അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഭവാനിപൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ മമതക്കെതിരെ കോൺഗ്രസ്..
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
മമതക്കെതിരെ കോണ്‍ഗ്രസ് പ്രചാരണവും നടത്തില്ല.
'മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ അത് ബി.ജെ.പിയെ പരോക്ഷമായി സഹായിച്ചേക്കും, അതിനോട് ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല' -ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനും എം.പിയുമായ അധീര്‍രഞ്ജന്‍ ചൗധരി പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷം പേര്‍ക്കും തൃണമൂലിനെതിരെ മത്സരിക്കണമെന്നായിരുന്നു അഭിപ്രായം എന്നാല്‍ അവസാന തീരുമാനം ഹൈക്കമാന്‍ഡിന് വിടുകയായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ അടുക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. വിശാല പ്രതിപക്ഷ ഐക്യത്തിനായി കഴിഞ്ഞ ജൂൈല 28ന് മമത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു.
ദക്ഷിണ കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ മണ്ഡലത്തിലേക്ക് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മമതയെ സ്ഥാനാര്‍ഥിയായി തൃണമൂല്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍-മേയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ സുവേന്ദുവിന്‍റെ വെല്ലുവിളി സ്വീകരിച്ചാണ് തന്‍റെ സ്വന്തം തട്ടകമായ ഭവാനിപൂര്‍ വിട്ട് മമത നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടിയത്. മമതക്കായി കൃഷി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ശോഭന്‍ദേവ് ഛത്തോപാധ്യായ എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു.
സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുകയായിരുന്നു. മേയില്‍ തെരഞ്ഞെടുപ്പ് നടക്കാതിരുന്ന മുര്‍ഷിദാബാദ് ജില്ലയിലെ സംസര്‍ഖഞ്ച്, ജാങ്കിപൂര്‍ സീറ്റുകള്‍ക്കൊപ്പം സെപ്റ്റംബര്‍ 30നായിരിക്കും ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ മൂന്നിനായിരിക്കും വോട്ടെണ്ണല്‍.

No comments