Breaking News

പല മന്ത്രിമാർക്കും ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല..!! തൃത്താലയില്‍ ബല്‍റാമിനെതിരെ എംബി രാജേഷിന് സാധ്യത..


 തിരുവനന്തപുരം: പിണറായി വിജയിന്‍ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചുകൊണ്ടാണ് സിപിഎം നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ മികച്ച വിജയവും അവരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. സ്ഥനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പുലര്‍ത്തിയ ജാഗ്രതയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ഒരുക്കിയതെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതേ മാതൃക പിന്തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും കൂടുതല്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കാനാണ് സിപിഎം നീക്കം. ഇതോടെ തലമുതിര്‍ന്ന പല നേതാക്കളും ഇത്തവണ മത്സര രംഗത്തേക്ക് ഉണ്ടാവില്ലെന്ന സൂചനയാണ് വരുന്നത്.


രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവരെ മാറ്റി നിര്‍ത്തുക എന്നുള്ളതാണ് സിപിഎം പിന്തുടരുന്ന അലിഖിത നിയമം. എന്നാല്‍ പ്രാദേശിക വികാരവും വിജയ സാധ്യതയും കണക്കിലെടുത്ത് പല മണ്ഡലങ്ങളിലും ഈ ധാരണയില്‍ സിപിഎം വിട്ടു വീഴ്ച വരുത്തി. പ്രമുഖ നേതാക്കള്‍ക്ക് പുറമെ റാന്നി പോലുള്ള മണ്ഡലങ്ങളിലും മുന്‍പ് പല തവണ മത്സരിച്ചവര്‍ വീണ്ടും സ്ഥാനാര്‍ത്ഥികളായി. റാന്നിയില്‍ രാജു അബ്രഹാം അഞ്ചാം തവണയാണ് കഴിഞ്ഞ ദിവസം മത്സരിച്ചത്.


എന്നാല്‍ ഇക്കുറി പുതുമുഖങ്ങളെ കൂടുതലായി മത്സര രംഗത്തേക്ക് ഇറക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതു വിലയിരുത്തല്‍. യുവത്വത്തിലൂടെ വളരുന്ന ബി ജെ പിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് സിപിഎം ആഗ്രഹിക്കുന്നത്. കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുക എന്നതിനും നേതൃനിരയിലേക്ക് യുവാക്കളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക ആവശ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ നീക്കം വിജയിക്കുകയും ചെയ്തു.


യുവത്വത്തെ രംഗത്ത് ഇറക്കുന്നതിലൂടെ കോണ്‍ഗ്രസിനും തിരിച്ചടി നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. യുവാക്കളെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് അടക്കം നിരന്തരം ആവശ്യം ഉന്നയിക്കുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ തന്നെ കൂടുതല്‍ സീറ്റുകളും കയ്യടക്കാനാണ് സാധ്യത. തൃപ്പൂണിത്തുറ, കോന്നി, വട്ടിയൂർക്കാവ് അടക്കമുള്ള യു ഡി എഫ് ശക്തി കേന്ദ്രത്തിലെ മിന്നും ജയവും ഇത് തെളിയിച്ചതാണ്


പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ച് മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള പല നേതാക്കള്‍ക്കും ഇത്തവണ അവസരം ലഭിച്ചേക്കില്ല. പാലക്കാട് ജില്ലയില്‍ മാത്രം നാല് സിറ്റിങ് എംഎല്‍എമാര്‍ക്ക് സിപിഎം സീറ്റ് നല്‍കിയേറ്റില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മന്ത്രി എ.കെ ബാലനും സീറ്റ് ലഭിക്കാനിടയില്ല.


വിഎസ് അച്യൂതാനന്ദന്‍ മത്സരിച്ച് വിജയിച്ച മലമ്പുഴ മണ്ഡലത്തില്‍ സംസാന നേതാക്കളില്‍ ഒരാളെ പരിഗണിക്കാനാണ് സാധ്യത. തരൂര്‍ മണ്ഡലം നിലവില്‍ വന്ന 2011 മുതല്‍ എകെ ബാലനാണ് ഇവിടുത്തെ എംഎല്‍എ. എകെ ബാലന് പകരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വക്കറ്റ് കെ ശാന്തകുമാരിയെ തരൂരില്‍ നിന്നും മത്സരിപ്പിക്കനാണ് സിപിഎം ആലോചിക്കുന്നത്.


സംവരണ മണ്ഡലമായ കോങ്ങാടും ഇത്തവണ മാറ്റം ഉണ്ടായേക്കും. 2 തവണ മത്സരിച്ച് വിജയിച്ച കെ.വി വിജയദാസിനും ഇത്തവണ സീറ്റ് ലഭിക്കാനിടയില്ല. മണ്ഡലത്തിലേക്ക് മുന്‍ എംപിയും പട്ടികജാതി കമ്മീഷന്‍ അംഗവുമായ അജയകുമാറിനാണ് സാധ്യത. ഷാഫി പറമ്പിലിന്‍റെ തട്ടകമായ പാലക്കാട് ഡിവൈഎഫ്ഐ ദേശീയ നേതാവ് നിഥിന്‍ കണിച്ചേരിയെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.


ജില്ലയിലും ഇത്തവണ പാര്‍ട്ടി പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നാണ് സംസ്ഥാന കമ്മിറ്റി ​അംഗം എന്‍എന്‍ കൃഷ്ണദാസ് വ്യക്തമാക്കിയത്. പി ഉണ്ണിക്കും ഇത്തവണ അവസരം ലഭിച്ചേക്കില്ല. ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രംതീഷ് , കെ.ജയദേവന്‍ എന്നിവരുടെ പേരുകളാണ് ഒറ്റപ്പാലം മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. വിടി ബല്‍റാമിനെതിരെ തൃത്താലയില്‍ എംബി രാജേഷിനെ മത്സരിച്ചേക്കുമെന്ന സൂചനയും ഉണ്ട്.


തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച വിജയം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും ശക്തി കേന്ദ്രങ്ങളിലെ ബിജെപിയുടെ വളര്‍ച്ച സിപിഎം വിലയിരുത്തുന്നുണ്ട്. 12 മണ്ഡലങ്ങളാണ് പാലക്കാട് മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 9 ഇടത്തും കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു വിജയം. പാലക്കാട്, മണ്ണാര്‍ക്കാട്, തൃത്താല മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്.


തദ്ദേശ തിരഞ്ഞെടുപ്പില്‍ 12 ല്‍ 11 മണ്ഡലങ്ങളിലും യുഡിഎഫിനെ മറികടന്ന് ലീഡ് പിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. വിടി ബല്‍റാമിന്‍റെ തൃത്താലയില്‍ 6882 വോട്ടിന്‍റെയും ലീഗ് ജയിച്ച മണ്ണാര്‍ക്കാട് 3311 വോട്ടുകളുടേയും ലീഡാണ് എല്‍ഡിഎഫിന് ഉള്ളത്. ഒറ്റപ്പാലം, മലമ്പുഴ, ഷൊര്‍ണൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ഇരുപതിനായിരത്തിന് മുകളിലുള്ള ലീഡാണ് മുന്നണിക്ക് ഉള്ളത്.

No comments