29 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്..!! നാളെ മുതല്‍ മത്സരിച്ച് അംഗങ്ങളെ ചേര്‍ക്കാനൊരുങ്ങി എ,ഐ ഗ്രൂപ്പുകൾ..!! കെ സുധാകരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറഞ്ഞതോടെ കരുതലോടെ ഗ്രൂപ്പുകള്‍.. ഒന്നിച്ചു നീങ്ങാന്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും
നാളെ മുതല്‍ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പാര്‍ട്ടി അംഗത്വ വിതരണം നാളെ ആരംഭിക്കും.
പിസിസി ആസ്ഥാനത്ത് രാവിലെ 11ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. നവംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് അംഗത്വ വിതരണം.
ഡിസിസി തൊട്ട് താഴോട്ടുള്ള കമ്മിറ്റികള്‍ ഇതിനു നേതൃത്വം കൊടുക്കും. ഏപ്രില്‍ ഒന്നിനും 15നും ഇടയില്‍, അംഗീകരിക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ പട്ടിക ഡിസിസികള്‍ പ്രസിദ്ധീകരിക്കും. 16 മുതല്‍ ബൂത്ത്, ബ്ലോക്ക് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡിസിസികളിലെ തെരഞ്ഞെടുപ്പും ഓഗസ്റ്റില്‍ കെപിസിസി തെരഞ്ഞെടുപ്പും നടക്കും.
നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ചേരുന്ന കെപിസിസി നേതൃയോഗങ്ങള്‍ അംഗത്വ വിതരണത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. പുതുതായി രൂപീകരിച്ച സിയുസികളെ അംഗത്വ വിതരണത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം കെപിസിസി പരിഗണിക്കുന്നുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആവേശം കൂടുമെന്ന് ഉറപ്പാണ്.
നാളെ മുതല്‍ ഗ്രൂപ്പുകള്‍ മത്സരിച്ച് ആളെ ചേര്‍ക്കുന്ന നടപടികള്‍ ഉണ്ടാകും. എ,ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് നീങ്ങാനാണ് പ്രാഥമിക ധാരണ. സംസ്ഥാന നേതൃത്വത്തിന് ബദലാകുക എന്നതാണ് ഇരു ഗ്രൂപ്പിന്റെയും ലക്ഷ്യം. അതേസമയം ഔദ്യോഗിക വിഭാഗവും ഒട്ടും വിട്ടുകൊടുക്കില്ല.
ആവേശത്തോടെ തെരഞ്ഞെടുപ്പിനെ ഏറ്റെടുക്കാനാണ് ഇരു വിഭാഗവും ശ്രമിക്കുന്നത്. ഏറ്റവുമൊടുവില്‍ 1992 ലാണ് കേരളത്തില്‍ വാശിയേറിയ സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എ കെ ആന്റണിയും വയലാര്‍ രവിയും തമ്മില്‍ നടന്ന മത്സരത്തില്‍ വയലാര്‍ രവിയാണ് അന്നു വിജയിച്ചത്.
No comments