Breaking News

''പുകഞ്ഞ കൊള്ളി പുറത്ത്'' ; മധ്യപ്രദേശില്‍ വെട്ടി നിരത്തലുമായി കമല്‍നാഥ്..!! തെറിച്ചത് പത്ത് പേര്‍..!! കമൽനാഥിന്റെ നീക്കങ്ങൾ ഇങ്ങനെ..

മധ്യപ്രദേശിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണ്. കൂടുതൽ സീറ്റുകൾ നേടിയാൽ സംസ്ഥാനത്ത് വീണ്ടും അധികാരം പിടിക്കാൻ പാർട്ടിക്ക് കഴിയും.
അതുകൊണ്ട് തന്നെ കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും തിരഞ്ഞെടുപ്പിന് ശക്തമായ ഒരുക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.

തിരഞ്ഞെടുപ്പ് ചുമതല വഹിക്കാൻ ഓരോ മണ്ഡലത്തിലും പ്രത്യേകം നേതാക്കളെ കമൽനാഥ് ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ വിജയം ഉറപ്പാക്കാൻ വൻ വെട്ടിനിരത്തലാണ് കമൽനാഥ് നടത്തുന്നത്.

ലോക്ക് ഡൗൺ അവസാനിച്ചാൽ തൊട്ട് പിന്നാലെ മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഭരണം തിരിച്ച് പിടിക്കാൻ ആവനാഴിയിലെ അവസാന അമ്പും പുറത്തെടുക്കുകയാണ് കോൺഗ്രസ്.
മുൻ മുഖ്യമന്ത്രി കമൽനാഥുംദിഗ്വിജയ് സിംഗും ഇപ്പോൾ തന്നെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ സജീവമായി രംഗത്തെത്തുണ്ട്.

മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള പാർട്ടിയിലെ വിശ്വസ്തർക്കാണ് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ഏറെ കുറെ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ നേതൃത്വം.
ബിജെപിയിലെ പടലപിണക്കങ്ങൾ സംസ്ഥാനത്ത് അധികാരം പിടിക്കാൻ സഹായിക്കും എന്നും കോൺഗ്രസ് കണക്കാക്കുന്നുണ്ട്.

22 സീറ്റുകളിലും വിജയിക്കുമെന്ന് കമൽനാഥ് ഇതിനോടകം തന്നെ പലതവണയായി ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ പാർട്ടി നീക്കങ്ങൾക്ക് തുരങ്കം വെച്ച നേതാക്കൾക്കെതിരെ വീണ്ടും ശക്തമായ നടപടികളാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. പാർട്ടി വിരുദ്ധ നടപടികൾ സ്വീകരിച്ച പത്തോളം നേതാക്കളെ കോൺഗ്രസ് പുറത്താക്കി.

ദേവാസ് യൂണിറ്റിലെ ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് ഗീതാ തോറി, വൈസ് പ്രസിഡന്റ് ബൽഖാം തോറി, മുൻ എംഎൽഎ ഗണപത് പട്ടേൽ, എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. ഇവർ ബിജെപിയിൽ ചേർന്നതായാണ് റിപ്പോർട്ട്.

ഇതുകൂടാതെ മുൻ കോൺഗ്രസ് എംഎൽഎ ആയിരുന്ന മനോജ് ചൗധരിയുടെ പക്ഷത്തുള്ള ചില നേതാക്കളും ബിജെപിയിലേക്ക് ചേക്കേറിയെന്നാണ് വിവരം.
സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്ക് പോയ റെയ്സണിൽ നിന്നുള്ള എംഎൽഎയായിരുന്ന പ്രഭുറാം ചൗധരിയുടെ അനുയായികളും ബിജെപിയിലേക്ക് പോയിട്ടുണ്ട്. ഇവരേയും പാർട്ടി പുറത്താക്കി.

സിന്ധ്യ അനുകൂലികളായ നിരവധി നേതാക്കൾ ഇപ്പോഴും താഴെ തട്ടിൽ ഉണ്ടെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.
ഇവർ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സജീവമായി ഏർപ്പെടുന്നുണ്ട്. നേരത്തേ തന്നെ ഇത്തരത്തിലുള്ള ചില നേതാക്കളെ കോൺഗ്രസ് പുറത്താക്കിയിരുന്നു.

അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗ്വാളിയാർ -ചമ്പൽ മേഖലകളിൽ നിന്ന് കൂടുതൽ നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുമോയെന്ന് കോൺഗ്രസിന് ആശങ്കയുണ്ട്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 15 സീറ്റുകളും ഈ മേഖലയിൽ നിന്നുള്ളതാണ്.
അതിനിടെ സിന്ധ്യയോട് അനുഭാവമുള്ള എന്നാൽ കോൺഗ്രസ് വിടാൻ താത്പര്യമില്ലാത്ത നേതാക്കളും പാർട്ടിയിൽ ഉണ്ട്.

ബിജെപിയിലേക്ക് കൂറുമാറിയെത്തിവരുടെ ഭാവി അനുസരിച്ചായിരിക്കും ഇവരുടെ നീക്കങ്ങളും എന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമം കൂറുമാറിയെത്തിയവരെ ചൊല്ലി സംസ്ഥാന ബിജെപിയിൽ പോര് കനത്തു.
കൂറുമാറിയെത്തിവർക്ക് സീറ്റ് നൽകിയാൽ അംഗീകരിക്കില്ലെന്ന് ബിജെപി നേതാക്കൾ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജിവെയ്ക്കുമെന്ന് ഉൾപ്പെടെയുള്ള ഭീഷണികളാണ് നേതാക്കൾ ഉയർത്തുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ കൈലാസ് ജോഷിയുടെ മകന്‍ ദീപക് ജോഷി നേതൃത്വത്തിനെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
തന്നെ പരിഗണിച്ചില്ലേങ്കിൽ മറ്റ് സാധ്യതകൾ തേടുമെന്നായിരുന്നു ദീപക് ജോഷി പറഞ്ഞത്.  ദീപക് ജോഷി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന തരത്തിലും റിപ്പോർട്ടുകൾ സജീവമായിട്ടുണ്ട്.
കൂടുതൽ പേർ എത്തിയാൽ ഇവരെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത് മധ്യപ്രദേശിൽ വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് വഴിവെച്ചേക്കും.

നിലവിൽ ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്. കോൺഗ്രസിന് 114 എംഎൽഎമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്.
എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 92 ആയി. സഭയുടെ അംഗബലമനുസരിച്ച് കേവല ഭൂരിപക്ഷത്തിന് 103 പേരുടെ പിന്തുണ മതി.
അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മാറും.
116 എന്ന മന്ത്രിക സംഖ്യ തൊടണമെങ്കിൽ കോൺഗ്രസിനും ബിജെപിക്കും കഠിനാധ്വാനം ചെയ്യേണ്ടി വരും.
കുറഞ്ഞത് 10 സീറ്റെങ്കിലും വിജയിക്കാനയില്ലെങ്കിൽ ബിജെപി സർക്കാർ താഴെവീഴും.

No comments