Breaking News

കൗണ്‍സിലര്‍മാരും ഷിന്‍ഡെ പക്ഷത്തേക്ക്.. പാര്‍ട്ടി ചിഹ്നം നഷ്‌ട...


 ഭൂരിപക്ഷം എം.എല്‍.എമാരും മറുകണ്ടം ചാടിയെങ്കിലും ശിവസേനയുടെ ഔദ്യോഗിക ചിഹ്‌നമായ അമ്ബും വില്ലും ഔദ്യോഗിക വിഭാഗത്തിന് നഷ്‌ടപ്പെടില്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ഭൂരിപക്ഷമുള്ള ഷിന്‍ഡെ പക്ഷത്തിന് ചിഹ്നം ലഭിച്ചേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് ഉദ്ധവിന്റെ വിശദീകരണം.

അതിനിടെ, താനെയ്‌ക്ക് പിന്നാലെ നവിമുംബയ്, കല്യാണ്‍-ഡോംബിവ്‌ലി കോര്‍പ്പറേഷനിലെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. 122 അംഗ കല്യാണ്‍ ഡോംബിവ്‌ലി കോര്‍പ്പറേഷനിലെ 84 സേനാ കൗണ്‍സിലര്‍മാരില്‍ 40 പേരാണ് ഷിന്‍ഡെ പക്ഷത്തേക്ക് നീങ്ങിയത്. 111 അംഗ നവി മുംബയ് കോര്‍പ്പറേഷനിലെ 38 കൗണ്‍സിലര്‍മാരില്‍ 32 പേര്‍ ഷിന്‍ഡേയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ശിവസേനയുടെ സ്വന്തമായതൊന്നും ആര്‍ക്കും മോഷ്‌ടിക്കാനാകില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. വിമതര്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. എം.എല്‍.എമാര്‍ വിട്ടുപോയാല്‍ പാര്‍ട്ടി ഇല്ലാതാകില്ല. നിയമസഭാകക്ഷിയും രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്‌ട്രീയ കക്ഷിയും രണ്ടാണ്. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച്‌ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. നിയമവിദഗ്ദ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തു. ആര്‍ക്കെങ്കിലും എടുത്തു കൊണ്ടുപോകാന്‍ പറ്റിയ സാധനമല്ല ശിവസേനയെന്നും ഉദ്ധവ് വ്യക്തമാക്കി. ഔദ്യോഗിക വിഭാഗം സുപ്രീംകോടതിയില്‍ നല്‍കിയ കേസ് പരിഗണിക്കുന്ന ജൂലായ് 11ന് രാജ്യത്ത് ജനാധിപത്യത്തിന്റെ ദിശ വ്യക്തമാകുമെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.

എം.എല്‍.എമാര്‍ക്ക് പിന്നാലെ കോര്‍പ്പറേഷന്‍ കൗണ്‍സിലിലും പിന്തുണ നഷ്‌ടമായിക്കൊണ്ടിരിക്കുമ്ബോഴും പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചു. സേന വലുതാക്കിയവരാണ് പാര്‍ട്ടി വിടുന്നത്. അവരെ വലുതാക്കിയവര്‍ ഇപ്പോഴും ഇവിടെയുണ്ട്.

No comments