Breaking News

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി മുറവിളി; സുധാകരനെ വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകൾ..!! അവസാന തീരുമാനം..


 ന്യൂഡല്‍ഹി: കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാന്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം. കെ സുധാകരനെ വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.‌ തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിക്ക് മുമ്ബിലും ഗ്രൂപ്പുകള്‍ ഇക്കാര്യം വ്യക്തമാക്കി.


കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ വരുന്നത് കോണ്‍ഗ്രസിന്‍റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്. പലതവണ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചശേഷം തഴഞ്ഞ തന്നെ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്‍റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം രാഹുല്‍ഗാന്ധിയും സോണിയഗാന്ധിക്കും കത്തയച്ചിട്ടുണ്ട്.


കൊടിക്കുന്നില്‍ സുരേഷിനെ മുന്നില്‍നിര്‍ത്തി സുധാകരന്‍റെ വരവ് തടയുകയെന്നതാണ് ഇരു ഗ്രൂപ്പുകളുടേയും ലക്ഷ്യം. സുധാകരന്‍റെ തീവ്രനിലപാടുകള്‍ പാര്‍ട്ടിയുമായി യോജിച്ച്‌ പോകില്ലെന്നും കണ്ണൂരില്‍ പോലും സംഘടനയെ കെട്ടിപടുക്കാന്‍ സുധാകരന് കഴിഞ്ഞിട്ടില്ലെന്നുമാണ് അദ്ദഹത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. സുധാകരന് എഴുപത് വയസ് പിന്നിട്ടെന്നും ഇവര്‍ പറയുന്നു.


പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഗ്രൂപ്പുകളുടെ വാക്കുകേള്‍ക്കാതെ തീരുമാനമെടുത്ത ഹൈക്കമാന്‍ഡ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളെ പാടെ തഴഞ്ഞ് സുധാകരന് വഴിയൊരുക്കുമോയെന്ന് കണ്ടറിയേണ്ടതാണ്. സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്ബോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവ‌ര്‍ അഭിപ്രായപ്പെടുന്നത്. ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരനുണ്ടെന്നാണ് വിവരം. മുല്ലപ്പള്ളിയുടെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. സുധാകരനിലും കൊടിക്കുന്നില്‍ സുരേഷിലും തട്ടി തര്‍ക്കം മൂത്താല്‍ ചില അപ്രതീക്ഷിത പേരുകള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നേക്കാം.

No comments