Breaking News

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാം: നിര്‍ണായക പ്രഖ്യാപനവുമായി മമതാ ബാനര്‍ജി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് ഏറ്റുവാങ്ങിയ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഒരു കഴിവ് കെട്ട മുഖ്യമന്ത്രിയാണെന്ന് ഞാന്‍ സ്വയം മനസിലാക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും തുടരാന്‍ ഞാനില്ല. മുഖ്യമന്ത്രി കസേര തനിക്ക് ഒന്നുമല്ല. പാര്‍ട്ടിയാണ് എനിക്ക് എല്ലാമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം ആദ്യമായി വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

താന്‍ മുഖ്യമന്ത്രിയായി തുടരാനില്ലെന്ന കാര്യം പാര്‍ട്ടി യോഗങ്ങളില്‍ ഉന്നയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്‌ക്കാനുള്ള തന്റെ തീരുമാനം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ലെന്നും മമത വിശദീകരിച്ചു. താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ അദ്ധ്യക്ഷ മാത്രമായി തുടരാനുള്ള തന്റെ തീരുമാനം യോഗം അംഗീകരിച്ചില്ലെന്നും മമത പറയുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനവും.

No comments