യഡ്ഡിക്ക് പകരം ആര്..?? നിരവധി പേരുകൾ പരിഗണനയിൽ..!! പിഴച്ചാല്‍ ഡികെ കയറി ഗോളടിക്കും..!! ശ്രദ്ധയോടെ ബിജെപി..
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബി.എസ് യെദ്യുരപ്പ രാജിവച്ചിരിക്കുകയാണ് കര്‍ണാടകയില്‍. ഏറെ നാളത്തെ നാടകങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം സ്ഥാനം രാജിവച്ചിരിക്കുന്നത്. പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരാകും എന്നതാണ് ഇനിയുളള ചര്‍ച്ച.
നിരവധി പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് തങ്ങളുടെ സമുദായത്തില്‍ നിന്നുളളയാള്‍ വേണമെന്ന് ലിംഗായത്ത് സമുദായക്കാര്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. നിലവില്‍ ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍ ബസന്‍ഗൗണ്ട രാമന്‍ഗൗഡ പട്ടീല്‍ യത്നല്‍, അരവിന്ദ് ബെല്ലാട്, മുരുകേശ് നിരാനി എന്നിവരുടെതാണ്.
ഇവരില്‍ മുരുകേശ് നിരാനി ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ ഞായറാഴ്‌ച സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.നിലവില്‍ സംസ്ഥാന ഖനന വകുപ്പ് മന്ത്രിയാണ് മുരുകേശ് നിരാനി. ഇതോടൊപ്പം ആഭ്യന്തര മന്ത്രിയായ ബസവരാജ് ബൊമ്മൈയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി കേള്‍ക്കുന്നുണ്ട്.
എന്നാല്‍ മുരുകേശ് നിരാനി കേന്ദ്ര നേതാക്കളെ കണ്ടത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഗൗഡ സമുദായത്തിന് പ്രാമുഖ്യം ലഭിച്ചാല്‍ മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയോ സി.ടി രവിയോ മുഖ്യമന്ത്രിയാകും. ആര്‍.അശോക്, സി.എന്‍ അശ്വന്ത് നാരായണന്‍ എന്നിവര്‍ക്കും സാദ്ധ്യത കല്‍പ്പിക്കുന്നുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഇന്ന് രാജി പ്രഖ്യാപിച്ചപ്പോള്‍ യെദ്യൂരുപ്പ വികാരഭരിതനായാണ് പ്രതികരിച്ചത്. ദു:ഖം കൊണ്ടല്ല സന്തോഷം കൊണ്ടാണ് കണ്ണീരണിഞ്ഞതെന്നും യെദ്യൂരപ്പ പ്രതികരിച്ചു. 75 വയസിന് ശേഷവും തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതിന് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് നന്ദി പറഞ്ഞു.

No comments