Breaking News

രാഹുലും പ്രിയങ്കയും കേരളത്തിലെത്തും: അധികാരം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതികൾ..!! രണ്ടും കൽപ്പിച്ച് ഹൈക്കമാൻഡ്..


 തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മുന്നണികളും പാര്‍ട്ടികളും തകൃതിയായി നടത്തിവരികയാണ്. ഇത്തവണ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുന്നോട്ടുവച്ച് ഭരണ തുടര്‍ച്ചയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ നേരിട്ട തിരിച്ചടിയില്‍ നിന്നും കര കയറി അധികാരം പിടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വമ്പന്‍ പദ്ധതികളാണ് കേരളത്തില്‍ ഒരുക്കുന്നത്.


നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വമ്പന്‍ നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനായി ആദ്യ ഘട്ടത്തില്‍ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളറെ കണ്ടെത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി ഒരു സര്‍വെ സംഘടിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.


വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായുള്ള സര്‍വെ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തിലാണ് ഇങ്ങനെ ഒരു നീക്കം നടത്താന്‍ തീരുമാനിച്ചത്. ഈ സര്‍വെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.


2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇങ്ങനെ ഒരു സര്‍വെ സംഘടിപ്പിച്ചിരുന്നു. ഈ രീതിയില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് വിജയ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന വിശ്വാസം പാര്‍ട്ടിക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനേറ്റ ഒരു തിരിച്ചടി നിയമസഭ തിരഞ്ഞെടുപ്പിലും സംഭവിച്ചാല്‍ കോണ്‍ഗ്രസിന് ദേശീയ തലത്തിലും അത് ഒരു ക്ഷീണമാകും.


സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാന്‍ പരിഗണിക്കുന്ന യുവാക്കള്‍, വനിതകള്‍, എന്നിവരുടെ പേരുകള്‍ ശേഖരിച്ചായിരിക്കും തുടക്കം. ഇവരില്‍ മണ്ഡലത്തില്‍ നേരിയ വിജയ സാധ്യത പോലുമില്ലാത്തവരെ സര്‍വേയിലൂടെ കണ്ടെത്തും. പാര്‍ട്ടി ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഇവരില്‍ ആരുടെയെങ്കിലും പേരുകള്‍ പാര്‍ട്ടി ഗ്രൂപ്പ് നേതൃത്വങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടോ എന്ന് കണ്ടെത്തും.


ഗ്രൂപ്പ് വീതം വയ്ക്കലുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ നേതൃത്വം തീരുമാനിച്ചത്. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാടില്ലാത്ത നേതാക്കളുടെ കരിമ്പട്ടിക തയ്യാറാക്കി നല്‍കാന്‍ നേരത്തെ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു.


തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കേരളത്തില്‍ എത്തിച്ച് പ്രചരണ പരിപാടികളില്‍ പങ്കെടുപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഒരു കേരള യാത്ര സംഘടിപ്പിക്കാനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുണ്ട്.


അതേസമയം, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കാത്ത മുതിര്‍ന്ന നേതാക്കളുടെ പട്ടിക എഐസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.


സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് താരിഖ് അന്‍വര്‍ സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഹൈക്കാമാന്‍ഡ് നല്‍കുമെന്നാണ് കരുതുന്നത്. മുന്‍കാലങ്ങളെ പോലെ കേരളത്തിലെ തിരഞ്ഞെടുപ്പ് അത്ര എളുപ്പമാവില്ലെന്ന് വിലയിരുത്തല്‍ ഹൈക്കാമാന്‍ഡിനുണ്ട്.

No comments