Breaking News

അസമില്‍ എന്തുകൊണ്ട് തോറ്റു..? ഉത്തരം കിട്ടാതെ കോണ്‍ഗ്രസ്; വിരുദ്ധ ജനവികാരം വോട്ടാക്കാനായില്ല..!! കാരണങ്ങൾ..

 


ന്യൂഡല്‍ഹി: കേരളത്തിലേത് പോലെ അധികാരത്തിലേറുമെന്ന് ഏറെക്കുറേ കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടായിരുന്ന സംസ്ഥാനമാണ് അസം. സംസ്ഥാനത്ത് ദീര്‍ഘകാലം അധികാരത്തിലിരുന്ന പരിചയവും കോണ്‍ഗ്രസിനുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്ബോള്‍ പൗരത്വഭേദഗതി നിയമത്തിനെതിരേ (സി.എ.എ) സംസ്ഥനത്ത് കടുത്ത ബി.ജെ.പിവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരുന്നു. പോരാത്തതിന് അസമിലെ കാര്യങ്ങള്‍ ഗൗരവത്തിലെടുത്ത് എന്തുവിലകൊടുത്തും ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ആഞ്ഞുപിടിച്ചു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് ഞെട്ടി. ബി.ജെ.പിക്ക് ലഭിച്ചതിന്റെ പകുതിയോളം സീറ്റുകള്‍ കൊണ്ട് പാര്‍ട്ടിക്ക് തൃപ്തിപ്പെടേണ്ടിവന്നു. അതിനാല്‍ എന്തുകൊണ്ട് തോറ്റുവെന്ന ഇനിയുള്ള ഹൈക്കമാന്‍ഡിന്റെ ചോദ്യത്തിന് ഉത്തരംകണ്ടെത്താന്‍ അസമിലെ എ.പി.സി.സി നേതാക്കള്‍ ഇരുട്ടില്‍ തപ്പേണ്ടിവരും.


സി.എ.എ വിഷയത്തില്‍ അസമില്‍ ബി.ജെ.പി പ്രതിരോധത്തിലായിരുന്നു. തൊട്ടയല്‍ സംസ്ഥാനമായ ബംഗാളില്‍ ബി.ജെ.പി സി.എ.എ വിഷയം വ്യാപകമായി എടുത്തിട്ടപ്പോള്‍ അസമില്‍ നരേന്ദ്രമോദിയും അമിത്ഷായും സി.എ.എ എന്ന വാക്ക് ഉച്ചരിച്ചതേയില്ല. സി.എ.എയുടെ പേരില്‍ അസമിലെ എന്‍.ഡി.എയുടെ വിശ്വസ്ത ഘടകകക്ഷിയായ ബി.പി.എഫിനെ ബി.ജെ.പിക്ക് നഷ്ടമാവുകയും ചെയ്തു. ഇതുള്‍പ്പെടെ നിരവധി അനുകൂലസാഹചര്യങ്ങള്‍ ഉണ്ടായെങ്കിലും അതൊക്കെ വോട്ടാക്കി മാറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.


ബി.ജെ.പിയെ കടത്തിവിടാതെ കോണ്‍ഗ്രസ് ഏറെക്കാലം കുത്തകയാക്കിവച്ചിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബി.ജെ.പിയുടെ പ്രവേശനകവാടമായിരുന്നു അസം. കോണ്‍ഗ്രസിന്റെ കരുത്തനായ തരുണ്‍ ഗോഗോയിയെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരത്തില്‍ വന്നെങ്കിലും കോണ്‍ഗ്രസിന് ആഴത്തില്‍ വേരുള്ള സംസ്ഥാനമാണ് അസം. കൂടാതെ തെരഞ്ഞെടുപ്പിന് മുന്‍പായി കിട്ടാവുന്ന ബി.ജെ.പി വിരുദ്ധ കക്ഷികളെ മുഴുവനും സംഘടിപ്പിച്ച്‌ വിശാലസഖ്യം രൂപീകരിക്കുകയുംചെയ്തു. ചെറുതെങ്കിലും സ്വാധീനമുള്ള ഇടതുകക്ഷികള്‍, ബംഗാളി മുസ്‌ലിംകള്‍ക്കിടയില്‍ ഗണ്യമായ സ്വാധിനമുള്ള ബദ്‌റുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്), അഞ്ചാലിക് ഗണ മോര്‍ച്ച തുടങ്ങിയ കക്ഷികളെ കോര്‍ത്തിണക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനൊരുങ്ങിയിരുന്നത്.


കൊവിഡ് ബാധിച്ച്‌ മരിച്ച തരുണ്‍ഗോഗോയിക്ക് പകരമൊരാളെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് ഇല്ലാതിരുന്നത് വലിയ ആഘാതമായി. ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം തരുണിന്റെ മകന്‍ ഗൗരവ് ഗൊഗോയ്, സംസ്ഥാന അധ്യക്ഷന്‍ റിപുന്‍ ബോറ, എം.പിമാരായ ദേബബ്രത സൈക്ക്യ, പ്രദ്യുത് ബോര്‍ദൊലോയ്, മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എന്നിവരടങ്ങിയ 'അഞ്ചംഗ പാക്കേജ്' ആണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്‍പില്‍ വച്ചത്. ഇതു വിജയിച്ചില്ലെന്ന് മാത്രമല്ല ജനങ്ങളില്‍ ആശയക്കുഴപ്പത്തിനും കാരണമായി.


ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ദിവസങ്ങളോളം അസമില്‍ മുറിയെടുത്ത് താമസിച്ചാണ് കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ മെനഞ്ഞത്. ഇതിനായി ഛത്തിസ്ഗഡിലെ പാര്‍ട്ടിയുടെ മെഷനിറി വരെ ബാഗല്‍ ഉപയോഗിച്ചു. മൂന്നുഘട്ടമായി നടന്ന വോട്ടെടുപ്പ് കഴിഞ്ഞപ്പോഴും വിജയപ്രതീക്ഷയുണ്ടായിരുന്ന ബാഗല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ റിസോര്‍ട്ടുകളിലേക്കു മാറ്റി ഫലപ്രഖ്യാപനത്തിനായി കാത്തുനിന്നു. ഒക്കെ വെറുതെയായി.

No comments