Breaking News

അഴീക്കോട് ഷാജിയെ പൂട്ടാന്‍ ഇത്തവണ നികേഷ് കുമാറില്ല..?? എം പ്രകാശനെ രംഗത്തിറക്കി മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ്..!! 10 കൊല്ലം മുമ്പുള്ള തോൽവിക്ക്...


 കണ്ണൂര്‍: വ്യവസായ മന്ത്രി ഇപി ജയരാജന്‍റെ സ്റ്റാഫില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയംഗം എം പ്രകാശനെ മാറ്റിയതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കണമെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രകാശനെ സ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് സിപിഎം വിശദീകരിക്കുന്നത്. ഒഫീസുണ്ടായ ചില അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് പ്രകാശന്‍റെ മാറ്റം എന്ന എന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും മന്ത്രിയും പാര്‍ട്ടിയും ഒരു പോലെ ഇതിനെ തള്ളിക്കളയുന്നു. പഴ്സനല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ എം പ്രകാശന്‍ അഴീക്കോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


എം പ്രകാശനെ പഴ്സനല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനെടുത്ത സംസ്ഥാന കമ്മിറ്റി തീരുമാനം ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. യോഗത്തില്‍ മന്ത്രി ഇപി ജയരാജനും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി എം പ്രകാശനും പങ്കെടുത്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ ജില്ലയിലെ മുന്നണിയുടെ പ്രകടനം അവലോകനം ചെയ്യാന്‍ ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും തീരുമാനം അറിയിക്കും.


നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്നും പ്രകാശനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. നിയസമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പരിപാടികളില്‍ സജീവമാകാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചതായി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്.


മുമ്പ് രണ്ട് തവണ അഴീക്കോട് നിന്നുള്ള എംഎല്‍എ ആയിരുന്നു പ്രകാശന്‍. 2005 ലും 2006 ലും ആയിരുന്നു അദ്ദേഹം ആഴീക്കോട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2011 ല്‍ പ്രകാശനെ തോല്‍പ്പിച്ചായിരുന്നു കെഎം ഷാജി മണ്ഡലത്തില്‍ യുഡിഎഫിന്‍റെ വിജയക്കൊടി പാറിക്കുന്നത്. അതിന് മുമ്പ് 1987 ല്‍ എംവി രാഘവന്‍ മത്സരിച്ചപ്പോള്‍ മാത്രമായിരുന്നു ഇടതിന് മണ്ഡലം നഷ്ടമായത്.


2011 ല്‍ വിജയിച്ച കെഎം ഷാജി 2016 ലും മണ്ഡലം നിലനിര്‍ത്തി. എന്ത് വിലകൊടുത്തും സിപിഎം തിരിച്ചു പിടിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലമാണ് അഴീക്കോട്. എംവി നികേഷ് കുമാറിന് ഒരു അവസരവും കൂടി നല്‍കിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞതവണ 2287 വോട്ടിനായിരുന്നു കെഎം ഷാജിയോട് എംവി നികേഷ് കുമാര്‍ തോറ്റത്.


നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാജി വിജയിച്ചെങ്കിലും എംവി നികേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാജിയെ കോടതി അയോഗ്യനാക്കിയിരുന്നു. നിലവില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ തടസ്സമില്ലെങ്കിലും ഷാജിക്ക് വോട്ടിങ് അവകാശം ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നികേഷ് കുമാര്‍.


അഴിക്കോട് മണ്ഡലത്തിലെ വിവിധ മേഖലകളിലാണ് നികേഷ് കുമാര്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് തേടി വീടുകൾ കയറി ഇറങ്ങുന്നത്. നിയമസഭാ തിരഞഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എംവി നികേഷ് കുമാര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ വീണ്ടും മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞ് നികേഷ് കുമാറിനെ വീണ്ടും സിപിഎം പരീക്ഷിക്കുമോയെന്ന കാര്യം ഉറപ്പില്ല.


