Breaking News

മുരളിയെ വിളിക്കണോ..?? അതോ സുധാകരനെ വിളിക്കണോ..?? ആരെ വിളിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടും..!!!

 


'കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ', ' കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ'... കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ രണ്ട് ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ വാചകങ്ങളാണ് മേല്‍ക്കൊടുത്തിരിക്കുന്നത്.



ആളുകളുടെ പേരുകളും ഫോട്ടോകളും മാത്രമേ മാറിയിട്ടുള്ളു. ബാക്കിയെല്ലാം ഒരുപോലെ തന്നെ. ആരായിരിക്കും ഇത്തരം ഫ്‌ലക്‌സുകള്‍ക്ക് പിന്നില്‍ എന്ന് കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രമറിയുന്നവര്‍ക്ക് ഒരു സംശയവും ഉണ്ടാവില്ല. കെ മുരളീധരനേയോ, കെ സുധാകരനേയോ വിളിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമോ എന്നതാണ് ആത്യന്തികമായ ചോദ്യം.


പണ്ട് കരുണാകരന്റെ കാലത്തും പിന്നീട് പാര്‍ട്ടി വിട്ട് പോയി തിരികെ എത്തി കുറച്ച് കാലം കഴിഞ്ഞപ്പോഴും കെ മുരളീധരന് ഒരേ സ്വഭാവമാണ്. തനിക്ക് പന്തിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. അതിപ്പോള്‍ കെപിസിസി അധ്യക്ഷന് എതിരെന്നോ എഐസിസി അധ്യക്ഷയ്ക്ക് എതിരെന്നോ ഇല്ല. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്തായാലും കോൺഗ്രസിൽ തിരികെത്തിയ കുറച്ച് കാലം ഒരു വിവാദ പ്രസ്താവനയും നടത്താതെ പിടിച്ചുനിന്നിട്ടുണ്ട് കെ മുരളീധരൻ


പരസ്യ പ്രതികരണങ്ങള്‍ക്ക് ഒരു മടിയും കാണിക്കാത്ത കെ മുരളീധരന്‍ സംസ്ഥാന അധ്യക്ഷന്‍ ആയാല്‍, മറ്റ് ആര്‍ക്കെങ്കിലും നേര്‍ക്ക് അച്ചടക്കത്തിന്റെ വാള്‍ എടുത്ത് വീശാന്‍പോയിട്ട് ചൂണ്ടാന്‍ പോലും പറ്റില്ലെന്നാണ് അണിയറ സംസാരം. എന്നിരുന്നാലും പാര്‍ട്ടിയില്‍ വലിയ ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളാണ് കെ മുരളീധരന്‍.


കെപിസിസിയെ നയിച്ച മുന്‍പരിചയവും ഉണ്ട് കെ മുരളീധരന്. 2001 മുതല്‍ 2004 വരെ കെപിസിസി അധ്യക്ഷനായിരുന്നു. മന്ത്രിസ്ഥാനത്തിന് വേണ്ടി കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ച് ഒടുവില്‍ രണ്ടും നഷ്ടപ്പെടേണ്ടി വന്ന ആളും ആണ് കെ മുരളീധരന്‍. ഒരുകാലത്ത് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാവുകയും പാര്‍ട്ടിവിട്ട് പോയി പുതിയ പാര്‍ട്ടിയുണ്ടാക്കുകയും അതിന് ശേഷം സമസ്താപരാധവും പറഞ്ഞ് തിരികെ വരികയും ചെയ്ത ആള്‍. അങ്ങനെ ഒരാള്‍ക്ക് പാര്‍ട്ടിയെ അച്ചടക്കത്തോടെ കൊണ്ടുപോകാന്‍ എങ്ങനെ സാധിക്കും എന്നൊന്നും ആരും ചോദിക്കരുത്.


കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളാണ് ഇപ്പോള്‍ കെ സുധാകരന്‍ കണ്ണൂരില്‍ നിന്നുള്ള എംപിയും. കുമ്പക്കുടി സുധാകരന്‍ എന്നാല്‍ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ വികാരമാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ആ വികാരം കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട് എന്ന് കരുതാന്‍ ഒരു നിര്‍വ്വാഹവുമില്ല.


കെ സുധാകരന്‍ പലപ്പോഴും വിവാദ നായകനാണ്. അതിന് കാരണം അദ്ദേഹത്തിന്റെ നാവ് തന്നെയാണ്. ഓരോ വാക്കിലും വാര്‍ത്ത കണ്ടെത്തുന്ന കേരളത്തില്‍ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായാലത്തെ അവസ്ഥ എന്തായിരിക്കും എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. താരതമ്യേന സൗമ്യഭാഷണത്തിന് ഉടമയായ മുല്ലപ്പള്ളിയെ പോലും സഹിക്കാന്‍ ആകാത്ത സ്ഥിതിയാണിപ്പോള്‍.


കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങാന്‍ തുനിയുന്നവരില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും ഉണ്ട്. വാഗ്വിലാസത്തിന്റെ കാര്യത്തില്‍ കെ സുധാകരനും മുകളിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ചാനല്‍ ചര്‍ച്ചകളില്‍ ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യം എന്തായാലും കെപിസിസി അധ്യക്ഷ പദവിയില്‍ ഇരിക്കുന്നവര്‍ക്ക് കിട്ടില്ലെന്ന് ഉറപ്പാണ്.


കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ആണ് കെ സുധാകരന്‍ ഒരുങ്ങിയിട്ടുള്ളത്. ഏകോപനമില്ലാത്ത പ്രവര്‍ത്തനത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ആയ കെ സുധാകരന്റെ റോള്‍ എന്താണെന്ന് മാത്രം സ്വയം വിലയിരുത്തുകയില്ല.


എംപി സ്ഥാനം രാജിവച്ച് സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മോഹം. എംപി ആയിരുന്നുകൊണ്ട് കാസര്‍കോട്ടെ കോണ്‍ഗ്രസിനെ ശക്തപ്പെടുത്തിക്കൂടെ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാത്ത മട്ടിലാണ് പ്രതികരണം.


ഇത്രയും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തിറങ്ങിയ മൂന്ന് പേര്‍ക്കും ഒരു പ്രത്യേകതയുണ്ട്. മൂന്ന് പേരും ലോക്‌സഭ എംപിമാരാണ്. മാത്രമല്ല, മൂന്ന് പേരും മലബാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ആണ്.


നിലവിലെ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനും ഒരു മലബാറുകാരന്‍ ആണ് എന്ന് കൂടി ഓര്‍ക്കണം.


കെ സുധാകരനേയും കെ മുരളീധരനേയും ഒരുപക്ഷേ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുകയെങ്കിലും ചെയ്‌തേക്കാം. എന്നാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാര്യത്തില്‍ അത്തരമൊരു സാധ്യത നിലവില്‍ ഇല്ല.


എന്നാല്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ആള്‍ക്ക് അധ്യക്ഷ പദവി നല്‍കിയാല്‍ കേരളത്തിലെ സ്ഥിതി ഇതിലും മോശമാകുമെന്ന് ഹൈക്കമാന്‍ഡിനും കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ തത്കാലം മുല്ലപ്പള്ളിയെ മാറ്റാന്‍ ഒരു സാധ്യതയും ഇല്ല. അതിന് വേണ്ടി വച്ച ഫ്‌ലക്‌സുകള്‍ എല്ലാം വെറുതെയാകും എന്ന് നിശ്ചയം.

No comments