗെലോട്ടിന്റെ തിരിച്ചുവരവ് കൂടിയാണിത്. അതേസമയം ബിജെപി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്വതന്ത്രര്‍ 595 വാര്‍ഡില്‍ ജയിച്ചു. എന്നാല്‍ ബിജെപി വെറും 549 വാര്‍ഡിലാണ് വിജയിച്ചത്. സ്വതന്ത്രര്‍ക്കും പിന്നിലായത് ബിജെപിയെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം ബിഎസ്പി ഏഴില്‍ വാര്‍ഡിലും സിപിഎമ്മും സിപിഐ രണ്ട് വീതം വാര്‍ഡുകളിലും ആര്‍എല്‍പി ഒരു വാര്‍ഡിലും വിജയിച്ചു.


ബിജെപി രാജ്യത്തെല്ലായിടത്തും നഗര വോട്ടര്‍മാരുടെ പാര്‍ട്ടിയാണ്. ഗുജറാത്തില്‍ മുമ്പ് കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിട്ടും പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് നഗര വോട്ടര്‍മാരാണ്. എന്നാല്‍ രാജസ്ഥാനില്‍ നഗര വോട്ടര്‍മാര്‍ പൂര്‍ണമായും ബിജെപിയെ കൈവിട്ടിരിക്കുകയാണ്. നഗര വോട്ടര്‍മാര്‍ ഇനി ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസര പറഞ്ഞു.



50 മുനിസിപ്പാലിറ്റികളില്‍ 43 നഗരസഭാ കേന്ദ്രങ്ങളും ഏഴ് നഗര പരിഷത്ത് സ്ഥാപനങ്ങളുമാണ് ഉള്ളത്. ഇതില്‍ 17 എണ്ണം കോണ്‍ഗ്രസ് വിജയിച്ചു. ഇതോടെ തന്നെ ബിജെപിയുടെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു. സ്വതന്ത്രരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് പിന്തുണയോടെയാണ് വിജയിച്ചത്. മുപ്പതില്‍ അധികം മുനിസിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ് ഭരണം നേടും. പാര്‍ട്ടിയില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തത് കൊണ്ട് പലരെയും സ്വതന്ത്രരായി കോണ്‍ഗ്രസ് മത്സരിപ്പിക്കുകയായിരുന്നു. ഈ നീക്കം വന്‍ വിജയമായി. സ്വതന്ത്രര്‍ ബിജെപിയുടെ സാധ്യത തകര്‍ക്കുകയും ചെയ്തു.


നേരത്തെ പഞ്ചായത്ത് രാജ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു. ബിജെപി. 12 ജില്ലാ പ്രമുഖരെ ബിജെപി വിജയിപ്പിച്ചെടുത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വിജയം വെറും അഞ്ചില്‍ ഒതുങ്ങുകയായിരുന്നു. ഈ തിരിച്ചടിയില്‍ നിന്നാണ് ഗെലോട്ട് ശക്തമായി തിരിച്ചുവന്നിരിക്കുന്നത്. സ്വതന്ത്രരെ നിര്‍ത്താനുള്ള തന്ത്രം ഗെലോട്ടിന്റേത് ആയിരുന്നു. ഇതിലൂടെ പാര്‍ട്ടിയില്‍ പ്രശ്‌നവും കോണ്‍ഗ്രസ് നേരിട്ടില്ല. സ്വതന്ത്രര്‍ മത്സരിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ ഉറച്ച പിന്തുണ നല്‍കി ഗെലോട്ട് കോണ്‍ഗ്രസിന് വിജയം സമ്മാനിക്കുകയായിരുന്നു.


രാജസ്ഥാനിലെ മുഖ്യശത്രുക്കളായ കോണ്‍ഗ്രസും ബിജെപിയും ദുംഗാര്‍പൂരിലെ സിലാ പ്രമുഖിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി ഒന്നിച്ചത് ദേശീയ നേതൃത്വത്തെ വരെ ഞെച്ചിച്ചിരുന്നു. ഗെലോട്ടിനും ഇത് തിരിച്ചടിയായിരുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി സൂര്യ അഹാരിയാണ് മത്സരരംഗത്തുണ്ടായിരുന്നത്. 27 സീറ്റാണ് സിലാ പരിഷത്തില്‍ ഉള്ളത്. ഇവിടെ 13 സീറ്റ് ഉണ്ടായിരുന്ന ബിടിപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ വേണ്ടിയാണ് ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചത്. ബിജെപി എട്ടും കോണ്‍ഗ്രസ് ആറും സീറ്റ് ഇവിടെ നേടിയിരുന്നു. ഇരുവരും ഒന്നിച്ചതോടെ ഒരു വോട്ടിന് ഭരണം നേടിയത്.


