Breaking News

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കും..? ആഞ്ഞുപിടിച്ച് യൂത്ത് കോൺഗ്രസ്; പിസി ജോർജ്ജ് സമ്മതിക്കുമോ..??

 


കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യുാക്കള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത സാഹചര്യത്തില്‍ താന്‍ മത്സരിക്കാനില്ലെന്നായിരുന്നു അന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.


അതിന് ശേഷം പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പകരം ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ വന്നു. അനാരോഗ്യം മൂലം ഉമ്മന്‍ ചാണ്ടി പിന്‍വാങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി മത്സര രംഗത്തുണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. എന്നിരുന്നാലും ചാണ്ടി ഉമ്മന്‍ ഇത്തവണ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധിക്കാം...


തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ച കേരളം കണ്ടു. പുതുപ്പള്ളി മണ്ഡലത്തിലും മൊത്തം വോട്ട് നിലയില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. ഈ സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.


ഇത്തവണ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം എന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കോട്ടയം ജില്ലയില്‍ യുവാക്കളായ പ്രവര്‍ത്തകരെ സജീവമാക്കാന്‍ ചാണ്ടി ഉമ്മന്‍ രംഗത്തിറങ്ങണം എന്ന ആവശ്യവും ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ പ്രചാരണങ്ങളില്‍ സജീവമായിരുന്നു.


കോട്ടയം ജില്ലയില്‍ രണ്ട് സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസിന് നല്‍കണം എന്ന ആവശ്യം ജില്ലാ കമ്മിറ്റി ഉന്നയിക്കുന്നുണ്ട്. ആ രണ്ട് സീറ്റുകളില്‍ ഒന്നില്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കണം എന്നാണ് ആവശ്യം. ചാണ്ടി ഉമ്മനെ കൂടാതെ ജില്ലാ പ്രസിഡന്റ് ചിഞ്ചു കുര്യന്‍ ജോസ്, സംസ്ഥാന സെക്രട്ടറിമാരായ ടോം കോര അഞ്ചേരില്‍, ടിജോ ജോസഫ്, ജോബിന്‍ ജേക്കബ്, മുന്‍ ജില്ലാ പ്രസിഡന്റ് ജോബിന്‍ അഗസ്റ്റിന്‍ എന്നിവരുടെ പേരുകളും യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.


ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ക്കായാണ് യൂത്ത് കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുന്നത്. ഏറ്റുമാനൂര്‍ നിലവില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആണ്. കാഞ്ഞിരപ്പള്ളിയില്‍ ജോസ് കെ മാണി പക്ഷക്കാരനായ എന്‍ ജയരാജ് ആണ് നിലവിലെ എംഎല്‍എ. തങ്ങള്‍ക്ക് നല്‍കിയാല്‍ നല്‍കിയാല്‍ രണ്ട് സീറ്റും തിരിച്ചുപിടിക്കാം എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.


ഇത്തവണ യുഡിഎഫ് പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് പിസി ജോര്‍ജ്ജിന്റെ ജനപക്ഷം. ഏഴ് സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ് വിവരം. അതില്‍ പ്രധാനപ്പെട്ട രണ്ട് സീറ്റുകളാണ് ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും. യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തിന് പരിഗണിക്കാന്‍ ആകുമോ എന്ന് തന്നെ കണേണ്ടിയിരിക്കുന്നു.


പിസി ജോര്‍ജ്ജ് ഇത്തവണ മത്സരിക്കാന്‍ താത്പര്യപ്പെടുന്ന രണ്ട് സീറ്റുകളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളി എന്നതും ശ്രദ്ധേയമാണ്. പാലായിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കണം എന്നതാണ് ജോര്‍ജ്ജിന്റെ ആഗ്രഹം. മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തുകയാണെങ്കില്‍ പാലാ സീറ്റ് ലഭിക്കുകയില്ലെന്ന് ജോര്‍ജ്ജിനും ഉറപ്പാണ്, ഈ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി സീറ്റിനായി സമ്മര്‍ദ്ദം മുറുകും.


ഏറ്റുമാനൂര്‍ ആയാലും കാഞ്ഞിരപ്പള്ളി ആയാലും കോണ്‍ഗ്രസിലെ ഘടകക്ഷികള്‍ മത്സരിച്ചിരുന്ന സീറ്റുകളാണ്. അവിഭക്ത കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായിരുന്നു രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിരുന്നത്. ആ രണ്ട് പേരം ഇപ്പോള്‍ ജോസ് കെ മാണിയ്‌ക്കൊപ്പമാണ്. അതുകൊണ്ട് തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് ആ സീറ്റുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നത്.


ഏറെ കാലമായി കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയം ഒരു വിവാദമായി ഉയര്‍ന്നുവന്നിട്ട്. ജോര്‍ജ്ജ് ഈഡന്റെ മകന്‍ ഹൈബി ഈഡനും, ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥനും ഒക്കെ വിവാദങ്ങളുണ്ടാക്കാതെ രാഷ്ട്രീയത്തിലും അധികാര സ്ഥാനങ്ങളിലും എത്തിയവരാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ വരുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക എന്നാണ് ഇനി അറിയേണ്ടത്.


ചാണ്ടി ഉമ്മന്‍ എന്തായാലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഊന്നിക്കൊണ്ട് തന്നെ മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ സജീവ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അതിന് ഉദാഹരണം. ഇത്തവണ ചാണ്ടി ഉമ്മന് സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും കേരള രാഷ്ട്രീയത്തില്‍ ചാണ്ടി ഉമ്മന്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.


ഇത്തവണ ഏത് വിധേനയും അധികാരത്തില്‍ തിരിച്ചെത്താനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിനായി ബൂത്ത് തലം മുതല്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. സമുന്നത നേതാക്കള്‍ക്ക് വരെ ബൂത്തുകളുടെ ചുമതല നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയം ഒഴിവാക്കി ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.

No comments