Breaking News

ജലീലിനെ വീഴ്ത്താന്‍ തവനൂരില്‍ എത്തുമോ..?? ഫിറോസ് പറയുന്നത് ഇങ്ങനെ.. ചെറുപ്പം മുതല്‍ ഈ പാർട്ടിയുടെ അനുഭാവി..

 


മലപ്പുറം: ഒരു കാലത്ത് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളില്‍ ഒന്നായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. ദുരിതങ്ങളും രോഗങ്ങളും വേട്ടയാടുന്ന മനുഷ്യര്‍ക്ക് വേണ്ടുന്ന സാമ്പത്തിക സഹായം വളരെ പെട്ടെന്ന് എത്തിച്ച് നല്‍കാന്‍ ഫിറോസ് കുന്നംപറമ്പലിന് സാധിച്ചിരുന്നു. ഫിറോസ് കുന്നംപറമ്പലിന്റെ സാമൂഹ്യപ്രവര്‍ത്തന ജീവിതത്തിനിടെ പല വിമര്‍ശനങ്ങളും അദ്ദേഹം നേരിടേണ്ടി വന്നിരുന്നു.


കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോഴിത് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍.


മുസ്ലീം ലീഗിനെ സംബന്ധിച്ച് ഏറ്റവും ശത്രുവാണ് കെടി ജലീല്‍. ലീഗ് വിട്ട് ഇടതിനൊപ്പം പോയി എന്ന് മാത്രമല്ല, പികെ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച നേതാവ് കൂടിയാണ് ജലീല്‍. അതുകൊണ്ട് തന്നെ ഇത്തവണ നിയമസഭയില്‍ എത്തിക്കരുതെന്ന വാശി മുസ്ലീം ലീഗിനുണ്ട്. ഇത്തവണ ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പലിനെ മത്സരിപ്പിക്കാനാണ് ലീഗ് ആലോചിക്കുന്നത്.


കുറ്റിപ്പുറം മണ്ഡലം ഇല്ലാതായതിന് ശേഷം കെടി ജലീല്‍ സ്ഥിരമായി മത്സരിച്ച് വിജയിക്കുന്ന മണ്ഡലമാണ് തവനൂര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ രണ്ട് തവണ മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തവനൂര്‍ ലീഗ് ഏറ്റെടുത്ത് ഫിറോസ് കുന്നംപറമ്പലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗ് ആലോചിക്കുന്നു എന്നാണ് പ്രചരണം ഉണ്ടായിരുന്നത്.


കുന്നംപറമ്പിലിനെ തവനൂരില്‍ രംഗത്തിറക്കിയാല്‍ കെടി ജലീലിനെ അട്ടിമറിക്കാനമെന്നാണ് മുസ്ലീം ലീഗിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കിയാല്‍ മാത്രമാണ് ഈ സാധ്യത സംഭവിക്കുക. ഫിറോസിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.


ഫിറോസിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോഴും ഒരു ആശങ്ക മുസ്ലീം ലീഗിനുണ്ട്. ഫിറോസിന്റെ നാട് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ ആണ്. മണ്ഡലത്തിലെ വോട്ടറല്ലാത്ത ഒരു സ്ഥാനാര്‍ത്ഥി എത്രത്തോളം സ്വീകാര്യമാകും എന്നത് മാത്രമേ ലീഗിനെ സംബന്ധിച്ചുള്ള ആശങ്ക. ഫിറോസ് സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ ആലോചിക്കുന്നത്.


മത്സരരംഗത്തേക്ക് പരിഗണിക്കുന്നെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഫിറോസ് രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്ന കാര്യം വാര്‍ത്തകളില്‍ കണ്ടതല്ലാതെ ആരും ഇതുവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.


കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രവര്‍ത്തകനായ താന്‍ ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവിയാണെന്നും ഫിറോസ് പറയുന്നു. മുമ്പ് സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്നു ഫിറോസ് കുന്നംപറമ്പില്‍. ഇപ്പോഴും ലീഗിന്റെ പരിപാടികളില്‍ ഫിറോസ് പങ്കെടുക്കാറും ഉണ്ട്.

No comments