Breaking News

'ഇത്തരം കീടങ്ങളെ അമിത് ഷാ ഉടന്‍ ഇല്ലാതാക്കണം.., കൈകള്‍ വെട്ടണം'..!! അമിത് ഷായെയും, കേന്ദ്രത്തെയും പിന്തുണച്ച്‌ ശിവസേന..!!

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കേന്ദ്രത്തെയും പിന്തുണച്ച്‌ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേന.
ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന'യിലാണ് അമിത് ഷായെയും കേന്ദ്രത്തെയും പിന്തുണച്ചുകൊണ്ടുള്ള മുഖപ്രസംഗം വന്നത്. ഷര്‍ജീലിനെ 'കീടം' എന്നാണു ശിവസേന മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ഷര്‍ജീലിനെ പോലുള്ള 'കീടങ്ങളെ' ഉടന്‍തന്നെ ഇല്ലായ്മ ചെയ്യണമെന്നും രാജ്യത്തെ 'വിഘടിക്കാന്‍' ശ്രമിക്കുന്ന അയാളുടെ കൈകള്‍ വെട്ടിയെടുത്ത ശേഷം അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഹൈവേകളില്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് ശിവസേന മുഖപ്രസംഗത്തിലൂടെ പറയുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഇടനാഴിയെ സൂചിപ്പിക്കാനായി ഷര്‍ജീല്‍ തന്നെ ഉപയോഗിച്ച വാക്കായ 'കോഴി കഴുത്ത്' എന്ന പദവും ശിവസേന മുഖപ്രസംഗത്തില്‍ ഉപയോഗിച്ചു.

'കോഴി കഴുത്ത് പിടിച്ചെടുക്കാനും ഇന്ത്യയെ വിഘടിക്കാനുമാണ് ഷര്‍ജീല്‍ ആഗ്രഹിച്ചത്. അയാളുടെ കൈകള്‍ വെട്ടിയെടുത്ത ശേഷം 'കോഴി കഴുത്തി'ലെ ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണം.
ഷര്‍ജീലിനെ പോലുള്ള കീടങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ തന്നെ ഇല്ലാതാക്കാക്കണം. എന്നാല്‍ ഷര്‍ജീലിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നതില്‍ നിന്നും അമിത് ഷാ മാറി നില്‍ക്കേണ്ടതാണ്.
ഷര്‍ജീലിനെ പോലുള്ള ആളുകള്‍ ഉള്ളപ്പോള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കാന്‍ ബി.ജെ.പിക്ക് മറ്റ് വിഷയങ്ങള്‍ ആവശ്യമില്ല.
രാജ്യത്ത് വര്‍ഗ ചേരിതിരിവുകള്‍ സൃഷ്ടിക്കാനും, അവസാനമില്ലാത്ത കലാപം സൃഷ്ടിക്കാനും, ആഭ്യന്തര യുദ്ധം സൃഷ്ടിക്കാനുമുള്ള ഗൂഡാലോചനകള്‍ രാഷ്ട്രീയ പരീക്ഷണശാലയില്‍ നടക്കുകയാണ്.
രാജ്യത്തിന്റെ സാമൂഹിക, മത ഐക്യം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.' ശിവസേന പറയുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി അസമിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള റോഡുകള്‍ തടസപ്പെടുത്താന്‍ ഷര്‍ജീല്‍ അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു.
രാജ്യമാകെ സമാധാനപരമായി പൗരത്വ നിയമഭേദഗതിക്കെതിരെ സമരം പ്രക്ഷോഭങ്ങള്‍ നടക്കുന്ന വേളയിലാണ് അതിന് ആഘാതമേല്‍പ്പിച്ചുകൊണ്ട് ഷര്‍ജീല്‍ രംഗപ്രവേശം ചെയ്തിരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.
ഷര്‍ജീലിന്റെ പ്രസ്താവന തീവ്ര വികാരമുണര്‍ത്തുന്നവ മാത്രമല്ലെന്നും രാജ്യത്തിനെതിരെയുള്ളതാണ് അവയെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.
ഒരു ഷര്‍ജീലിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഭാവിയില്‍ ഇത്തരം ഷര്‍ജീലുമാര്‍ ഉണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ശിവസേന പറഞ്ഞു.

No comments