പിണറായിയുടെ നീക്കം കരുതിക്കൂട്ടി..?? യെച്ചൂരി പറഞ്ഞിട്ടും വഴങ്ങിയില്ല.. ദേശീയ തലത്തിൽ ആശങ്ക.. ജോസിന് വേണ്ടി.. പവാറിന്റെ നീക്കം..
തിരുവനന്തപുരം: എന്‍സിപിയെ ഇടതുമുന്നണിയില്‍ തന്നെ നിര്‍ത്താന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വരെ ഇടപെട്ടിരുന്നു. എന്നാല്‍, അത്തരത്തില്‍ എന്‍സിപിയെ മുന്നണിയില്‍ പിടിച്ചുനിര്‍ത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് സംസ്ഥാനത്തെ സിപിഎമ്മിന്റെ നിലപാട് എന്നാണ് വിലയിരുത്തല്‍.
അത്തരമൊരു സമീപനത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ എന്‍സിപിയ്ക്ക് പുറത്തേക്കുള്ള വഴി പിണറായി വിജയന്‍ തന്നെ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ ഒരു ഘടകകക്ഷിയെ നഷ്ടപ്പെടുത്തുന്നത് ബുദ്ധിയാണോ എന്ന ചോദ്യവും ഇതിനൊപ്പം ഉയര്‍ന്നേക്കാം. എന്നാല്‍ അതിനുള്ള ഉത്തരം കണക്കുകള്‍ തന്നെ നല്‍കും. വിശദാംശങ്ങള്‍...
2016 ല്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത് പോലെ അല്ല ഇപ്പോള്‍ ഇടതുമുന്നണിയിലെ സ്ഥിതി. രണ്ട് ഘടകകക്ഷികള്‍ ആണ് അധികമായി എത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗവും, എംവി ശ്രേയാംസ് കുമാറിന്റെ എല്‍ജെഡിയും. നിലവിലുള്ള പാര്‍ട്ടികളെ കൂടാതെ ആണിത്.
ജോസ് കെ മാണിയും എല്‍ജെഡിയും എല്‍ഡിഎഫ് എത്തിയപ്പോള്‍ മുതല്‍ സീറ്റ് വിഭജനം സിപിഎമ്മിന് മുന്നില്‍ ഒരു കീറാമുട്ടിയായി കിടക്കുന്നുണ്ട്. എല്ലാ ഘടകക്ഷികളും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്ന് ആദ്യം മുതലേ സിപിഎം പറയാനുളള കാരണവും ഇത് തന്നെയാണ്.
കഴിഞ്ഞ തവണ സിപിഎം മത്സരിച്ചത് 90 സീറ്റുകളില്‍ ആയിരുന്നു. സിപിഐ 27 സീറ്റുകളിലും മത്സരിച്ചു. മറ്റ് പാര്‍ട്ടികള്‍ എല്ലാം അഞ്ചോ അതില്‍ താഴെയോ സീറ്റുകളില്‍ മാത്രമായിരുന്നു മത്സരിച്ചിരുന്നത്. വലിയ പാര്‍ട്ടികള്‍ അധികം ഇല്ലാതിരുന്നതിനാല്‍ സീറ്റ് വിഭജനവും വലിയ പ്രശ്‌നമായിരുന്നില്ല.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം 15 സീറ്റില്‍ ആയിരുന്നു മത്സരിച്ചിരുന്നത്. അത്ര ഇല്ലെങ്കിലും, 10 സീറ്റെങ്കിലും ഇത്തവണ എല്‍ഡിഎഫില്‍ ജോസ് കെ മാണിയ്ക്ക് നല്‍കേണ്ടി വരും എന്നാണ് സൂചന. എല്‍ജെഡി യുഡിഎഫില്‍ ഏഴ് സീറ്റില്‍ ആയിരുന്നു മത്സരിച്ചിരുന്നത്. അഞ്ച് സീറ്റുകളെങ്കിലും വേണമെന്നതാണ് അവരുടെ ആവശ്യം. ഏറ്റവും ചുരുങ്ങിയത് 15 സീറ്റുകളെങ്കിലും പുതിയ ഘടകകക്ഷികള്‍ക്ക് കണ്ടെത്തേണ്ട അവസ്ഥയിലാണ് സിപിഎം.
ദശാബ്ദങ്ങളായി എല്‍ഡിഎഫിന് ഒപ്പമാണെങ്കിലും എന്‍സിപി മുന്നണിയിലെ നിര്‍ണായക ശക്തിയൊന്നും അല്ല. 2001 ല്‍ 9 സീറ്റുകളില്‍ മത്സരിച്ചിരുന്ന പാര്‍ട്ടിയ്ക്ക് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നാല് സീറ്റുകള്‍ വീതം ആയിരുന്നു നല്‍കിയിരുന്നത്. ഇത്തവണ പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാലില്‍ മൂന്നിടത്തും ജയിച്ചുകയറുകയും ചെയ്തു. അതിനിടെ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മരിച്ചു.
