പാലാ മോഡല്‍ വടകരയിലും ; നീക്കം ശക്തമാക്കി എല്‍ജെഡി..!! സിപിഎമ്മിന് ആശങ്ക, യുഡിഎഫിന് വൻ പ്രതീക്ഷ..
കോഴിക്കോട്: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മാണി സി കാപ്പന്‍റെ മുന്നണി വിടലില്‍ കലാശിച്ചിരിക്കുകയാണ്. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കേണ്ടി വരുന്നുവെന്ന വികാരം ഉയര്‍ത്തിയാണ് മാണി സി കാപ്പന്‍ യുഡിഎഫ് പാളയത്തിലേക്ക് പോവുന്നത്. സമാനമായ തര്‍ക്കമാണ് വടകര സീറ്റിന്‍റെ കാര്യത്തില്‍ ജെഡിഎസും എല്‍ജെഡിയും തമ്മില്‍ നടക്കുന്നത്. ജയിച്ച ജെഡിഎസിന്‍റെ സീറ്റാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരോട് തോറ്റ എല്‍ജെഡി ചോദിക്കുന്നത്. സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഇരുപാര്‍ട്ടികളും ഉറച്ച് നില്‍ക്കുന്നതോടെ വടകരയില്‍ പ്രതിസന്ധിയിലായിരിക്കുന്നത് സിപിഎമ്മാണ്.
ഇടതുമുന്നണിയില്‍ സ്ഥിരമായി സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ മത്സരിക്കുകയും വിജയിച്ച് വരികയും ചെയ്യുന്ന സീറ്റാണ് വടകര. ജനത പാര്‍ട്ടി ആയിരുന്നപ്പോള്‍ പീന്നീട് ജനതാ ദള്‍ എസ് ആയി മാറിയപ്പോഴും വടകര സീറ്റിന്‍റെ കാര്യത്തില്‍ മാത്രം മാറ്റമുണ്ടായില്ല. എന്നാല്‍ 2009 ല്‍ വീരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗം ജെഡിഎസ് വിട്ട് യുഡിഎഫിലേക്ക് പോയതോടെയാണ് വടകര ഇരുചേരിയിലും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ അണിനിരക്കുന്ന മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയത്.
2011 ലും 2016 ലും രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ മത്സരിച്ചെങ്കിലും രണ്ട് തവണയും വിജയും എല്‍ഡിഎഫിനൊപ്പം നില്‍കുന്നു ജെഡിഎസിനായിരുന്നു. 2019 ല്‍ എല്‍ജെഡി കൂടി എല്‍ഡിഎഫില്‍ എത്തിയതോടെയാണ് സീറ്റില്‍ ആര് മത്സരിക്കുമെന്ന തര്‍ക്കം രൂക്ഷമായത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാര്‍ട്ടികളും തമ്മില്‍ ലയിക്കണമെന്ന ആവശ്യം സിപിഎം മുന്നോട്ട് വെച്ചെങ്കിലും ലയനം നടന്നില്ല
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാവില്ലെന്നാണ് ഇരു പാര്‍ട്ടികളും ഇപ്പോള്‍ നല്‍കുന്ന സൂചന. ഇതോടെയാണ് മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും ആവശ്യങ്ങളും അവകശാവാദങ്ങളും ശക്തമാക്കി രംഗത്ത് വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് 5 സീറ്റിലും എല്‍ജെഡി 7 സീറ്റിലുമായിരുന്നു മത്സരിച്ചത്. ജെഡിഎസ് 3 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍ജെഡി എല്ലാ സീറ്റിലും പരാജയപ്പെട്ടു.
വടകര സീറ്റില്‍ മാത്രമായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ മത്സരിച്ചത്. എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനെതിരെ 9511 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ സികെ നാണു വിജയിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ ഇത്തവണയും മത്സരിക്കാന്‍ തയ്യാറാണെന്നാണ് സികെ നാണു അറിയച്ചത്. എന്നാല്‍ മറുവശത്ത് സീറ്റ് തങ്ങള്‍ക്ക് വിട്ട് തരണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എല്‍ഡിഎഫ്.
ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് മുന്‍പാണ് വടകര മണ്ഡലത്തിലെ അവകാശവാദം എല്‍ജെഡി ശക്തമാക്കുന്നത്. വടകരയില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിളിച്ചാണ് സീറ്റിനായി എല്‍ജെഡി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എല്‍ഡിഎഫിലെ ഘടകക്ഷികളുടെ ആവശ്യപ്രകാരമാണ് എല്‍ജെഡി മുന്നണിയിലെത്തിയതെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു.