ഈ സാഹചര്യത്തിലാണ് എം പ്രകാശന്‍റെ സാധ്യത കൂടുതല്‍ ശക്തമാവുന്നത്. യുവാക്കളെ രംഗത്തിറക്കി അഴീക്കോട് പിടിക്കണമെന്ന ആവശ്യമാണ് സിപിഎമ്മിന് മുന്നിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്ന കെവി സുമേഷ്,. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ.മധുസൂദനൻ, കോര്‍പ്പറേഷന്‍ കൗണ്‍സിലറും ജനധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ സുകന്യ എന്നിവരേയാണ് സിപിഎം പരിഗണിക്കാന്‍ സാധ്യതയുള്ള പുതുമുഖങ്ങള്‍.


മണ്ഡലം തിരികെ പിടിക്കാനുള്ള ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലവിലേതെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. യുഡിഎഫിനേക്കാള്‍ എണ്ണായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ട്. മാത്രവുമല്ല യുഡിഎഫില്‍ ഇത്തവണ കെഎം ഷാജി മത്സര രംഗത്ത് ഉണ്ടായേക്കില്ല.


മത്സര രംഗത്ത് ഉണ്ടെങ്കില്‍ തന്നെയും തങ്ങളുടെ വിജയ സാധ്യത വര്‍ധിപ്പിക്കുകയേ ഉള്ളുവെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിൽ ഉയർന്ന കോഴ ആരോപണവും തുടര്‍ന്നുണ്ടായ കേസുകളും ഷാജിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷാജിയുടെ അറസ്റ്റ് വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് വീണ്ടും ഒരു അവസരും നല്‍കിയുള്ള പരീക്ഷണത്തിന് ലീഗ് തയ്യാറായേക്കില്ല.


അഴിക്കോട് മണ്ഡലം കോൺഗ്രസിന് വിട്ട് കൊടുത്ത് കണ്ണൂരിലേക്ക് മാറാനായിരുന്നു ഷാജിയുടെ കണക്ക് കൂട്ടൽ. എന്നാല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ കോണ്‍ഗ്രസ് എസ് വിജയിച്ച മണ്ഡലം വിജയസാധ്യതയുള്ള മണ്ഡലമായിട്ടാണ് കോണ്‍ഗ്രസ് ആണുന്നത്. അതിനാല്‍ തന്നെ കണ്ണൂര്‍ വിട്ടുകൊടുത്ത് അഴീക്കോട് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ല. അഴീക്കോട്ടെ പ്രാദേശിക ലീഗ് നേതൃത്വവും ഷാജിക്ക് എതിരാണ്. ഇതെല്ലാം തങ്ങള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നാണ് ഇടത് പ്രതീക്ഷ.


1977 ൽ മണ്ഡലം രൂപീകരിച്ചത് മുതൽ സിപിഎമ്മിന്റെ കോട്ടയായിരുന്നു അഴീക്കോട്.1987 ൽ പാർട്ടിയിൽ നിന്ന് പുറത്തായ എംവി രാഘവനിലൂടെയാണ് ഇവിടെ സിപിഎം കോട്ട പൊളിക്കാൻ യുഡിഎഫിന് കഴിഞ്ഞത്. അന്ന് തന്റെ ശിഷ്യനും ഇപ്പോഴത്തെ വ്യവസായ മന്ത്രിയുമായ ഇപി ജയരാജനെ ആയിരുന്നു രാഘവൻ പരാജയപ്പെടുത്തിയത്.1384 വോട്ടിനായിരുന്നു സിഎംപി രാഘവന്റെ വിജയം. 91 ല്‍ ഇപി ജയരാജനിലൂടെ മണ്ഡലം തിരിച്ചു പിടിച്ച സിപിഎമ്മിന് 2011 ലെ ഷാജിയുടെ വിജയത്തോടെയാണ് മണ്ഡലം നഷ്ടമാവുന്നത്.

No comments