ജോസ് കെ മാണിയ്ക്ക് വേണ്ടി എന്‍സിപിയെ കൈവിട്ടാലും നഷ്ടമൊന്നും ഇല്ലെന്ന നിലപാടാണ് സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കും. കൃത്യമായ വോട്ട് ബാങ്ക് അവകാശപ്പെടാനില്ല എന്നത് തന്നെയാണ് എന്‍സിപിയുടെ വെല്ലുവിളി. അതുകൊണ്ട് തന്നെ വലിയ സമ്മര്‍ദ്ദം ഇടതുമുന്നണിയില്‍ ഇവര്‍ക്ക് ചെലുത്താനും ആവില്ല.
കുട്ടനാട് സീറ്റില്‍ മാത്രമാണ് എന്‍സിപിയ്ക്ക് സ്വന്തമെന്ന നിലയില്‍ ഒരു വിജയം ഇതുവരെ നേടാന്‍ ആയിട്ടുള്ളത്. അത് തോമസ് ചാണ്ടിയുടെ വ്യക്തിപരമായ വിജയമായിട്ടാണ് വിലയിരുത്തുന്നതും. മറ്റ് സീറ്റുകളില്‍ ഒന്നും എന്‍സിപി ഒരു സ്വാധീനശക്തിയല്ല എന്നതാണ് സത്യം.
പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ വിജയിച്ചത് എന്‍സിപി വോട്ടുകൊണ്ടോ, കാപ്പന്റെ വ്യക്തിപ്രഭാവം കൊണ്ടോ ആയിരുന്നില്ല എന്നാണ് സിപിഎം വിലയിരുത്തല്‍. ജോസ് കെ മാണി- പിജെ ജോസഫ് ഗ്രൂപ്പ് വഴക്കും എല്‍ഡിഎഫിന്റെ ശക്തമായ പ്രചരാണ പരിപാടികളും ആയിരുന്നു അന്ന് കാപ്പന്റെ വിജയത്തിന് വഴിവച്ചത് എന്നും വിലയിരുത്തുന്നുണ്ട് സിപിഎം.
മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയാലും ഇത്തവണ പാലായില്‍ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്ന് സിപിഎം ഉറപ്പിക്കുന്നുണ്ട്. കാപ്പന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആയാല്‍ പോലും ജോസ് കെ മാണിയുടെ വോട്ടുകളും പരമ്പരാഗത ഇടതുവോട്ടുകളും കൊണ്ട് എളുപ്പത്തില്‍ വിജയം നേടാമെന്നും സിപിഎം വിലയിരുത്തുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍സിപി മൊത്തം യുഡിഎഫിലേക്ക് പോയാല്‍ എല്‍ഡിഎഫിന് നാല് സീറ്റുകള്‍ ലാഭമെന്ന് വേണമെങ്കില്‍ വിലിരുത്താം. സീറ്റ് വിഭജനത്തിലെ പ്രശ്‌നങ്ങള്‍ അല്‍പമെങ്കിലും ലഘൂകരിക്കാനും ഇത് സഹായിക്കും. എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍ നിന്നാല്‍ തന്നേയും അവര്‍ക്ക് ഒരു സീറ്റ് നല്‍കിയാല്‍ മതിയാകും.
നിലവിലെ എന്‍സിപി സിറ്റിങ് സീറ്റുകളാണ് എലത്തൂരും പാലായും കുട്ടനാടും ആണ്. ഇതില്‍ എലത്തൂര്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. പാലായിലെ സ്ഥിതി നേരത്തെ വിലയിരുത്തിയതാണ്. കുട്ടനാട് ആണെങ്കില്‍ പഴയ കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രവും. ജോസ് കെ മാണിയുടെ വരവോടെ, എന്‍സിപി ഇല്ലെങ്കിലും കുട്ടനാട് നിലനിര്‍ത്താം എന്ന ആത്മവിശ്വാസം ഇടതുമുന്നണിയ്ക്കുണ്ട്. കഴിഞ്ഞ തവണ എന്‍സിപി മത്സരിച്ച നാലാമത്തെ മണ്ഡലം കോട്ടക്കല്‍ ആയിരുന്നു. ഇടതുപക്ഷത്തിന് ഒരു ജയസാധ്യതയും നിലനില്‍ ഇല്ലാത്ത മണ്ഡലം ആണ് കോട്ടയ്ക്കല്‍.

No comments