Breaking News

'2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ പവാര്‍ നയിക്കട്ടെ': സഞ്ജയ് റാവത്ത്

 


മുംബൈ: 2024 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കേണ്ടത് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പ്രതിപക്ഷത്തിന് കൃത്യമായ ഒരു മുഖം പോലുമില്ലാത്തതാണ് നിലവിലെ സാഹചര്യം. 2024ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് നേരിയ സാധ്യത മാത്രമാണുള്ളത്. ശരദ് പവാറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒത്ത എതിരാളി.


'ശക്തമായ ഒരു മുഖമില്ലാതെ 2024 പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്താനാകില്ല. മോദിക്കെതിരെ മുന്നില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിനൊരു നേതാവില്ല. എല്ലാ പാര്‍ട്ടികളും കൂടി തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നയിക്കാന്‍ ഒരു നേതാവിനെ കണ്ടെത്തണം' സഞ്ജയ് റാവത്ത് പറഞ്ഞു.


മുതിര്‍ന്ന നേതാവെന്ന നിലയില്‍ ശരദ് പവാറായിരിക്കും 2024ല്‍ പ്രതിപക്ഷത്തിന്റെ മുഖമെന്ന് ശിവസേന എം.പി കുട്ടിച്ചേര്‍ത്തു.


'പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താന്‍ ശരദ് പവാറിനെ പോലെ ഒരാള്‍ യു.പി.എ അധ്യക്ഷനായി വരണം. അദ്ദേഹത്തിന്റെ നേതൃത്വം എല്ലാവര്‍ക്കും സ്വീകാര്യമാണ്' സഞ്ജയ് റാവത്ത് പറഞ്ഞു.


ഐക്യപ്രതിപക്ഷത്തിന്റെ മുഖമായി ഇതാദ്യമായിട്ടല്ല റാവത്ത് പവാറിന്റെ പേര് നാമനിര്‍ദേശം ചെയ്യുന്നത്. 2019ല്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബി.ജെ.പിയുമായി ഇടഞ്ഞ് നിന്ന ശിവസേനയെ കൂട്ട്പിടിച്ച്‌ സര്‍ക്കാര്‍ രൂപീകരിച്ച പവാറിന്റെ തന്ത്രം വിജയം കണ്ടിരുന്നു.


ശിവസേന എന്‍.സി.പികോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഖാഡിയാണ് നിലവില്‍ മഹാരാഷ്ട്ര ഭരിക്കുന്നത്.

No comments