Breaking News

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര് വരും..?? ലീഗ് കുഞ്ഞാലിക്കുട്ടിയെ ഇറക്കുമ്പോള്‍ വരേണ്ടത് വമ്പന്‍ തന്നെ..


 തിരുവനന്തപുരം/ദില്ലി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത് വന്‍ പരാജയം ആണെന്നതില്‍ കോണ്‍ഗ്രസിന് തന്നെ ഇപ്പോള്‍ തര്‍ക്കമുണ്ടാകില്ല. നേതൃത്വ പ്രശ്‌നം മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി ബന്ധം വരെ കോണ്‍ഗ്രസിനുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.


എന്തായാലും ഈ നിലയ്ക്ക് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആകില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസിനും ഹൈക്കമാന്‍ഡിനും നല്ല ധാരണയുണ്ട്. മുസ്ലീം ലീഗ്, യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ പികെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ച കൊഴുക്കുകയാണ്. വിശദാംശങ്ങള്‍ നോക്കാം...


പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എന്നാല്‍ അതുമാത്രം മുന്‍നിര്‍ത്തി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആകില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത് ക്രൈസ്തവ വോട്ടുകളുടെ വലിയ തോതിലുള്ള ചോര്‍ച്ചയാണ്.


പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ ഒരു സര്‍വ്വ സമ്മതന്‍ തന്നെ വേണം എന്നതാണ് ഇപ്പോഴത്തെ നിലപാട്. അത് ആരായിരിക്കും എന്നാണ് ചര്‍ച്ച. നിലവിലെ കെപിസിസി അധ്യക്ഷനോ പ്രതിപക്ഷ നേതാവിനോ അത്തരത്തിലുള്ള ഒരു പ്രതിച്ഛായ ഇല്ലെന്നും വിലയിരുത്തുന്നു.


തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായിട്ടായിരിക്കും 'സര്‍വ്വ സമ്മതന്‍' എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പ്രചാരണ സമിതി അധ്യക്ഷനെ ഹൈക്കമാന്‍ഡ് തന്നെ ആയിരിക്കും തീരുമാനിക്കുക. മൂന്ന് പേരുകളാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ ഇപ്പോഴുള്ളത് എന്നാണ് സൂചനകള്‍.


സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാത്ത മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയും ആയ ഉമ്മന്‍ ചാണ്ടി, വടകര എംപിയും മുന്‍ കെപിസിസി അധ്യക്ഷനും ആയ കെ മുരളീധരന്‍, കണ്ണൂരില്‍ നിന്നുള്ള എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റും ആയ കെ സുധാകരന്‍ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ളത് എന്നാണ് വാര്‍ത്തകള്‍.


സംസ്ഥാന രാഷ്ട്രീയത്തില്‍ കുറച്ച് നാളായി അത്രകണ്ട് സജീവമല്ല ഉമ്മന്‍ ചാണ്ടി. മാത്രമല്ല, കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. എന്നാല്‍ എല്ലാ വിഭാഗങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ടുപോകുന്നതില്‍, ഉമ്മന്‍ ചാണ്ടിയെ വെല്ലാന്‍ മറ്റൊരാള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. അതുകൊണ്ട് തന്നെ പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം പ്രചാരണ സമിതി അധ്യക്ഷ പദവി ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.


കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ ഏത് ചുമതലയും സ്വീകരിക്കുമെന്നും മുരളി വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി പ്രചാരണ സമിതി അധ്യക്ഷനായിരുന്ന മുരളീധരന്‍ കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു ആ സ്ഥാനം രാജിവച്ചത്. ഇട്ടപദവി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അന്നത്തെ രാജി.


ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ട് പുറത്ത് പോയെങ്കിലും, ഇപ്പോഴും കോണ്‍ഗ്രസിലെ ക്രൗഡ് പുള്ളര്‍ ആയിട്ടുള്ള നേതാക്കളില്‍ പ്രധാനിയാണ് കെ മുരളീധരന്‍. കെപിസിസി അധ്യക്ഷ പദവിയില്‍ ഇരുന്നിട്ടുള്ള അനുഭവ പരിചയവും ഉണ്ട്. മുമ്പ് മുസ്ലീം ലീഗിന്റെ കടുത്ത വിമര്‍ശകന്‍ ആയിരുന്നെങ്കിലും അടുത്തിടെയായി ലീഗുമായി മുരളീധരന് അടുത്ത ബന്ധവും ഉണ്ട്. ഇതെല്ലാം മുരളീധരന്റെ പ്ലസ് പോയന്റുകള്‍ ആണ്.


കെ മുരളീധരനെ പോലെ തന്നെ കെ സുധാരരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നും ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ സിപിഎമ്മിനെതിരെ പൊരുതി നില്‍ക്കുന്ന നേതാവ് എന്ന പ്രതിച്ഛായ കെ സുധാകരനുണ്ട്. ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാനും സുധാകരന് കഴിയും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ പൊതു സമൂഹത്തിന് മുന്നില്‍ കെ സുധാകരനുള്ള പ്രതിച്ഛായ അത്ര മിച്ചതല്ലെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.


2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരാണ് കെ മുരളീധരനും കെ സുധാകരനും. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി ഇവരിൽ ആരെങ്കിലും എത്തുകയാണെങ്കിൽ, എംപി സ്ഥാനം രാജിവയ്ക്കേണ്ടി വരില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ, അത് സിപിഎം മുഖ്യ പ്രചാരണായുധമാക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്.


എന്തായാലും ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. രമേശ് ചെന്നിത്തലയുടെ പേര് തന്നെയാണ് അക്കാര്യത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറി മറിയുമ്പോള്‍ വീണ്ടും ഉമ്മന്‍ ചാണ്ടിയ്ക്ക് നറുക്ക് വീഴുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.


യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആണ് പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് തിരിച്ചുവരുന്നത് എന്നാണ് പറയുന്നത്. ഇത് യുഡിഎഫിനെ ഏത് തരത്തില്‍ ആയിരിക്കും സ്വാധീനിക്കുക എന്നൊരു ആശയക്കുഴപ്പം കോണ്‍ഗ്രസിനുള്ളിലും ഉണ്ട്. യുഡിഎഫിലും കോണ്‍ഗ്രസിലും കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുസ്ലീം ലീഗ് ആണെന്ന രീതിയില്‍ സിപിഎം നടത്തുന്ന പ്രചാരണങ്ങളും ഇതിനെ സ്വാധീനിക്കാനിടയുണ്ട്.

No comments