Breaking News

ഡികെ ശിവകുമാര്‍ വന്നു കോണ്‍ഗ്രസ് മാറി..!! കർണാടകയിൽ മഴവില്‍ സഖ്യം വരുന്നു..!! നോട്ടം യെഡ്ഡിയുടെ വിമതരില്‍..!!

കര്‍ണാടകത്തില്‍ ഡികെ ശിവകുമാര്‍ അധ്യക്ഷനായതോടെ മാറ്റങ്ങള്‍ ഒരുങ്ങുന്നു. സിദ്ധരാമയ്യയുമായുള്ള പ്രശ്‌നങ്ങള്‍ ഡികെ നേരിട്ട് പരിഹരിച്ചിരിക്കുകയാണ്.
എല്ലാ സീനിയര്‍ നേതാക്കളെയും അദ്ദേഹം വിളിച്ചുവരുത്തി സംസാരിക്കുകയും ചെയ്തു. ഇനി നിലനില്‍പ്പിനുള്ള പോരാട്ടമാണെന്ന് ഇവര്‍ ഡികെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ബിജെപിക്ക് സര്‍ക്കാരിനെ വീഴ്ത്തിയതിനുള്ള മറുപടിയാണ് ഡികെയുടെ പദ്ധതിയില്‍ ഉള്ളത്.

ഈ പദ്ധതിക്കായി കോണ്‍ഗ്രസിനുള്ളില്‍ തന്നെ മഴവില്‍ സഖ്യത്തെ രൂപീകരിക്കാനാണ് പ്ലാന്‍. കോണ്‍ഗ്രസ് നാല് വിഭാഗങ്ങളിലായിട്ടാണ് കിടക്കുന്നത്.
ഇതിന് പ്രധാന കാരണം സിദ്ധരാമയ്യയുടെ ഏകാധിപത്യ നീക്കങ്ങളായിരുന്നു. എന്നാല്‍ ഇവരെ ഒന്നിപ്പിച്ച് യെഡിയൂരപ്പയെ വീഴ്ത്താനുള്ള തന്ത്രമാണ് ഡികെ ഒരുക്കുന്നത്.

ഇതിനായി വൊക്കലിഗ സമുദായത്തിന്റെ പിന്തുണയും ശിവകുമാര്‍ സ്വീകരിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സമയത്താണ് കോണ്‍ഗ്രസിന്റെ നീക്കം.

വൊക്കലിഗ വിഭാഗത്തെ മാത്രം കണ്ടുള്ള കോണ്‍ഗ്രസിന്റെ നീക്കമായിരുന്നു ശിവകുമാറിനെ സംസ്ഥാന അധ്യക്ഷനാക്കിയത്. ഉപതിരഞ്ഞെടുപ്പില്‍ വൊക്കലിഗ വിഭാഗം കോണ്‍ഗ്രസിനെ കൈവിട്ടിരുന്നു.
ഇത്തവണ ജെഡിഎസ്സിനെ പിളര്‍ത്തി ആ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് ശിവകുമാറിന്റെ ശ്രമം. നേരത്തെ മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ബംഗളൂരുവിലേക്ക് വിളിച്ച് വരുത്തിയിരുന്നു ശിവകുമാര്‍
ഇവരെ കൂടെ നിര്‍ത്തി തന്റെ ലക്ഷ്യങ്ങള്‍ നേടാനാണ് ശ്രമം. തന്റെ പദ്ധതിയെന്താണെന്ന് ഇവരോട് വിശദീകരിച്ചിട്ടുണ്ട്.

പഴയ മൈസൂരില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ജെഡിഎസ്സാണ്. ഇവിടെ ബിജെപി പതിയെ ശക്തി നേടി വരുന്നുണ്ട്. ഇവിടെ ബിജെപിയെ ദുര്‍ബലമാക്കുകയാണ് ലക്ഷ്യം.
പാര്‍ട്ടിയില്‍ മഴവില്‍ സഖ്യമുണ്ടാക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. നിലവില്‍ പാര്‍ട്ടിയിലെ സോണിയാ ഗാന്ധി വിഭാഗവും മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നവരും തമ്മില്‍ വലിയ യുദ്ധം നടക്കുന്നുണ്ട്.
ഇവരെ ഒന്നിപ്പിച്ച് ഒരു സഖ്യമാക്കി മാറ്റുന്നതാണ് മഴവില്‍ സഖ്യത്തിന്റെ ടാര്‍ഗറ്റ്. അധികാരം കൈവിടാനുള്ള പ്രധാന കാരണം ഈ സഖ്യമില്ലാത്തത് കൊണ്ടായിരുന്നു.

