Breaking News

‘'യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ചാണ് കൂടെ വന്നത്, ഇനി ലക്ഷ്യം എല്‍ഡിഎഫായിരിക്കാം'’; നേതാക്കളുടെ കൂട്ടരാജിയില്‍ പ്രതികരണവുമായി മാണി സി കാപ്പന്‍..

 


എന്‍സികെ നേതാക്കളുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് മാണി സി കാപ്പന്‍. യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രതീക്ഷയിലാണ് നേതാക്കള്‍ കൂടെ വന്നതെന്നും അതിനുവിപരീതമായി സംഭവിച്ചപ്പോള്‍ മുതല്‍ അപശബ്ദങ്ങളുണ്ടായിരുന്നെന്നും മാണി സി കാപ്പന്‍ വെളിപ്പെടുത്തി.


പാര്‍ട്ടി വിട്ട എന്‍സികെ നേതാക്കള്‍ എല്‍ഡിഎഫിലുള്ള ഏതെങ്കിലും കക്ഷിയിലേക്ക് മാറണമെന്ന് ലക്ഷ്യം വെച്ചായിരിക്കണം പോയതെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എന്‍സികെ എന്ന പാര്‍ട്ടി കഴിഞ്ഞ ജൂണ്‍ മൂന്നിന് തന്നെ പിരിച്ചുവിട്ടതാണ്. ഇപ്പോള്‍ ഒരു സംസ്ഥാന കണ്‍വീനറും പതിനാല് ജില്ലകളിലെ ജില്ലാ കണ്‍വീനര്‍മാരും മാത്രമാണ് പാര്‍ട്ടിക്ക് ഭാരവാഹികളായുള്ളത്. കടകംപിള്ളി സുകു ആണ് സംസ്ഥാന കണ്‍വീനര്‍.


ഇന്ന് നടന്ന കണ്‍വീനര്‍മാരുടെയും സംസ്ഥാന നേതാക്കളുടെയും നേതൃയോത്തില്‍ യുഡിഎഫുമായി ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഇതനുസരിച്ച് വരും ദിവസങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതാക്കളുടെ ഒരു ടീം കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ യാത്രചെയ്യുമെന്നും മാണി സി കാപ്പന്‍ അറിയിച്ചു.


എന്‍സിപിയില്‍ നിന്നും മറ്റ് പല പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരാമെന്ന് അറിയിച്ചിട്ടുണ്ട്. അവരെക്കൂടി ഉള്‍പ്പെടുത്തി പേര് രജിസ്റ്റര്‍ ചെയ്താല്‍ പാര്‍ട്ടി ശക്തിപ്പെടുമെന്നാണ് കരുതുന്നത്. യുഡിഎഫിലേക്ക് വന്നത് ഒരിക്കലും നഷ്ടമായിട്ട് തോന്നുന്നില്ല. യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കും. അടുത്ത യൂഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എന്‍സികെ എന്ന പേര് പാര്‍ട്ടിക്ക് നല്‍കാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പു പ്രകാരം ഡിസികെ (ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള), ഡിസിപി (ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി ) എന്നീ പേരുകളിലൊന്ന് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതില്‍ ഡിസികെ എന്ന പേരാണ് ആഗ്രഹിക്കുന്നതെന്നും കമ്മീഷന്‍ അറിയിപ്പുപ്രകരം ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഹിയറിംഗിലായിരിക്കും പാര്‍ട്ടിയുടെ പേര് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക എന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

No comments