കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ചുവടുവെച്ച് മമത..!! ലോക്സഭാ തെരഞ്ഞെടുപ്പിൽ..
കോണ്‍ഗ്രസ് വിട്ട മുന്‍ക്രിക്കറ്റ് താരവും മുന്‍ എം.പിയുമായ കീര്‍ത്തി ആസാദ്, ജനതാദള്‍ യുവില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് പവന് വര്‍മ എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍.
ഡല്‍ഹിയിലെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വാറും തൃണമൂലില്‍ ചേര്‍ന്നു.
ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്ബ് വിവിധ സംസ്ഥാനങ്ങളിലേക്ക് വേരു പടര്‍ത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസിെന്റ ബിഹാറിലേക്കുള്ള ചുവടുവെപ്പായാണ് പവന് വര്‍മയുടെയും കീര്‍ത്തി ആസാദിെന്റയും കടന്നു വരവിനെ കാണുന്നത്.
ദര്‍ഭംഗയില്‍ നിന്ന് മൂന്നു വട്ടം ജയിച്ച കീര്‍ത്തി ആസാദ്, ബി.ജെ.പി സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ എത്തിയത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് പുറത്താക്കലിനു കാരണമായത്.
പ്രശാന്ത് കിഷോറിനൊപ്പം കഴിഞ്ഞ ജനുവരിയില്‍ പുറത്താക്കപ്പെടുന്നതു വരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിെന്റ വിശ്വസ്തനായിരുന്നു പവന് വര്‍മ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നിലപാടാണ് പുറത്താക്കലിലേക്കു നയിച്ചത്. ശക്തമായ പ്രതിപക്ഷവും അര്‍ഥപൂര്‍ണമായ പാര്‍ട്ടിയും മമത കെട്ടിപ്പടുക്കുന്നതു കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പവന് വര്‍മ പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സര്‍ക്കാറുണ്ടാക്കാന്‍ മമത ഡല്‍ഹിയില്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമത വീണ്ടും മുഖ്യമന്ത്രിയായ ശേഷം മുകുള്‍ റോയി അടക്കം പശ്ചിമ ബംഗാളിലെ നിരവധി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. ത്രിപുര, ഗോവ, ബിഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രമുഖ നേതാക്കള്‍ മമതയുടെ പാര്‍ട്ടിയിലെത്തി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ കരുത്തു നേടാനുള്ള ശ്രമങ്ങളിലാണ് മമത. ശീതകാല പാര്‍ലെമന്റ് സമ്മേളനത്തിനു മുമ്ബായി ഡല്‍ഹിയില്‍ എത്തിയ മമത, പ്രതിപക്ഷത്തിെന്റ സഭാതല ഏകോപനത്തിന് വിവിധ പ്രതിപക്ഷ നേതാക്കളെ കാണുന്നുണ്ട്.
കഷ്ടപ്പെടാന്‍ തയാറല്ലാത്തവരാണ് കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേരുന്നതെന്നും രാജ്യത്തിനു വേണ്ടി പൊരുതാന്‍ തയാറുള്ളവര്‍ പാര്‍ട്ടിക്കൊപ്പമാണെന്നും കീര്‍ത്തി ആസാദിനെക്കുറിച്ച് പരാമര്‍ശിക്കവേ, കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു.
No comments