Breaking News

ബിജെപി വിട്ട് തൃണമൂലില്‍ എത്തിയ മുകുള്‍റോയി പിഎസി അദ്ധ്യക്ഷന്‍; എട്ട് ബി.ജെ.പി. എം.എല്‍.എമാര്‍ രാജിവെച്ചു..

 


കൊല്‍ക്കത്ത: പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനായി മുകുള്‍റോയിയെ നിയമിച്ചതിന്റെ പേരില്‍ വിവിധ നിയമസഭാ സമിതികളില്‍ നിന്ന് എട്ട് ബി.ജെ.പി. എം.എല്‍.എമാര്‍ രാജിവെച്ചു. ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുകുള്‍ റോയിയെ എം.എല്‍.എയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. മുകുള്‍ റോയിയുടെ നിയമനത്തിനെതിരെ ബി.ജെ.പി. ഗവര്‍ണറെ സമീപിച്ചു.


ചട്ടപ്രകാരം പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള എം.എല്‍.എയെയാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനാക്കുന്നത്. എന്നാല്‍ മുകുള്‍റോയി ബി.ജെ.പി. ടിക്കറ്റില്‍ മത്സരിക്കുകയും ജയിച്ച ശേഷം പിന്നീട് പാര്‍ട്ടി വിടുകയുമായിരുന്നു.


അതേസമയം പാര്‍ട്ടിവിട്ടെങ്കിലും എം.എല്‍.എ. സ്ഥാനം റോയ് രാജിവെച്ചിട്ടില്ല. ജനാധിപത്യ ലംഘനം ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നടപടി.


രാജ്യത്തെ ജനാധിപത്യ സംവിധാനം തകര്‍ത്തെറിഞ്ഞ ബി.ജെ.പിയ്ക്ക് ജനാധിപത്യത്തെക്കുറിച്ച്‌ സംസാരിക്കാന്‍ എന്താണ് അവകാശമെന്ന് ചോദിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു. നിയമസഭാ സമിതികളെ നിശ്ചയിക്കുന്നത് സ്പീക്കറാണെന്നും റോയിയെ നിയമിച്ചതില്‍ രാഷ്ട്രീയമില്ലെന്നും തൃണമൂല്‍ ചീഫ് വിപ്പ് തപസ് റോയ് പറഞ്ഞു. പാര്‍ട്ടി എം.എല്‍.എയായ അശോക് ലാഹിരിയെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനാക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്.

No comments