ശിവകുമാര്‍ വിളിച്ച യോഗത്തില്‍ സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, കെഎച്ച് മുനിയപ്പ, വീരപ്പ മൊയ്‌ലി, റഹ്മാന്‍ ഖാന്‍, കെജി ജോര്‍ജ്, എംബി പാട്ടീല്‍, ജി പരമേശ്വര്‍, ദിനേഷ് ഗുണ്ടുറാവു എന്നിവരെത്തിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു.
ഇവര്‍ ബിജെപിക്കെതിരെ ഒന്നിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ജാതിസമവാക്യം കൃത്യമാക്കുകയാണ് ഇതിലൂടെ ഡികെ ചെയ്തത്.
ഇതിന് ജാര്‍ക്കിഹോളി സതീശിനെയും അദ്ദേഹം കാണുന്നുണ്ട്. അതേസമയം വൊക്കലിഗയും ലിംഗായത്തുകളും ഇതിലൂടെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനുള്ള ലക്ഷ്യമാണ് ഇത്.

ഡികെ കൃത്യമായി കാര്യങ്ങള്‍ അറിഞ്ഞാണ് കളിക്കുന്നത്. യെഡിയൂരപ്പയ്ക്ക് പ്രായമായെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ പറയുന്നുണ്ട്. ശ്രീരാമുലുവിനെ പോലുള്ള നേതാക്കളും യെഡിയൂരപ്പയുമായി അകന്നിരിക്കുകയാണ്.
ബിജെപിക്ക് യെഡിയൂരപ്പയോളം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുന്ന നേതാക്കളുമില്ല. അദ്ദേഹത്തിന് വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനൊന്നും ബിജെപി തയ്യാറാവില്ല.
ആഞ്ഞ് പിടിച്ചാല്‍ ബിജെപിയിലെ വിമതര്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസിലെത്തും. ഡികെ ലക്ഷ്യമിടുന്നതും ഇത് തന്നെയാണ്.

യെഡിയൂരപ്പയെ കുറിച്ച് ബിജെപി എംഎല്‍എമാര്‍ തന്നെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ്. എന്നാല്‍ നദ്ദ ഇത് അവഗണിച്ചു. യെഡിയൂരപ്പ വിഭാഗത്തിലെ നേതാക്കളാണ് ഇവര്‍.
മന്ത്രിസഭയില്‍ ഇവരെ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. യെഡിയൂരപ്പയുടെ കുടുംബമാണ് ഭരണം നടത്തുന്നതെന്ന് ഇവര്‍ പറയുന്നു. മകന്‍ വിജയേന്ദ്ര സൂപ്പര്‍ മുഖ്യമന്ത്രിയായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ എംഎല്‍എമാര്‍ യെഡിയൂരപ്പയെ ഒറ്റപ്പെടുത്തുകയും ചെയ്തു. മകനെ കാണാനുള്ള ശ്രമം തങ്ങളെ അപമാനിക്കുന്നതാണെന്ന് ഇവര്‍ പറയുന്നു.

ബിജെപിയിലെ പ്രശ്‌നങ്ങള്‍ അധികം വൈകാതെ തന്നെ വര്‍ധിക്കുമെന്ന വിലയിരുത്തലിലാണ് ഡികെ. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ യെഡിയൂരപ്പ വീഴ്ത്തിയത് പോലെ ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ ശിവകുമാറും ലക്ഷ്യമിടുന്നത്.
എന്നാല്‍ ബിജെപി ഓഫര്‍ ചെയ്ത പോലെ പണമൊന്നും നല്‍കേണ്ട, ഇവര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താല്‍ മതിയെന്നാണ് സൂചന. 30ലധികം എംഎല്‍എമാര്‍ ബിജെപിയില്‍ അതൃപ്തിയിലാണ്. യെഡിയൂരപ്പയെ കാണാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. ഡികെ ഇവരെ നേരിട്ട് കാണുമെന്നാണ് സൂചന.

No comments