Breaking News

കൃപേഷിന്റെ അമ്മ പറയുന്നുണ്ട് 'കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ' -വൈറലായി ഷാഫി പറമ്ബലിന്റെ കുറിപ്പ്


കാസര്‍കോട് യുവത്വത്തിലേക്ക് കാല് വെച്ച്‌ തുടങ്ങുന്നതിനിടെ എതിരാളികളുടെ കൊലക്കത്തികിരയാകേണ്ടി വന്ന രണ്ട് ചെറുപ്പക്കാരുടെ വേദനയില്‍ നീറുകയാണ് കാസര്‍കോട് ജില്ലയിലെ പെരിയ എന്ന പ്രദേശം. ഇരുവരും പാവപ്പെട്ട കുടംബത്തില്‍ നിന്നും വരുന്നവര്‍, നാളെ കുടുംബത്തിന്റെ അത്താണിയാകേണ്ടവര്‍. സങ്കടം അടക്കിപിടിക്കാനാവാതെ ,കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉരുകുകയാണ് ഈ വീടുകളിലേക്ക് കടന്നു ചെല്ലുന്ന സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള സന്ദര്‍ശകര്‍. വീട്ടുകാരുടെ ദുഖത്തിന് മുന്നില്‍ പിടിച്ച്‌ നില്‍ക്കാനാവാതെ വിതുമ്ബി കരയുകയായിരുന്നു കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് ചെന്നിത്തലയുമടക്കമുള്ള പ്രമുഖര്‍.

ഇതിനിടയിലാണ് മരിച്ച രണ്ട് വ്യക്തികളുടെയും അമ്മമാരെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്ബലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കൃപേഷിന്റെ അമ്മ ചോദിച്ച്‌ കൊണ്ടേയിരിക്കുന്നുണ്ട് ഇനി എങ്ങിനെ എന്റെ മകനെ കാണുമെന്ന് .. കാണാന്‍ കഴിയില്ലെന്ന് ബോധ്യം വരുമ്ബോഴായിരിക്കും അവര്‍ ആത്മഗതം പോലെ പറയുന്നുണ്ട് കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ എന്ന് ..
കുറച്ച്‌ ഓലയും ചോരാതിരിക്കാന്‍ ഒരു ടാര്‍പോളിന്‍ ഷീറ്റും മാത്രമുള്ള വീടെന്ന് പറയാന്‍ പറ്റാത്ത , ഇരുട്ട് മൂടിയ (കൊല്ലാന്‍ ഉത്തരവിട്ട കാലന്മാരുടെ മനസ്സില്‍ ഉള്ളത്ര ഇരുട്ട് ഇല്ല ) കൂരക്ക് കീഴില്‍ ജീവന്റെ ഒരു മിടിപ്പെങ്കിലും ബാക്കി ഉണ്ടായിരുന്നെങ്കില്‍ എന്ന് പെറ്റമ്മ കേഴുമ്ബോ എന്ത് പറഞ്ഞാ ആശ്വസിപ്പിക്ക ..ശരത്തിന്റെ അമ്മയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു . പെങ്ങളുടെ നിലവിളി ആ വീട്ടില്‍ നിലയ്ക്കുന്നില്ല .. കാരണം സ്വന്തം സഹോദരനെ കൊത്തി നുറുക്കിയിട്ടിരിക്കുന്നത് വീട്ടിലേക്കുള്ള വഴി മദ്ധ്യേ അവളാണ് ആദ്യം കാണേണ്ടി വന്നത്-ഷാഫി കുറിപ്പില്‍ പറയുന്നു.

No comments