Breaking News

പട്ടിക വന്നപ്പോള്‍ ബിജെപിയില്‍ ഞെട്ടല്‍, അസംതൃപ്തി..!! 6-ാം സീറ്റില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്..!!

ലോക്ക് ഡൗണ്‍ നിയന്ത്രണളെ തുടര്‍ന്ന് മാറ്റി വെച്ച മഹാരാഷ്ട്ര നിയമനിര്‍മ്മാണ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.
ഏപ്രില്‍ 24 ന് കാലാവധി അവസാനിച്ച 9 സീറ്റുകളിലേക്കാണ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ബിജെപി-3, എന്‍സിപി-3 കോണ്‍ഗ്രസ്-1, ശിവസേന എന്നിങ്ങനെയാണ് ഒഴിവ് വന്ന സീറ്റുകള്‍.

വിജയം ഉറപ്പുള്ള അഞ്ച് സീറ്റിന് പുറമെ ആറാമത്തെ സീറ്റിലും മത്സരിക്കാന്‍ മഹവികാസ് അഘാഡി സംഖ്യം തീരുമാനിച്ചതോടെ തിരഞ്ഞെടുപ്പിന് വീറും വാശിയും ഏറിയിരിക്കുകയാണ്.

169 അംഗങ്ങളാണ് സര്‍ക്കാര്‍ പക്ഷത്ത് ഉള്ളത്. ശിവസേന (56), എന്‍സിപി (54), കോണ്‍ഗ്രസ് (44) സ്വതന്ത്രര്‍ (5), പ്രാദേശിക കക്ഷികള്‍ (10) എന്നിങ്ങനെയാണ് സര്‍ക്കാര്‍ പക്ഷത്തെ അംഗബലം.
ഒരു സീറ്റില്‍ വിജയിക്കാന്‍ 29 അംഗങ്ങളുടെ പിന്തുണ വേണ്ടതിനാല്‍ എംവിഎ സഖ്യത്തിന് 5 സീറ്റുകളില്‍ വിജയം ഉറപ്പാണ്. 145 വോട്ടുകളാണ് ഇത്രയും സീറ്റുകളില്‍ വിജയിക്കാന്‍ വേണ്ടത്.

5 സീറ്റുകളിലേക്ക് കൃത്യം എണ്ണം വീതം വോട്ട് ചെയ്ത് കഴിഞ്ഞാലും എംവിഎ പക്ഷത്ത് 24 വോട്ടുകള്‍ ശേഷിക്കുന്നുണ്ട്.
ബിജെപിക്ക് ആണെങ്കില്‍ നാലാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള പൂര്‍ണ്ണ അംഗബലവും ഇല്ല. ഈ സാഹചര്യത്തിലാണ് ആറാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ എംവിഎ കക്ഷികള്‍ തീരുമാനിച്ചിരിക്കുന്നത്.

ബിജെപിയുടെ കൂടെ 115 പേരാണ് ഉള്ളത് (ബിജെപി 105, സ്വതന്ത്രര്‍ 8, ആര്‍എസ്പി 1, ജെഎസ്എസ് 1).
87 വോട്ടുകള്‍ ഉപയോഗപ്പെടുത്തി 3 സ്ഥാനാര്‍ത്ഥികളെ അവര്‍ക്കും വിജയിപ്പിക്കാന്‍ സാധിക്കും. ബാക്കി വരുന്നത് 28 വോട്ടാണ്.
അതായത് നാലാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നത് 1 വോട്ട് കുറവ്. എംഎന്‍സിന്‍റെ പിന്തുണയോടെ കുറവ് നികത്താമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലുണ്ടാക്കിയ പ്രശ്നങ്ങള്‍ തിരിച്ചടിയാകുമോയെന്നാണ് ബിജെപി ഇപ്പോള്‍ ഭയപ്പെടുന്നത്.

ഏകനാഥ് ഖാദ്സെ, പങ്കജ മുണ്ടെ എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം ഉറപ്പായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തു വന്നിരുന്നത്.
എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി ഇന്ന് പുറത്തിറക്കിയത്.

പ്രവീൺ ദാത്‌കെ, അജിത് ഗോപ്ചേഡ്, ഗോപിചന്ദ് പടൽക്കർ, രഞ്ജിത് സിംഗ് മൊഹൈറ്റ് എന്നിവരെ നിയസഭാ കൗണ്‍സിലിലേക്ക് മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
പട്ടികയില്‍ ഏകനാഥ് ഖാദ്സസയുടേയും, പങ്കജ മുണ്ടയുടേയും പേരില്ലാത്തത് അവരുടെ അനുയായികളില്‍ വലിയ അമര്‍ഷമാണ് ഉണ്ടാക്കിയത്.

തിരഞ്ഞെടുപ്പിലെങ്ങാനും ഇതിന്‍റെ പ്രതിഫലനം ഉണ്ടായാല്‍ ബിജെപിക്ക് അത് വലിയ തിരിച്ചടിയാണ്.
ഏകനാഥ് ഖാദ്സസയുടേയും, പങ്കജ മുണ്ടയുടേയും അനുയായികളായ അടുത്ത അനുയായികളായ എംഎല്‍എമാര്‍ വോട്ട് അസാധുവാക്കുകയോ ക്രോസ് വോട്ട് ചെയ്യുകയോ ചെയ്താല്‍ നാലാമത്തെ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടും.

ഈ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിജയം ഉറപ്പില്ലാത്ത ആറാമത്തെ സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്.
വിജയം ഉറപ്പായ ആദ്യ അഞ്ച് സീറ്റുകളില്‍ ശിവസേന-2, എന്‍സിപി-2, കോണ്‍ഗ്രസ് -1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. കോണ്‍ഗ്രസിന്‍റെ ആദ്യ സീറ്റില്‍ നസീം ഖാനെ മത്സരിപ്പിക്കാനാണ് തീരുമാനം.


കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 400 വോട്ടിന് പരാജയപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. പുനഃസംഘടനയുണ്ടായാല്‍ മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് നസീം ഖാന്‍.
മുന്‍ മന്ത്രിമാരായ അനീസ് അഹമ്മദ് , മുസഫര്‍ ഹുസൈന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് വന്നിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന് നസീം ഖാനിലായിരുന്നു താല്‍പര്യം.

രാണ്ടാമത്തെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമാണ്. പാര്‍ട്ടിക്ക് പുറത്തുള്ള പൊതു സ്വതന്ത്രനേയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
എഐഎംഐഎം, സിപിഎം എന്നിവര്‍ക്കും മഹാരാഷ്ട്ര നിയമസഭയില്‍ ഓരോ അംഗങ്ങള്‍ ഉണ്ട്. ഇവരുടെ കൂടെ പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

ശിവാജി റാവു ഗാജ്റെ, അദിതി നല്‍വാഡെ എന്നിവര്‍ക്കാണ് എന്‍സിപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കം.
ഉദ്ധവ് താക്കറെ ആയിരിക്കും ശിവസനേയുടെ ഒരു സ്ഥാനാര്‍ത്ഥി എന്ന കാര്യം ഉറപ്പാണ്. നീലം ഖോരെയായിരിക്കും ശിവസേനയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിയമസഭാംഗമെന്ന നിലയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്ക് അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അവസരം ഒരുക്കുന്നത്.
നിയമസഭയിലോ കൗണ്‍സിലിലോ അംഗമാവാതെയായിരുന്നു 2019 നവംബര്‍ 28 ന് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

No comments