മുന്നണിയിലെത്തിയ പുതിയ കക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടു നല്‍കേണ്ടതുണ്ട്. ഈ അവസരത്തില്‍ സിറ്റിങ് സീറ്റുകളില്‍ തന്നെ മത്സരിക്കുകയെന്ന വാദത്തിന് പ്രസക്തിയില്ല. ജനതാദള്‍ എസിന്‍റെ സിറ്റിങ് സീറ്റായ വടകരയില്‍ എല്‍ജെഡി തന്നെ മത്സരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ജെഡിഎസിനെതിരെ വലിയ വിമര്‍ശനങ്ങളും എല്‍ജെഡി നേതാക്കള്‍ ഉന്നയിച്ചു.
വടകരയില്‍ അണികള്‍ കൂടുതല്‍ ഉള്ളത് തങ്ങള്‍ക്കാണ്. ഈ ശക്തി തെളിയിക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചത്. ഏതാനും ദിവസം കൊണ്ട് ജെഡിഎസ് എന്ന പാര്‍ട്ടി തന്നെ ഇല്ലാതാവുമെന്നും എല്‍ജെഡി ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. വടകരയില്‍ എല്‍ജെഡി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിയാണ് മനയത്ത് ചന്ദ്രന്‍. ജെഡിഎസില്‍ നിന്നും രാജിവെച്ച് വന്നവര്‍ക്ക് എല്‍ജെഡിയിലേക്ക് സ്വീകരണം നല്‍കുകയും ചെയ്തു.
വടകരയ്ക്ക് പുറമെ തിരുവനന്തപുരം ഉള്‍പ്പടെ ഏഴ് സീറ്റുകളും വേണമെന്നും എല്‍ജെഡി ആവശ്യപ്പെടുന്നുണ്ട്. 2005 ല്‍ ഇടതുമുന്നണിയില്‍ ഉണ്ടായിരുന്നപ്പോള്‍ എട്ട് സീറ്റാണ് കിട്ടിയത്. തിരിച്ചുവരവില്‍ മുന്നണി നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് എല്‍ജെഡി നേതൃത്വം. കോഴിക്കോട് ജില്ലയില്‍ സൗത്തോ തിരുവമ്പാടിയോ ചോദിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉണ്ട്.
മുന്‍ മന്ത്രിയും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ കെപി മോഹനന് വേണ്ടിയാണ് കൂത്തുപറമ്പ് ആവശ്യപ്പെടുന്നുണ്ട്. കൂത്തുപറമ്പിന്‍റെ ആവശ്യത്തില്‍ സിപിഎം ഏകദേശം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അരൂര്‍ അല്ലെങ്കിലും കായംകുളമാണ് ആലപ്പുഴയിലെ ആവശ്യം. ഷെയ്ഖ് പി ഹാരിസിന് വേണ്ടിയാണ് ഇത്. തിരുവന്തപുരത്ത് മുന്‍ മന്ത്രി കെ.സുരേന്ദ്രന്‍പിള്ള, കോവളത്ത് റൂഫസ് ഡാനിയേല്‍ എന്നിവര്‍ക്കാണ് സാധ്യത.
അതേസമയം വടകരയുടെ കാര്യത്തില്‍ ഒരു വീട്ടു വീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് ജെഡിഎസ് നേതാവ് മാത്യു ടി തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. . മാതൃസംഘടനയായി ജെഡിഎസില്‍ എല്‍ജെഡിക്ക് എപ്പോള്‍ വേണമെങ്കിലും ലയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ലയനത്തിനുള്ള വാതില്‍ അവര്‍ക്ക് മുമ്പില്‍ തുറന്ന് കിടക്കുന്നതായും മാത്യു ടി തോമസ് പറഞ്ഞു. പലപാര്‍ട്ടികളും മുന്നണി വിട്ടപ്പോള്‍ ആ സീറ്റുകള്‍ ജനതാദള്‍ എസിന് നല്‍കിയില്ല. പിന്നെ എന്തിന് പുതിയ പാര്‍ട്ടിക്ക് സ്വന്തം സീറ്റ് കൊടുക്കണമെന്നും അദ്ദേഹം ചോദിച്ചു..
അതേസമയം, ഇരു കക്ഷികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായാല്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനയുമുണ്ട്. മികച്ച സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ ഉണ്ടെന്നതാണ് സിപിഎമ്മിന്‍റെ ആത്മവിശ്വാസം. സീറ്റിനായി എല്‍ഡിഎഫില്‍ രൂപപ്പെട്ട തര്‍ക്കം യുഡിഎഫും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എല്‍ഡിഎഫില്‍ കലഹം രൂക്ഷമാവുന്ന സാഹചര്യത്തില്‍ മണ്ഡലം പിടിക്കാന‍് കഴിയുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

No comments