ഗ്രൂപ്പുകളെ ഇനി ഹൈകമാന്‍ഡ് പരിഗണിക്കില്ല..!! കെ.സി. വേണുഗോപാലിനെ പുറത്തു ചാടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് കൊടിക്കുന്നിൽ..!! മുതിർന്ന നേതാക്കളുടെ..
ഗ്രൂപ്പുകളെ പരിഗണിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഇപ്പോഴെടുത്ത തീരുമാനമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്.
മുന്‍കാലങ്ങളില്‍ ഹൈകമാന്‍ഡ് ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നു. അവര്‍ പറയുന്ന രീതിയിലുള്ള തീരുമാനങ്ങളും ഭാരവാഹി പട്ടികകളുമാണ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഹൈകമാന്‍ഡ് കൈക്കൊണ്ട തീരുമാനം ഇനി ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് -കൊടിക്കുന്നില്‍ പറഞ്ഞു.
ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമസഭകക്ഷി തലത്തിലും കെ.പി.സി.സിയിലും മാറ്റമുണ്ടായത്. പാര്‍ട്ടിയില്‍ രണ്ട് ചേരിയുണ്ടെന്ന് പറയാന്‍ പറ്റില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് അവസാനിക്കാന്‍ പോവുകയാണ്. ഇപ്പോള്‍ നിയമിച്ച പട്ടിക പുന:പരിശോധിക്കാനും പോകുന്നില്ല.
മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകള്‍ പല തെറ്റിദ്ധാരണകളുടെയും കമ്യൂണിക്കേഷന്‍ ഗ്യാപ്പിന്‍റെയും ഭാഗമായി വന്നതാണ്. പക്ഷേ, ചര്‍ച്ചകള്‍ നടന്നില്ല എന്ന ആരോപണം ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് തന്നെ പറഞ്ഞിട്ടുണ്ട്.
കെ.സി. വേണുഗോപാലിനെതിരെ പി.എസ്. പ്രശാന്ത് നടത്തിയ ആരോപണങ്ങളോട് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കെ.സി. വേണുഗോപാലിനെതിരെ പലരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ കെ.സി. വേണുഗോപാല്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല.
കെ.സി. വേണുഗോപാലിനെ ഹൈകമാന്‍ഡിന് വിശ്വാസമുണ്ട്. അദ്ദേഹത്തെ ഏതുവിധേനയും പുകച്ച് പുറത്തുചാടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. താന്‍ ഒരു ഗ്രൂപ്പിന്‍റെയും മുഖ്യധാരയിലില്ല. താന്‍ എന്നും ഹൈകമാന്‍ഡിനൊപ്പമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

No comments