Breaking News

ഇങ്ങോട്ടുവരുന്നത് ഞങ്ങളെ മക്കളെ ഇനിയും കൊല്ലാനോ...




കാസര്‍കോട്: കല്യോട്ടെ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് അതിക്രമത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു.

പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സി.പി.എം സംഘം പെരിയ കല്യോട്ട് ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്തപ്രതിഷേധവുമായി രംഗത്തെത്തിയത്. നേതാക്കള്‍ക്കെതിരെ യുവാക്കളും സ്ത്രീകളും രോഷത്തോടെ ആഞ്ഞടുക്കുകയായിരുന്നു. പ്രതിഷേധിച്ച്‌ റോഡിന് കുറുകെ കിടന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം നേതാക്കളെ ചിലര്‍ അസഭ്യം പറഞ്ഞു.

പ്രതിഷേധം വകവയ്‌ക്കാതെ സി.പി.എം സംഘം തകര്‍ന്ന വീടുകളും സ്ഥാപനങ്ങളും പാര്‍ട്ടി ഓഫീസുകളും സന്ദര്‍ശിച്ച ശേഷം മടങ്ങി
സന്ദര്‍ശനം തടയരുതെന്നും പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട പൊലീസുകാരോട് പിരിഞ്ഞുപോകില്ലെന്ന് ഉറച്ചസ്വരത്തില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

''എന്തുസമാധാനം ഉണ്ടാക്കാനാണ് ഇങ്ങോട്ടുവരുന്നത്...എന്തുചെയ്താലും ഞങ്ങടെ മക്കളെ ഇനി തിരിച്ചു കിട്ടുമോ...രണ്ടു ജീവനെടുത്തതല്ലേ. ഇനിയെന്തിനാണ് വീണ്ടും വരുന്നത്, ഞങ്ങളെ മക്കടെ കുഴി മാന്താനോ, ഞങ്ങളെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നത്'' സ്ത്രീകള്‍ ആര്‍ത്തലച്ച്‌ വിളിച്ചു ചോദിച്ചു.

'കൊന്നിട്ടല്ല പാര്‍ട്ടിയുണ്ടാക്കേണ്ടത്. ഞങ്ങള്‍ക്ക് ഇനിയും മക്കളുണ്ട്. അവര്‍ക്കും ജീവിക്കേണ്ടേ. അവരെയും കൊല്ലാനാണോ ഉദ്ദേശ്യമെന്നും' സ്ത്രീകള്‍ ഉച്ചത്തില്‍ ആക്രോശിച്ച്‌ ചോദിച്ചു.


No comments