മേഘാലയയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ മുന്നണിയിൽ..
മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ അടക്കം 12 എം.എല്‍.എമാര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബാക്കിയുള്ള അഞ്ച് എം.എല്‍.എമാരാണ് നിയമസഭാ കക്ഷി നേതാവ് അംപരീന്‍ ലിങ്‌ദോയുടെ നേതൃത്വത്തില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) നയിക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയന്‍സിന് പിന്തുണ പ്രഖ്യാപിച്ചത്.
മേഘാലയയില്‍ ബി.ജെ.പിയും ഇതേ സഖ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ''സര്‍ക്കാരിനെ ശക്തിപ്പെടുത്താനായി ഞങ്ങളുടെ എല്ലാ പിന്തുണയും എം.ഡി.എ (മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്)ക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ യോജിച്ചുള്ള പ്രവര്‍ത്തനം സംസ്ഥാനത്തെ മുന്നോട്ടു നയിക്കും'' -കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.
എം.അംപ്രീന്‍ ലിങ്‌ദോ, മെറാല്‍ബോണ്‍ സീം, മൊഹേന്ദ്രോ റാപ്‌സാങ്, കിംഫ മാര്‍ബാനിയാങ്, പി.ടി സോക്മീ എന്നിവരാണ് എം.ഡി.എ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
അധികാരമോഹികള്‍ കൈകോര്‍ത്തു എന്നാണ് പുതിയ രാഷ്ട്രീയ നീക്കത്തോട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. കോണ്‍ഗ്രസും എന്‍.പി.പി നയിക്കുന്ന എം.ഡി.എയും തമ്മില്‍ സഖ്യം പ്രഖ്യാപിച്ചതോടെ മേഘാലയയില്‍ വിശ്വസനീയമായ ബദല്‍ തൃണമൂല്‍ മാത്രമാണെന്ന് തെളിഞ്ഞെന്നും അവര്‍ വ്യക്തമാക്കി.

No comments