Breaking News

യുഡിഎഫില്‍ കിട്ടാത്തത് എല്‍ഡിഎഫില്‍ നേടാന്‍ ജോസും കൂട്ടരും; ലക്ഷ്യം റാന്നി, തിരുവല്ലയും അടക്കം സിറ്റിംഗ് സീറ്റുകൾ... ആദ്യം തന്നെ ഉടക്കി..


 പത്തനംതിട്ട; യുഡിഎഫ് കോട്ടയെന്ന് അറിയപ്പെടുന്ന പത്തനംതിട്ടയിൽ ഇത്തവണ വലിയ മുന്നേറ്റമായിരുന്നു എൽഡിഎഫ് കാഴ്ചവെച്ചത്.ജോസ് കെ മാണിയുടെ മുന്നണി മാറ്റമാണ് ഇവിടെ എൽഡിഎഫിനെ തുണച്ചതെന്നാണ് കണക്കുകൾവ്യക്തമാക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മുന്നണി.


അതേസമയം തദ്ദേശ കണക്കുകളുടെ ചുവട് പിടിച്ച് നിയമസഭയിലേക്ക് ജില്ലയിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇവിടെ ജോസ് കെ മാണി വിഭാഗം.


2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള അഞ്ചിൽ നാല് മണ്ഡലങ്ങളിലും എൽഡിഎഫ് ആയിരുന്നു വിജയിച്ചത്.റാന്നി, ആറൻമുള, തിരുവല്ല, അടൂർ മണ്ഡലങ്ങളിലായിരുന്നു ഇടതുമുന്നണി വിജയം. അടൂർ പ്രകാശിന്റെ കോന്നി മാത്രമായിരുന്നു യുഡിഎഫിന് ആശ്വസിക്കാൻ വകയുണ്ടായിരുന്നത്.


എന്നാൽ ലോക്സഭയിലേക്ക് അടൂർ പ്രകാശ് മത്സരിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെയു ജനീഷിലൂടെ കോന്നിയും പിടിച്ചെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു.അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും ഇടതുമുന്നണിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.


ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ കൂടി ബലത്തിൽ ഇത്തവണ അട്ടിമറി മുന്നേറ്റം നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. വീണ ജോർജ്ജിന്റെ ആറൻമുള മണ്ഡലത്തിൽ മാത്രമാണ് ഇത്തിരി ക്ഷീണം നേരിടേണ്ടി വന്നത്.എന്നാൽ വീണയിലൂടെ തന്നെ മണ്ഡലത്തിൽ ഭരണതുടർച്ച ലഭിക്കുമെന്ന് സിപിഎം കരുതുന്നുണ്ട്


അതേസമയം മറ്റ് മണ്ഡലങ്ങളിൽ ഇത്തവണ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുള്ള വ്യക്തത വന്നിട്ടില്ല. പ്രധാനമായും റാന്നി മണ്ഡലത്തിലെ സ്ഥാനാർത്ഥി ആരെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. സിപിഎമ്മിലെ രാജു എബ്രഹാമാണ് റാന്നിയിലെ സിറ്റിംഗ് എംഎൽഎ. തുടർച്ചയായി അഞ്ച് തവണ മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറിയ എംഎൽഎ കൂടിയാണ് അദ്ദേഹം.


കൂടുതൽ തവണ മത്സരിച്ച് വിജയിച്ചവർക്ക് ഇക്കുറി സീറ്റ് നൽകേണ്ടെന്നാണ് പാർട്ടിയിലെ തിരുമാനം. അങ്ങനെയെങ്കിൽ രാജു എബ്രഹാമിനെ ഇക്കുറി ഇവിടെ മത്സരിപ്പിച്ചേക്കാൻ സാധ്യത ഇല്ല. ഇതോടെ റാന്നിയ്ക്കായുള്ള നീക്കം ജോസ് പക്ഷം സജീവമാക്കിയിട്ടുണ്ട്.


സ്വന്തം തട്ടകമായ തിരുവല്ല ജനതാദള്‍ എസിന്റെ സീറ്റായതിനാലാണ് റാന്നിയ്ക്കായി കേരള കോണ്‍ഗ്രസ് എം ചരടുവലി നടത്തുന്നത്. ഇവിടെ പാർട്ടി ജില്ലാ നേതാവിനെയാണ് കേരള കോൺഗ്രസ് പരിഗണിക്കുന്നത്.നേരത്തെ കേരള കോണ്‍ഗ്രസ് റാന്നി സീറ്റില്‍ വിജയിച്ചിട്ടുണ്ട്. 1977ല്‍ കെഎ മാത്യൂവും 1987ല്‍ ഈപ്പന്‍ വര്‍ഗീസ് എന്നിവരാണ് വിജയിച്ചത്.


എന്നാല്‍ മുന്നണി തീരുമാനമനുസരിച്ച് മാത്രമായിരിക്കും നടപടികള്‍ എന്ന് ജില്ലാ അധ്യക്ഷൻ എൻ എം രാജു പ്രതികരിച്ചു.അതേസമയം റാന്നി കേരള കോൺഗ്രസിന് വിട്ട്നൽകിയാൽ അത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കായിരിക്കും വഴി വെയ്ക്കുക.


മണ്ഡലത്തിലെ സിപിഎം വിജയത്തിന് രാജു എബ്രഹാമിൻെ വ്യക്തിപ്രഭാവവും നിർണായകമായിരുന്നുവെന്നിരിക്കെ സീറ്റ് വിട്ട് നൽകരുതെന്നാണ് പ്രദേശിക നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്.മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ക്കനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും നേതാക്കൾപറയുന്നു.


റാന്നി കേരള കോൺഗ്രസ് കേരള കോൺഗ്രസ് എമ്മിനു നൽകിയാൽ അതു വലിയ രാഷ്ട്രീയ ചുവടുമാറ്റമാകും.പ്രത്യേകിച്ച് ജോസ് വിഭാഗത്തിനായി കൂടുതൽ വിട്ടുവീഴ്ചകൾക്ക് സിപിഎം തയ്യാറാകുന്നുവെന്ന വിമർശനം മുന്നണിയിൽ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ.

No comments