Breaking News

'ധൈര്യമുണ്ടെങ്കില്‍ റായ്ബറേലിയില്‍ മത്സരിക്കൂ'..!! പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച്‌ കോൺഗ്രസ് വിട്ട അദിതി സിങ്..


 റായ്ബറേലിയില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച്‌ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും നിലവിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ അദിതി സിങ്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് അദിതി സിങ് പ്രിയങ്ക ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചത്. 2017ലാണ് അദിഥി സിംഗ് കോണ്‍ഗ്രസ് സീറ്റില്‍ ആദ്യമായി യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അദിതി ബി.ജെ.പിയില്‍ ചേര്‍ന്നത്. റായ്ബറേലിയുടെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസ് അംഗത്വവും എം.എല്‍.എ പദവിയും രാജിവെക്കുന്നതായി കഴിഞ്ഞദിവസം അദിതി അറിയിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് റായ്ബറേലി നിയമസഭാ സീറ്റ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ റായ്ബറേലിയിലെയും രാഹുല്‍ ഗാന്ധിയുടെ പഴയ മണ്ഡലമായ അമേത്തിയിലെയും ആളുകളെ നിസ്സാരമായി എടുത്തതെന്ന് എനിക്കറിയില്ല. ഇവിടുത്തെ ജനങ്ങള്‍ മറ്റാരേക്കാളും ക്ഷമയുള്ളവരാണ്. തിരിഞ്ഞുനോക്കിയില്ലെങ്കിലും അവര്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ടുചെയ്തു. എംപിയായ സോണിയ ഗാന്ധി പോലും മണ്ഡലം സന്ദര്‍ശിച്ചിട്ടില്ല. ഇനി വോട്ടുചോദിച്ചുവരാന്‍ അവര്‍ക്ക് നാണക്കേടുണ്ടാകും. അവിടുത്തെ ജനങ്ങള്‍ അങ്ങേയറ്റം ദേഷ്യത്തിലാണെന്നും അവര്‍ പറഞ്ഞു.

തന്റെ പിതാവ്‌അഖിലേഷ് കുമാര്‍ സിംഗ് അഞ്ച് തവണ റായ്ബറേലി എം.എല്‍. എയുമായിരുന്നു. 2019ല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷവും ഇവിടുത്തെ ജനങ്ങള്‍ ഒരു കുടുംബത്തെ പോലെ എന്നോടൊപ്പം നിന്നിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ ആയാലും സ്വതന്ത്രനായാലും ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമാണ് എന്റെ അച്ഛന്‍ ഈ സീറ്റില്‍ പലതവണ വിജയിച്ചത്. ഞാന്‍ ആ പൈതൃകം തുടടര്‍ന്നു. എനിക്ക് പറ്റാവുന്ന രീതിയിലെല്ലാം അച്ഛന്റെ പാതയിലൂടെ ജനങ്ങളെ ഇനിയും സഹായിക്കുമെന്നും അദിതി പറഞ്ഞു.

ബി.ജെ.പിക്ക് ഇതുവരെ വിജയിക്കാന്‍ കഴിയാത്ത മണ്ഡലമാണ് റായബറേലി. ഇത്തവത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായ റായബറേലിയില്‍ നിന്ന് അദിതി സിങ്ങിലൂടെ ആ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

No comments