Breaking News

സപ്തഭാഷാ സംഗമ ഭൂമിയിൽ പോരാട്ടം കടുക്കും.. ഒരു ലക്ഷത്തിൽ നിന്ന് വെറും 6000 ലേക്ക് ഭൂരിപക്ഷം കുത്തനെ കുറഞ്ഞ കാസർകോട്.. മണ്ഡലത്തെ കുറിച്ച് കൂടുതൽ അറിയാം...

ഇടതുപക്ഷത്തിന്റെ ഉരുക്ക്‌ കോട്ടയാണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട്‌ ചോര്‍ച്ചയുടെ ഞെട്ടല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നു വിട്ടുമാറിയിട്ടില്ല.

വോട്ട്‌ ബാങ്കിന്റെ കരുത്തിലാണ്‌ എ.കെ.ജി ലോക്‌സഭയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കാസര്‍ഗോഡ്‌ മത്സരിക്കാന്‍ തായാറുണ്ടോയെന്ന്‌ വെല്ലുവിളിച്ചത്‌. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ ആണ്‌ കാസര്‍കോഡ്‌ മണ്ഡലത്തിലെ നിലവിലെ ജനപ്രതിനിധി.
പാര്‍ലമെന്റിലെ സി.പി.എം കക്ഷി നേതാവും കരുണാകരന്‍ തന്നെ.ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌, മഞ്ചേശ്വരം, പയ്യന്നൂര്‍, കല്യാശ്ശേരി എന്നീ ഏഴ്‌ നിയമസഭ മണ്ഡലങ്ങളാണ്‌് ലോക്‌സഭ മണ്ഡലത്തിന്‌ കീഴില്‍ വരുന്നത്‌.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അതില്‍ അഞ്ചു മണ്ഡലങ്ങളും ഇടതിനൊപ്പമായിരുന്നു. യു.ഡി.എഫിനൊപ്പം നിന്ന രണ്ട്‌ മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ഥികളാണ്‌ വിജയിച്ചത്‌. മഞ്ചേശ്വരവും കാസര്‍ഗോഡും നിലവില്‍ യു.ഡി.എഫിനൊപ്പവും മറ്റെല്ലാ മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പവും ആണ്‌.

കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്‌ മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിന്റെ ഭൂരിപക്ഷം പതിനായിരത്തിനു മേലെ ആയിരുന്നു.

ഇതില്‍ മഞ്ചേശ്വരത്ത്‌ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്‌ എന്നതും നിര്‍ണായക കാര്യമാണ്‌. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ കാസര്‍ഗോഡ്‌ ലോക്‌സഭ മണ്ഡലം.

കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളും മണ്ഡലത്തിലാണ്‌. പെരിയ ഇരട്ടക്കൊലപാതകം, കര്‍ണാടക ന്യൂനപക്ഷ വോട്ടുകള്‍ തുടങ്ങി രാഷ്ര്‌ടീയമായ അടിയൊഴുക്കുകളും ഇക്കുറി തെരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കും.

കഴിഞ്ഞ 15 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ വെറും മൂന്ന്‌ തവണ മാത്രമാണ്‌ ഇടതുമുന്നണിയ്‌ക്ക്‌ വീഴ്‌ച നേരിട്ടത്‌. 1984 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഐ.രാമറൈ ആണ്‌ ഇവിടെ നിന്ന്‌ ജയിച്ച അവസാനത്തെ ഇടത്‌ ഇതര സ്‌ഥാനാര്‍ത്ഥി.

1971ല്‍ സി.പി.എമ്മിലെ അതികായനായ ഇ.കെ. നായനാരെ തോല്‍പിച്ച്‌ കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി രാമചന്ദ്രന്‍ കടന്നപ്പള്ളി രാഷ്‌ട്രീയ കേരളത്തെ ഞെട്ടിച്ചിരുന്നു. ഇതേ ചരിത്രം 1977ലും രാമചന്ദ്രന്‍ കടന്നപ്പള്ളി ആവര്‍ത്തിച്ചു.

തോറ്റത്‌ എം.രാമണ്ണറൈ. 1984ല്‍ മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ കോണ്‍ഗ്രസിലെ ഐ. രാമറൈ തോല്‍പിച്ചത്‌ സി.പി.എമ്മിലെ ഇ. ബാലാനന്ദനെ ആയിരുന്നു.

എന്നാല്‍, 1989ല്‍ രാമറൈയെ പരാജയപ്പെടുത്തിയ എം. രാമണ്ണറൈക്കൊപ്പം ഇടതുപക്ഷത്തേക്ക്‌ ചാഞ്ഞ മണ്ഡലത്തില്‍ പിന്നീട്‌ സി.പി.എമ്മിന്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇടതുപക്ഷത്തിന്‌ ഇത്തവണയും കാര്യമായ വെല്ലുവിളി കാസര്‍കോഡ്‌ നേരിടേണ്ടി വരില്ലെന്നാണ്‌ വിലയിരുത്തല്‍.
അതേ സമയം നായനാര്‍ക്കു പോലും അടിതെറ്റിയ മണ്ഡലം എന്ന ചരിത്രവും കൂട്ടിവായിക്കേണ്ടതുണ്ട്‌.

1971 ലും അടിയന്തരാവസ്‌ഥയെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ 1977 ലും ശക്‌തമായ ഇന്ദിരാ തരംഗം നിലനിന്ന 1984 ലും മാത്രമാണ്‌ വലതു പക്ഷത്തിനു ഇവിടെ ജയിക്കാനായത്‌. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴത്തില്‍ എല്‍.ഡി.എഫിലെ പി.കരുണാകരന്‍ കോണ്‍ഗ്രസിലെ ടി.സിദ്ദിഖിനെതിരേ കഷ്‌ടിച്ചാണ്‌ ജയിച്ചു കയറിയത്‌.

കേവലം 6921 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ബി.ജെ.പിക്ക്‌ സ്വാധീനമുള്ള മണ്ഡലം ആണെങ്കില്‍ കൂടി ഇവിടെ പ്രധാന പോരാട്ടം ഇക്കുറിയും യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ തന്നെ. 1957ലാണ്‌ കാസര്‍കോഡ്‌ സ്വതന്ത്ര മണ്ഡലമായത്‌.

2014ലെ വോട്ടുനില:

പി.കരുണാകരന്‍ (സി.പി.എം-എല്‍.ഡി.എഫ്‌) -3,84,964
ടി. സിദ്ദിഖ്‌ (കോണ്‍-യു.ഡി.എഫ്‌) -3,78,043
കെ. സുരേന്ദ്രന്‍ (ബി.ജെ.പി-എന്‍.ഡി.എ) 1,72,826

ഭൂരിപക്ഷം- 6921

No comments