Breaking News

ചെന്നിത്തല കോട്ടയത്ത് എത്തിയാല്‍ കാപ്പന്‍ യുഡിഎഫില്‍..!! എന്‍സിപി വേണമെന്നില്ല.., പേടി ഒറ്റകാര്യത്തില്‍

 


കോട്ടയം: മാണി സി കാപ്പനെ യുഡിഎഫിലെത്തിക്കാന്‍ വമ്പന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്. ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ കാപ്പന്‍ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. പക്ഷേ ഇടതുമുന്നണിയില്‍ തുടരാന്‍ അദ്ദേഹത്തിന് താല്‍പര്യവുമില്ല. രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിനെയും ജോസഫിനെയും യുവ നേതാക്കളെയും ഉപയോഗിച്ചാണ് ചര്‍ച്ച നടത്തുന്നതെന്നാണ് സൂചന. കാപ്പന്‍ യുഡിഎഫിലെത്തുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പും ലഭിച്ചിട്ടുണ്ട്. എന്‍സിപി വരുന്നില്ലെങ്കില്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്.


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്ര ദിവസങ്ങള്‍ക്കുള്ളില്‍ കോട്ടയം ജില്ലയിലെത്തും. അന്ന് തന്നെ കാപ്പന്റെ യുഡിഎഫ് പ്രവേശനം ഉണ്ടാവും. യുഡിഎഫിലേക്ക് തന്നെയാണെന്ന് കാപ്പനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചെന്നിത്തലയുടെ യാത്ര 14നാണ് കോട്ടയത്ത് എത്തുന്നത്. അതേസമയം ഇടതുമുന്നണിക്ക് കാപ്പന്‍ പോകുന്നെങ്കില്‍ പോകട്ടെയെന്നാണ്. പാലാ സീറ്റ് പിടിച്ച കാപ്പനെ ഒപ്പം നിര്‍ത്തണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ വികാരം.


പാലാ സീറ്റില്‍ തന്നെ മത്സരിക്കുമെന്നാണ് കാപ്പന്റെ നിലപാട്. ഇത് എല്‍ഡിഎഫില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. എന്നാല്‍ യുഡിഎഫ് ഈ സീറ്റ് ഓഫര്‍ ചെയ്തിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ നിബന്ധനകള്‍ പലതും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ എന്‍സിപിയെ ഒന്നടങ്കം കൊണ്ടുവരണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ നിബന്ധന ഒഴിവാക്കി. കാപ്പന്‍ മാത്രം വന്നാലും പാലായില്‍ സ്വീകരിക്കാനാണ് യുഡിഎഫ് തീരുമാനം. പാലായില്‍ ജോസിനെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് കാപ്പനെ അറിയിച്ചിട്ടുണ്ട്.


ചെന്നിത്തലയുടെ യാത്രയില്‍ കാപ്പനും ഉണ്ടായാല്‍ അത് ജില്ലയില്‍ മൊത്തം വലിയ തരംഗമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാലാ സീറ്റ് ജോസഫ് കാപ്പനായി വിട്ടുകൊടുക്കും. യുഡിഎഫ് വോട്ടും കാപ്പന്റെ വ്യക്തിപരമായ വോട്ടും ചേരുമ്പോള്‍ പാലാ സീറ്റ് പിടിക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. അതേസമയം ജോസഫിന്റെ പിന്തുണയും ക്രിസ്ത്യന്‍ വോട്ടുകള്‍ കാപ്പനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായി മാറുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.


എന്‍സിപി എന്തായാലും ഇടതുമുന്നണി വിടാന്‍ ആഗ്രഹിക്കുന്നില്ല. പാലായോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സീറ്റ് കിട്ടി ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നാലും പ്രശ്‌നമുണ്ടെന്നാണ് കാപ്പന്റെ നിലപാട്. സിപിഎം ത്‌ന്നെ പാലംവലിക്കുമോയെന്ന് കാപ്പന് ആശങ്കയുണ്ട്. തോല്‍ക്കുന്നതിനേക്കാള്‍ യുഡിഎഫില്‍ പോകുന്നതാണ് നല്ലതെന്നാണ് കാപ്പന്‍ കരുന്നത്. നിലവില്‍ എന്‍സിപിയുമായി ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിലൂടെ കോണ്‍ഗ്രസിനും കാപ്പനും കടുത്ത ആശയക്കുഴപ്പമുണ്ടാകും.


പാലായുടെ കാര്യത്തില്‍ തല്‍ക്കാലം കാപ്പന്‍ പിന്നോട്ടില്ല. പക്ഷേ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് എന്‍സിപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എന്തായാലും തന്റെ നിലപാട് ശരത് പവാറിനെയും നേതൃത്വത്തെയും അറിയിക്കാന്‍ കാപ്പന്‍ നാളെ ദില്ലിയിലെത്തും. ശരത് പവാര്‍ കൂടെ നിന്നാല്‍ കാപ്പന്‍ യുഡിഎഫിലേക്ക് പോകും. ഇനി അദ്ദേഹം പിന്തുണച്ചില്ലെങ്കില്‍ എന്‍സിപിയില്‍ പിളര്‍പ്പും ഉണ്ടാകും. അതിന് തന്നെയാണ് സാധ്യത കൂടുതല്‍. പക്ഷേ എന്‍സിപിയുടെ ശക്തി കാപ്പന്‍ പോയാലും ചോരില്ല. ഇടതുപക്ഷ വോട്ടുകളാണ് അവരെ ശക്തിപ്പെടുത്തുന്നത്.

No comments