Breaking News

ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് നേതാക്കള്‍, ആരാകും മുഖ്യമന്ത്രി? നിര്‍ണായ നീക്കങ്ങളുമായി കോണ്‍ഗ്രസ്..

ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കത്തയച്ചു.
പാര്‍ട്ടിയുടെ 40 എം.എല്‍.എമാരാണ് സോണിയക്ക് കത്തയച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ശിവസേനയും ഒരുഭാഗത്തുണ്ട്.
പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് സോണിയയുമായും എന്‍.സി.പി നേതാവ് ശരദ് പവാറുമായും ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാക്കളും യോഗത്തിനെത്തിയിട്ടുണ്ട്.
ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന് മുംബയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ വച്ചാണ് നടക്കുന്നത്.

അതേസമയം,​ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് അവരുടെ അഹങ്കാരം കാരണമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കണോ, പിന്തുണച്ചാല്‍ തന്നെ സര്‍ക്കാറിന്റെ ഭാഗമാവണോ, സ്‌പീക്കര്‍ പദവി ഏറ്റെടുക്കണോ തുടങ്ങിയ സുപ്രധാന തീരുമാനങ്ങള്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ്കമ്മറ്റി യോഗത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയില്‍ ശിവസേനാ നേതൃത്വത്തില്‍ ഭരണം വരണമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ അനിവാര്യമായിരിക്കേ എന്തു നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുക എന്നാണ് ഇനി അറിയേണ്ടത്.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്താനാണെങ്കില്‍ പോലും വര്‍ഗീയ നിലപാടുകളുള്ള ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
സംസ്ഥാന നേതൃത്വം ഒന്നടങ്കം ശിവസേനയെ പിന്തുണയ്ക്കണെ എന്നാവശ്യപ്പെടുമ്ബോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്.

ഒന്നുകില്‍ ശിവസേനയെ പിന്തുണയ്ക്കാതിരിക്കുക അല്ലെങ്കില്‍ പുറത്തു നിന്ന് പിന്തുണയ്ക്കുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള പോംവഴി.
അതേ സമയം പിന്തുണയ്ക്കുകയാണെങ്കില്‍ തന്നെ ശിവസേന -എന്‍.സി. പി മന്ത്രിസഭയില്‍ ചേരാനുള്ള സാദ്ധ്യത വിരളമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീവ്രശ്രമമാണ് ശിവസേന തുടരുന്നത്.
സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി ഗവര്‍ണ്ണറെ അറിയിച്ചതിന് പിന്നാലെ സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാ ശിവസേനയെ ഇന്നലെ ഗവര്‍ണ്ണര്‍ ഭാഗത് സിംഗ് കോഷിയാരി സര്‍ക്കാര്‍രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു.

ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആര് മുഖ്യമന്ത്രിയാകും എന്നതിനെപ്പറ്റി മഹാരാഷ്‌ട്രയില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. താക്കറെ കുടുംബത്തില്‍ നിന്ന് ആദിത്യ താക്കറെ മുഖ്യമന്ത്രി കസേരയിലേക്ക് എത്താനാണ് കൂടുതല്‍ സാദ്ധ്യത.

സേനാ തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് പറയുന്നവരുമുണ്ട്. സര്‍ക്കാരുകളെ നിയന്ത്രിക്കുമ്ബോഴും അധികാര കസേരയില്‍ നിന്നും എന്നും മാറി നിന്നിട്ടുളള ചരിത്രമാണ് ശിവസേനയ്‌ക്കുളളത്.
ഇത്തവണയും അങ്ങനെയൊരു തീരുമാനത്തിലേക്ക് സേന കടന്നാല്‍ താക്കറെ കുടുംബത്തിന്റെ വിശ്വസ്തനും നിയമസഭാ കക്ഷി നേതാവുമായ ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. മുന്‍ മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രാംദാസ് കഥമും പരിഗണനാ പട്ടികയിലുണ്ട്.

No comments