സച്ചിന്‍ പൈലറ്റിന്റെ അപ്രമാദിത്വം ഇനി ചോദ്യം ചെയ്യാന്‍ ഗെലോട്ടിന് സാധിക്കും. പക്ഷേ സച്ചിനെ ഒഴിവാക്കാനാവില്ലെന്ന കാര്യം ഗെലോട്ടിന് വ്യക്തമായിരിക്കുകയാണ്. നേരത്തെ ടോങ്കില്‍ മുന്നില്‍ നിന്നിരുന്നത് ബിജെപിയായിരുന്നു. ഇവിടെ ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. 12 സീറ്റില്‍ ലീഡുണ്ടായിരുന്ന ബിജെപി ഒമ്പത് സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് ഏഴ് സീറ്റാണ് നേടിയത്. എന്നാല്‍ പഞ്ചായത്ത് സമിതി ഭരണം കോണ്‍ഗ്രസ് തന്നെ നേടി. മൂന്ന് സീറ്റുകളില്‍ വിജയിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഇവരെ സച്ചിന്‍ നിര്‍ത്തിയതാണ്. അതേ തന്ത്രമാണ് ഗെലോട്ടും ഇപ്പോള്‍ പയറ്റിയത്.


ബിടിപിയുടെ പിന്തുണ പിന്‍വലിച്ചത് വലിയ പ്രതിസന്ധിയാണ് ഗെലോട്ടിന് ഉണ്ടാക്കുന്നത്. 105 എംഎല്‍എമാരുടെ ചെറിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. ഗെലോട്ടിന് ഇനി സച്ചിനില്ലാതെ മുന്നോട്ട് പോകാനുമാവില്ല. ദേശീയ നേതൃത്വം സച്ചിന്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ടോങ്കില്‍ ഭരണം പിടിച്ചതില്‍ സംതൃപ്തി അറിയിച്ചു. ഗെലോട്ടിന് മന്ത്രിസഭാ പുനസംഘടനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അതുണ്ടാവും. ജനുവരിയിലായിരിക്കും പുനസംഘടന. 13 സ്വതന്ത്രരും ഒരു ആര്‍എല്‍ഡി അംഗവും കോണ്‍ഗ്രസിനൊപ്പമാണ്.


സച്ചിനാണ് ഗെലോട്ടിന് മുന്നില്‍ ഏറ്റവും വലിയ പ്രശ്‌നം. ഇനി മന്ത്രിസഭാ പുനസംഘന ഗെലോട്ടിന് വലിയ വെല്ലുവിളിയാവും. 21 മന്ത്രിമാരാണ് ഇപ്പോഴുള്ളത്. 30 പേരെ മന്ത്രിസഭയില്‍ പരമാവധി ഉള്‍പ്പെടുത്താം. 100 എംഎല്‍എമാരെ പലവിധ പോസ്റ്റുകളില്‍ നിയമിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കില്ല. സച്ചിന്റെ ടീമില്‍ നിന്ന് ഇനി ഒമ്പത് മന്ത്രിമാര്‍ എത്തും. പത്ത് എംഎല്‍എമാര്‍ക്കായി പാര്‍ലമെന്റ് സെക്രട്ടറിമാരുടെ ഒഴിവുണ്ട്. ബോര്‍ഡുകളിലും കമ്മീഷനുകളിലും 40 എംഎല്‍എമാരെ നിയമിക്കും. 20 എംഎല്‍എമാരെ നിയമസഭാ കമ്മിറ്റികളുടെ അധ്യക്ഷന്‍മാരാക്കും. തദ്ദേശ സ്ഥാപനങ്ങലുടെ ചെയര്‍പേഴ്‌സന്‍ സ്ഥാനവും ചിലര്‍ക്ക് നല്‍കും. ഇതാണ് ഗെലോട്ടിന്റെ പ്ലാന്‍.

No comments