Breaking News

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 26-ാം വാര്‍ഷികദിനം; കനത്ത സുരക്ഷയില്‍ അയോധ്യ..


ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ഉണര്‍ന്നു തുടങ്ങിയ അയോധ്യയിലേക്കാണ് എല്ലാ കണ്ണുകളും. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 26-ാം വാര്‍ഷികദിനമായ വ്യാഴാഴ്ച ഇവിടെ പൂജകളും ഹോമങ്ങളും മതപരിപാടികളുമായി 'ശൗര്യ ദിവസ്' ആഘോഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് ഒരു വിഭാഗം ശൗര്യ ദിവസവും മറുവിഭാഗം ദുഃഖദിവസവും ആചരിച്ചപ്പോള്‍ അയോധ്യയിലും ഫൈസാബാദിലും വന്‍ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണയും വന്‍ സന്നാഹമുണ്ട്.
'ശൗര്യ ദിവസി'നു പിന്നാലെ 18ന് ഭഗവത്ഗീതയുടെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട 'ഗീതാജയന്തി' യും ഇവിടെ നടത്തുന്നുണ്ട്. ശ്രീരാമക്ഷേത്രനിര്‍മാണമെന്ന ആവശ്യവുമായി വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 'ധര്‍മസഭ' ഒരാഴ്ച മുന്‍പാണ് നടന്നത്.
ഞായറാഴ്ച ലക്ഷങ്ങളെ പങ്കെടുപ്പിച്ച്‌ ഡല്‍ഹിയിലും ധര്‍മസഭ നടത്താനിരിക്കുകയാണ്. ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ 5000 സന്യാസിമാരെ പങ്കെടുപ്പിച്ച്‌ പ്രയാഗ്‌രാജില്‍ 'ധര്‍മ സംസദ്' നടത്തും. രാമക്ഷേത്രം, ഗോരക്ഷ, ഗംഗാനദി, സാമൂഹിക സൗഹാര്‍ദം എന്നിവയാണ് ഇതിലെ ചര്‍ച്ചാവിഷയങ്ങള്‍. അടുത്ത കുംഭമേളയിലാണ് ഭാവിപരിപാടികള്‍ക്കു രൂപം നല്‍കുക.

No comments