Breaking News

എല്‍ഡിഎഫില്‍ പുതിയ തര്‍ക്കത്തിന് തുടക്കമിട്ട് ജോസ് കെ മാണി ; ആ പദവി വേണം.. പുറത്ത് ചാടിയ അതേ..

 


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ യുഡിഎഫ് വിടലില്‍ കലാശിച്ചത്. പ്രസിഡന്‍റ് പദവിയില്‍ പിജെ ജോസഫ് വിഭാഗം ഉന്നയിച്ച അവകാശവാദത്തിനൊപ്പം നിന്ന യുഡിഎഫ് നേതൃത്വം ജോസ് കെ മാണി നയിക്കുന്ന വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയിരുന്നു. മുന്നണി മാറിയെത്തിയ ജോസ് കെ മാണി വിഭാഗത്തിന്‍റെ കൂടി ബലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും ഇടതുമുന്നണിയിലും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം അഞ്ച് വര്‍ഷവും തങ്ങള്‍ക്ക് വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇക്കാര്യം അവര്‍ ഔദ്യോഗികമായി തന്നെ സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പദവി വീതം വെക്കണമെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ആദ്യം ടേം കേരള കോണ്‍ഗ്രസിന് നല്‍കാമെന്നും സിപിഎം നേതാക്കള്‍ അറിയിക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദത്തില്‍ അവകാശവാദവുമായി സിപിഐയും നേരത്തെ രംഗത്ത് എത്തിയിരുന്നു. ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റ് പദവി പങ്കിടുമ്പോള്‍ സിപിഐയെ പരിഗണിക്കണമെന്നും കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കില്ലെന്നുമാണ് സിപിഐ നിലപാട്. മുന്നണിയില്‍ എന്‍സിപി ഉന്നയിച്ച പരാതികള്‍ ചര്‍ച്ച ചെയ്യുമെന്നും കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ പറഞ്ഞു.


എന്നാല്‍ 11 ജില്ലാ പഞ്ചായത്തുകളില്‍ മുന്നണിക്ക് ഭരണം കിട്ടിയ സാഹചര്യത്തില്‍ കോട്ടയത്ത് തങ്ങള്‍ക്ക് തന്നെ 5 വര്‍ഷവും ഭരണം വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം. 22 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 14 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. സിപിഎം-6, കേരള കോണ്‍ഗ്രസ് (എം)-, സിപിഐ 3 എന്നിങ്ങനെയാണ് എല്‍ഡിഎഫിലെ സീറ്റ് നില.


മറുവശത്ത് യുഡിഎഫിന് ഏഴ് സീറ്റ് മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് അഞ്ചും സീറ്റും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) രണ്ടും സീറ്റുകളാണ് ജയിച്ചത്. പുഞ്ഞാര്‍ ഡിവിഷനില്‍ നിന്നും പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോ൪ജിലൂടെ കേരള ജനപക്ഷം (സെക്കുലർ) സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 14 സീറ്റായിരുന്നു ലഭിച്ചത്. എല്‍ഡിഎഫിന് ഏഴ് സീറ്റും ജനപക്ഷത്തിന് ഒരു സീറ്റും ലഭിച്ചും.


കേരള കോണ്‍ഗ്രസ് മുന്നണി മാറിയെത്തിയതോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്‍റെ കൈകളില്‍ എത്തിയത്. അതേസമയം, പാലാ നഗരസഭയിലും അധ്യക്ഷ പദവി സ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് എം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കോട്ടയായ പാലാ നഗരസഭയിൽ ആദ്യമായാണ് എൽഡിഎഫിന് ഭരണം ലഭിക്കുന്നത്.


പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫില്‍ ആയിരുന്നപ്പോഴും കേരള കോണ്‍ഗ്രസ് എം പങ്കു വയ്ച്ചിരുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്തിലും പാലാ നഗരസഭയിലും തങ്ങള്‍ക്ക് തന്നെ ഭരണം വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. അതിന് പകരമായ മറ്റു ജില്ലകളിലെ സമാന പദവികളില്‍ അവകാശവാദം ഉന്നയിക്കില്ലെന്നും കേരള കോണ്‍ഗ്രസ് എം പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കു വയ്ക്കുന്നതിൽ എൽഡിഎഫ് സംസ്ഥാന നേതൃത്വമാണ് തീരുമാനം എടുക്കാറുള്ളത്.


പാലാ മുന്‍സിപ്പാലിറ്റുയുടെ കാര്യത്തില്‍ ജോസ് വിഭാഗത്തിന്‍റെ അവകാശവാദം എല്‍ഡിഎഫ് അംഗീകരിച്ചാലും കോട്ടയത്തിന്‍റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടേക്കും. തര്‍ക്കം പരിഹരിക്കാന്‍ ജില്ലയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങും. ജില്ലയില്‍ എന്‍സിപി ഉന്നയിച്ച പ്രശ്നങ്ങളും അതേ പോലെ തന്നെ നടക്കുന്നുണ്ട്. യുഡിഎഫ് ലക്ഷ്യമിട്ട് മാണി സി കാപ്പന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും എന്‍സിപി ഇത് നിഷേധിക്കുകയാണ്.


പാലാ നഗരസഭയില്‍ ആകെയുള്ള 22 സീറ്റുകളില്‍ 14 വാര്‍ഡിലാണ് ഇടതുമുന്നണി വിജയിച്ചത്. 14 വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചപ്പോള്‍ യുഡിഎഫ് വിജയം എട്ട് വാര്‍ഡില്‍ ഒതുങ്ങി. 16 സീറ്റിൽ മത്സരിച്ച ജോസ് വിഭാഗം 11 ഇടത്ത് വിജയിച്ചു. 5 ഇടത്ത് തോറ്റു. കഴിഞ്ഞ കൗൺസിലിലെ 11 സീറ്റുകൾ നില നിർത്തി. 13 ഇടത്ത് മത്സരിച്ച ജോസഫ് വിഭാഗം ജയിച്ചത് 3 ഇടത്ത് മാത്രമായിരുന്നു.

No comments