Breaking News

ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, പകരം ഈ നേതാവ് എത്തും..


 കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ചില മാറ്റങ്ങള്‍ കേരള കോണ്‍ഗ്രസ് ആലോചിക്കുന്നു. ശക്തമായ ഒരുക്കം നടത്തി കൂടുതല്‍ സീറ്റുകള്‍ പിടിച്ചടക്കുകയാണ് ലക്ഷ്യം. രാജ്യസഭാ എംപി പദവി ജോസ് കെ മാണി ഉടന്‍ രാജിവയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്ന ജോസിന്റെ മണ്ഡലം ഏത് എന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. പാലാ എംഎല്‍എ മാണി സി കാപ്പനും എന്‍സിപിയും യുഡിഎഫിലേക്ക് മാറുമെന്ന് ഉറപ്പിച്ചിരിക്കെയാണ് കേരള കോണ്‍ഗ്രസ് അടവുകള്‍ മാറ്റുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....


പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്താല്‍ എന്‍സിപി ഇടതുമുന്നണിയിലുണ്ടാകില്ല. യുഡിഎഫ് പാളയത്തിലേക്ക് മാറും. മാണി സി കാപ്പനെ തന്നെ യുഡിഎഫ് നേതൃത്വം പാലായില്‍ മല്‍സരിപ്പിക്കുമെന്ന് ഉറപ്പാണ്. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ കോണ്‍ഗ്രസ് നേതാക്കളും പിജെ ജോസഫു നേരത്തെ നല്‍കിയിരുന്നു.


മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയാല്‍ ജോസ് കെ മാണിക്ക് വലിയ വെല്ലുവിളിയാകുമെന്ന് കേരള കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ജോസ് കെ മാണിക്ക് പാലായില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ട്. എന്നാല്‍ മാണി സി കാപ്പന്‍ ശക്തനായ സ്ഥാനാര്‍ഥിയാണ്. ഈ സാഹചര്യത്തില്‍ ഒരു പരീക്ഷണത്തിന് നില്‍ക്കേണ്ടെന്ന് നേതൃത്വം ആലോചിക്കുന്നു.


റോഷി അഗസ്റ്റിനെ ഇടുക്കിയില്‍ നിന്ന് മാറ്റി പാലായില്‍ മല്‍സരിപ്പിക്കുന്ന കാര്യവും കേരള കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. റോഷി അഗസ്റ്റിന് സ്വന്തം മണ്ഡലത്തില്‍ മല്‍സരിക്കാനും ആഗ്രഹമുണ്ട്. ഇടുക്കി യുഡിഎഫിന്റെ കോട്ടയാണ്. ഇത്തവണ കടുത്ത മല്‍സരമാകും. അതുകൊണ്ടുതന്നെ ഇടുക്കി വിടാന്‍ റോഷി അഗസ്റ്റിനും ആലോചിക്കുന്നു.


റോഷി അഗസ്റ്റിനും മാണി സി കാപ്പനും ഏറ്റുമുട്ടുന്ന സാഹചര്യമാകും പാലായില്‍ സംജാതമാകുക. ഈ സാഹചര്യത്തില്‍ ജോസ് കെ മാണി കടുത്തുരുത്തിയിലേക്ക് മാറാനും സാധ്യതയുണ്ട്. പാലാ പോലെ തന്നെ കെഎം മാണിയോട് താല്‍പ്പര്യമുള്ള ഒട്ടേറെ പേര്‍ കടുത്തുരുത്തി മണ്ഡലത്തിലുമുണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


കടുത്തുരുത്തി കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന്റെ മണ്ഡലമാണ്. മോന്‍സ് ജോസഫ് ആകും ഇവിടെ ഇത്തവണയും സ്ഥാനാര്‍ഥി. ജോസ് കെ മാണി കടുത്തുരുത്തിയിലേക്ക് എത്തിയാല്‍ കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പോരാട്ടമാകും നടക്കുക. മോന്‍സ് ശക്തനാണ്. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകളില്‍ പ്രതീക്ഷയിലാണ് ജോസ് കെ മാണിയും കൂട്ടരും.


കേരള കോണ്‍ഗ്രസിന്റെ ചിഹ്നവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലാണ്. ഈ മാസം എട്ടിന് കോടതി കേസ് പരിഗണിക്കും. ഇതില്‍ ഉത്തരവ് വന്നാല്‍ ജോസ് കെ മാണി രാജ്യസഭാ എംപി പദവി രാജിവയ്ക്കും. തുടര്‍ന്നാകും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലം എന്ന ചര്‍ച്ചയിലേക്ക് കടക്കുക. ഇത്തവണ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ല ഇത്തവണ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.

No comments