സുധീരനെതിരെ പി ജെ കുര്യന്‍; അധികാരവും ശക്തിയും ഉള്ള കാലത്ത് ആകാമായിരുന്നു രാജി
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എഐസിസിയില്‍ നിന്നും രാജിവെച്ച വി എം സുധീരന്റെ നടപടിയില്‍ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് മുതിർന്ന നേതാവ് പി ജെ കുര്യന്‍. അധികാരവും ശക്തിയുമുണ്ടായിരുന്ന കാലത്ത് പല സ്ഥാനങ്ങളും വഹിച്ചിരുന്ന സുധീരന്‍ പാർട്ടി ക്ഷീണിച്ചിരിക്കുന്ന സമയത്ത് രാജിക്ക് മുതിർന്നത് ശരിയാണോ എന്ന് ചോദിച്ച പി ജെ കുര്യന്‍ അധികാരമുള്ള സമയത്ത് ആകാമായിരുന്നു ഇത്തരം 'ലക്ഷ്വറി' എന്നും വിമർശിച്ചു.
രാജിവെയ്ക്കുന്നതിന് പകരം കമ്മിറ്റികളില്‍ സജീവമായി അഭിപ്രായമറിയിക്കുകയും നേതൃത്വത്തിന് തെറ്റുപറ്റിയെങ്കില്‍ തിരുത്തുകയായിരുന്നു വേണ്ടതെന്നും പി ജെ കുര്യന്‍ പറഞ്ഞു. അതിനുപകരം കോണ്‍ഗ്രസ് അധികാരമില്ലാതെ ശക്തി ക്ഷയിച്ചിരിക്കുമ്പോള്‍ രാജിവെച്ച സുധീരന്റെ നിലപാട് ഒരുതരത്തിലും നീതികരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് വി എം സുധീരന്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സുധീരന്‍ ഉയർത്തിയത്. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് യോജിക്കാത്ത നടപടികള്‍ ഉണ്ടായതാണ് പ്രതികരിക്കാന്‍ കാരണമെന്നും പാര്‍ട്ടിയുടെ പുതിയ നേതൃത്വം പ്രതീക്ഷയ്ക്ക് ഉയര്‍ന്നില്ലെന്നും സുധീരന്‍ പറഞ്ഞു.
പരാതികള്‍ ചൂണ്ടിക്കാണിച്ചിട്ടും നേതൃത്വം അത് പരിഗണിച്ചില്ല. കോണ്‍ഗ്രസിലെ തെറ്റായ ശൈലികളും പ്രവര്‍ണതകളുമാണ് ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ ആകുലതകള്‍ താരീഖ് അന്‍വറുമായി പങ്കുവെച്ചു. പാര്‍ട്ടിയെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ഹൈക്കമാന്റില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.
സുധീരന്‍ പറഞ്ഞത്: ''താരീഖ് അന്‍വര്‍ എനിക്ക് പറയാനുള്ളത് ശ്രദ്ധിച്ചു കേട്ടു. കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതിയ നേതൃത്വം വളരെ പ്രതീക്ഷയോടെയാണ് വന്നത്. പക്ഷെ, പ്രതീക്ഷക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകാത്ത സാഹചര്യമുണ്ടായി. തെറ്റായ ശൈലിയും പ്രവണതകളും പ്രകടമായി. അതൊന്നും സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ഇതോടെയാണ് ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. ഇപ്പോഴും എന്റെ മനസിലെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. തെറ്റായ ശൈലികള്‍ പാര്‍ട്ടിക്ക് ദോഷമായി വരും, ഇതും ഞാന്‍ താരീഖ് അന്‍വറിനോട് പറഞ്ഞിട്ടുണ്ട്.''
''ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിക്കുന്ന നടപടികള്‍ തീരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തീരുമാനങ്ങളും നടപടികളും എങ്ങനെ വരുമെന്ന് ഞാന്‍ കാത്തിരിക്കുകയാണ്. പറഞ്ഞ കാര്യങ്ങള്‍ക്ക് ഉചിതമായ പരിഹാരമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകണം. ശക്തിപ്പെടുത്തണം. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ കനത്ത തിരിച്ചടിയായിരിക്കും പാര്‍ട്ടി നേരിടേണ്ടി വരുക. ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ഒരു നിലപാടിലും മാറ്റമില്ല.''

No comments